Connect with us

Community

ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ അനുശോചിച്ചു

Published

on


ദോഹ: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വേര്‍പാടില്‍ ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചന യോഗം നടത്തി. മുന്‍ പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി.

മൗന പ്രാര്‍ഥനയോടെ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഡൈനാമിക് ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് നിയാസ് ചെരിപ്പത്ത് അധ്യക്ഷത വഹിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡണ്ടും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ഖത്തര്‍ കോഡിനേറ്ററുമായ ജോണ്‍ഗില്‍ബര്‍ട്ട് അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി.

ആധുനിക ഭാരത ശില്പിയായ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ സമസ്ത മേഖലകളിലേയും പുരോഗതിയുടെ പുതിയ പാതകള്‍ വെട്ടിത്തെളിച്ച് രാജ്യത്തെ വേഗത്തില്‍ വളരുന്ന വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ച രാഷ്ട്രനേതാവായിരുന്നു.

ഒരു രാജ്യം പുരോഗതിയിലേക്ക് മുന്നേറണമോ അധോഗതിയിലേക്ക് കൂപ്പുകുത്തണമോ എന്ന് തീരുമാനിക്കുന്നത് ഭരണാധികാരികളുടെ സാമ്പത്തിക നയങ്ങളാണ്. തൊണ്ണൂറുകളില്‍ രാജ്യം നേരിട്ട വലിയ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറ്റിയതും പുരോഗതിയുടെ പാതയിലേക്ക് ഉയര്‍ത്തിയതും സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. മന്‍മോഹന്‍ സിംഗിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള നയങ്ങളും പരിഷ്‌കാരങ്ങളും കൊണ്ടാണെന്ന് ജോണ്‍ഗില്‍ബര്‍ട്ട് അനുസ്മരണ സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തിന്റെ പുരോഗതി മാത്രം ലക്ഷ്യം വെച്ച് നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് ഏറെ ആക്ഷേപങ്ങളും വിമര്‍ശനങ്ങളും നേരിട്ട മന്‍മോഹന്‍ സിംഗ് ഏറെ തെറ്റിദ്ധരിക്കപ്പെട്ട നേതാവായിരുന്നു. അടിസ്ഥാനമില്ലാത്ത അത്തരം ആരോപണങ്ങള്‍ക്ക് കാലം മറുപടി പറയുമെന്നും ചരിത്രം തന്നോട് ദയ കാണിക്കുമെന്നും പറഞ്ഞ മന്‍മോഹന്‍ സിംഗിന്റെ പൊതുജീവിതം സംശുദ്ധവും ആദര്‍ശാധിഷ്ടിതവുമായിരുന്നു.

ലോകം കണ്ട സാമ്പത്തിക ശാസ്ത്രജ്ഞന്മാരില്‍ അതീവ സമര്‍ഥനായിരുന്ന മന്‍മോഹന്‍ സിംഗിന്റെ വേര്‍പാട് ഇന്ത്യാ രാജ്യത്തിനും കോണ്‍ഗ്രസ്സ് പര്‍ട്ടിക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച വൈസ് പ്രസിണ്ട് നിയാസ് ചെരിപ്പത്ത്
പറഞ്ഞു.

രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിയും പൗരന്റെ അറിയുവാനുള്ള അവകാശത്തെ നിയമമാക്കിയതും ആധാര്‍ കാര്‍ഡ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള രേഖയാക്കിയതും 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാക്കിയത് ഡോ. മന്‍മോഹന്‍ സിംഗിന്റെ ഭരണ പരിഷ്‌കാരങ്ങളായിരുന്നു എന്ന് സ്വാഗതമാശംസിച്ച് സംസാരിച്ച സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ പറഞ്ഞു.

രാജ്യം നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം മുന്നില്‍ കണ്ട് കൊണ്ടുവന്ന ഇന്തൊ- അമേരിക്കന്‍ ആണവകരാറിനെ ഇടതുപക്ഷ എതിര്‍പ്പവഗണിച്ച് വിജയിപ്പിച്ചെടുത്തത് മന്‍മോഹന്‍ സിംഗിന്റെ രാഷ്ട്രീയ തന്ത്രജ്ഞതയുടെ മികച്ച ഉദാഹരണമായിരുന്നുവെന്ന് രാജ്യം തിരിച്ചറിഞ്ഞുവെന്നും രാജ്യം ഭരിച്ച ഏഴു പ്രധാന മന്ത്രിമാരില്‍ മികച്ച ഭരണാധികാരി ഡോ. മന്‍മോഹന്‍ സിംഗായിരുന്നുവെന്ന് യൂത്ത് വിംഗ് പ്രസിഡണ്ട് നദീം മാനാര്‍ അനുസ്മരിച്ചു.

തുടര്‍ന്ന് സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങള്‍, വിവിധ ജില്ലാ കമ്മറ്റി പ്രസിഡണ്ടുമാര്‍, സെക്രട്ടറി, യൂത്ത് വിഗ് വൈസ്പ്രസിഡണ്ട്, സെക്രട്ടറി എന്നിവര്‍ അനുശോചനമറിയിച്ചു സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍ നന്ദി രേഖപ്പെടുത്തി.


error: Content is protected !!