Connect with us

Featured

അഫ്ഗാനില്‍ സ്ഥിതി ഗുരുതരം; പ്രസിഡന്റ് രാജിവെച്ചേക്കും

Published

on


കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷറഫ് ഗനി രാജിവെച്ചേക്കും. കുടുംബാംഗങ്ങളുമായി പലായനം ചെയ്യാനും പദ്ധതിയുണ്ടെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്കുന്നു.
പ്രസിഡന്റ് പുറത്തുവിട്ട സന്ദേശത്തിലാണ് സ്ഥാനം രാജിവെക്കുകയാണെന്ന വിവരമുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ താലിബാന്‍ കീഴടക്കുന്നത് അഫ്ഗാനിസ്ഥാനെ വലിയ ഭീഷണിയിലേക്കാണ് നയിക്കുന്നതെന്നും അങ്ങനെയാണെങ്കിലും ‘സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെ’ന്നും അദ്ദേഹം സന്ദേശത്തില്‍ പറയുന്നുണ്ട്.


കാബൂളിനു ചുറ്റുമുള്ള ഭൂരിഭാഗം പ്രദേശങ്ങളും താലിബാന്‍ പിടിച്ചടക്കിക്കഴിഞ്ഞു. അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടാമത്തേയും മൂന്നാമത്തേയും നഗരങ്ങള്‍ താലിബാന്റെ കൈകളിലാണുള്ളത്.
കൂടുതല്‍ രക്തച്ചൊരിച്ചലുകളിലേക്ക് നയിക്കുന്ന യുദ്ധ അനുവദിക്കില്ലെന്നു പറഞ്ഞ പ്രസിഡന്റ് സായുധ സേനയെ നീക്കം ചെയ്യുന്നതിനാണ് രാജ്യത്തിന്റെ മുന്‍ഗണനയെന്നും യുദ്ധം അവസാനിപ്പിക്കാന്‍ അടിയന്തര ചര്‍ച്ചകള്‍ നടക്കുന്നതായും അറിയിച്ചു.
കാബൂളിന് സമീപത്ത് തെക്കു ഭാഗത്തുള്ള നഗരം താലിബാന്‍ പിടിച്ചടക്കിയതായും വടക്കന്‍ ഭാഗങ്ങളില്‍ പ്രധാന നഗരത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ കടുത്ത ആക്രമണം അഴിച്ചു വിട്ടതായും അധികൃതര്‍ അറിയിച്ചു.


പല പ്രവിശ്യകളിലേയും ഉദ്യോഗസ്ഥരെ താലിബാന്‍ തടവിലാക്കിയിട്ടുണ്ട്. കാബൂളിന് തെക്ക് 11 കിലോമീറ്റര്‍ അകലെ ചാര്‍ അസ്യാബ് ജില്ല വരെ താലിബാന്‍ എത്തിയതായും അധികൃതര്‍ പറയുന്നു.
വടക്കന്‍ നഗരമായ മസാര്‍ ഇ ഷെരീഫിനെ വിവിധ ദിശകളില്‍ നിന്നും ആക്രമിച്ചതായും എത്ര നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന കാര്യത്തില്‍ വിവരങ്ങളില്ലെന്നും അധികൃതര്‍ അറിയിക്കുന്നു.
അതിനിടെ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അന്താരാഷ്ട്ര സഖ്യകക്ഷികളുമായി കൂടിയാലോചനകള്‍ നടത്തുന്നുണ്ട്.


വിവിധ നയതന്ത്ര കാര്യാലയങ്ങള്‍ ഇതിനകം കാബൂളില്‍ അടച്ചിട്ടുണ്ട്. ഇന്ത്യയുടെ നയതന്ത്ര കാര്യാലയം തുടരുകയോ പ്രവര്‍ത്തനം കുറക്കുകയോ ചെയ്യുന്ന കാര്യത്തെ കുറിച്ച് ഇതിനകം വിവരങ്ങളൊന്നുമുണ്ടായിട്ടില്ല.


error: Content is protected !!