Featured
പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍ കടന്ന ജബ്ബാര്‍ നാലരപ്പതിറ്റാണ്ടിനു ശേഷം അന്തരിച്ചു
മാഹി: മരിച്ചെന്നു വിധിയെഴുതി പോസ്റ്റമോര്‍ട്ടം ചെയ്യവെ ജീവനുണ്ടെന്ന് കണ്ടെത്തിയ കൊച്ചി സ്വദേശി അബ്ദുല്‍ ജബ്ബാര്‍ 48 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം.
1973 ജനുവരി 31ന് പൂനയ്ക്ക് സമീപമുണ്ടായ ബസ് അപകടത്തിലാണ് ജബ്ബാര്‍ മരിച്ചെന്ന് വിധിയെഴുതിയത്. പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ ചുറ്റികകൊണ്ട് തലക്കേറ്റ പ്രഹരത്തില്‍ ഇടതു കൈവിരലുകള്‍ ചലിക്കുന്നത് കണ്ടെത്തിയ ഡോക്ടര്‍മാര്‍ ചികിത്സ നല്കി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. തലയോട്ടിക്കേറ്റ ഇടിയില്‍ അദ്ദേഹത്തിന്റെ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായി.
ന്യൂമാഹി കുന്നാംകുളത്ത് വിവാഹം ചെയ്ത ജബ്ബാര്‍ പിന്നീട് മാഹിയിലാണ് താമസിച്ചത്. ഭാര്യ: സാബിറ. ഷുഹൈബ്, ജാബിര്‍ (കുവൈറ്റ്), ജസീറ എന്നിവര്‍ മക്കളും ആയിഷ സുമിത്ത്, സമീറ മാളിയേക്കല്‍, മുഹ്സിന്‍ എന്നിവര്‍ മരുമക്കളുമാണ്. കൊച്ചി കുണ്ടശ്ശേരി ബംഗ്ലാവില്‍ മുഹമ്മദ് കോയയുടെ പത്തുമക്കളില്‍ ആറാമനായിരുന്നു അദ്ദേഹം.
ദുബായിലേക്കുള്ള യാത്രയ്ക്കായി മംഗലാപുരത്തേക്ക് തീവണ്ടിയില്‍ യാത്ര ചെയ്ത് എത്തിയപ്പോഴേക്കും വണ്ടി ഒന്നര മണിക്കൂര്‍ വൈകിയിരുന്നു. ബോംബെയിലേക്ക് പോകാനുള്ള ബസ് അപ്പോഴേക്കും പുറപ്പെട്ടതിനാല്‍ ടാക്‌സിയെടുത്് പിന്നാലെ പോവുകയും പെട്രോള്‍ പമ്പില്‍ നിര്‍ത്തിയ ബസ്സില്‍ കയറുകയുമായിരുന്നു. ബസ്സില്‍ തന്റെ ഇരിപ്പിടം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവറുടെ ക്യാബിനിലിരുന്നാണ് യാത്ര തുടര്‍ന്നത്. പിറ്റേന്ന് രാവിലെ എട്ടരയോടെ പൂനയ്ക്ക് സമീപം കരാഡ് എത്തിയ ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചെന്നാണ് വിധിയെഴുതിയത്. പോസ്റ്റ്ുമോര്‍ട്ടം ചെയ്യാനായി ചുറ്റികകൊണ്ട് തലയോട്ടിയില്‍ കിട്ടിയ ശക്തമായ ഇടിയില്‍ വിരലുകള്‍ ചലിച്ചതു കണ്ട ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം അവസാനിപ്പിച്ച് ചികിത്സ നലകുകയായിരുന്നു. അപ്പോഴേക്കും മരിച്ച വിവരം നാട്ടിലറിയിക്കുകയും മൃതദേഹം ഏറ്റുവാങ്ങാന്‍ സഹോദരങ്ങള്‍ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. ചുറ്റികകൊണ്ടുള്ള അടിയില്‍ തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടിയാണ് ഇടതുകണ്ണിന്റെ കാഴ്ച നഷ്ടമായത്. അബ്ദുല്‍ ജബ്ബാറിന്റെ കഥ നിരവധി പത്ര- ദൃശ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ക്ലോക്ക് മെക്കാനാക്കായിരുന്നു അദ്ദേഹം.


