

കൊച്ചി: പ്രമേഹ നിയന്ത്രണത്തിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ രോഗികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് സാങ്കേതികവിദ്യ ഒരു പരിഹാരമാകുമെന്ന് ചികിത്സാരംഗത്തെ വിദഗ്ധര്‍. ഡിടെക്കോണ്‍ 2024- വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് ഡയബറ്റിസ് ടെക്നോളജി ആന്‍ഡ് തെറാപ്പ്യൂട്ടിക്സില്‍ പങ്കെടുത്ത പ്രമേഹരോഗ വിദഗ്ധരാണ് ചികിത്സ രംഗത്ത് സാങ്കേതികവിദ്യയുടെ ആവശ്യം ഊന്നിപ്പറഞ്ഞത്.

20 വര്‍ഷമായി കുത്തിവയ്പ്പ് എടുക്കുന്നവര്‍ പോലും ഇപ്പോഴും ഒന്നിലധികം തെറ്റുകള്‍ വരുത്തുന്നുണ്ടെന്ന് പ്രമേഹനിയന്ത്രണത്തിനുള്ള കുത്തിവയ്പ്പിനെക്കുറിച്ചുള്ള സെഷനില്‍ പങ്കെടുത്ത ഡോ. ബന്‍ഷി സാബു പറഞ്ഞു. ‘തെറ്റായ കുത്തിവയ്പ്പ് അനിയന്ത്രിതമായ പ്രമേഹത്തിലേക്ക് നയിച്ചേക്കാം. അനിയന്ത്രിതമായ പ്രമേഹ കേസുകളില്‍ 25-30 ശതമാനവും കുത്തിവയ്പ്പിലെ പിശകുകള്‍ മൂലമാണ്,” ഡോ. ബന്‍ഷി സാബു പറഞ്ഞു.

കുത്തിവയ്പ്പിലെ പിഴവുകള്‍ തിരിച്ചറിയുന്നതിനും തിരുത്തുന്നതിനുമുള്ള ആപ്പോ സാങ്കേതികവിദ്യയോ ഉണ്ടെങ്കില്‍ അത് ഗ്ലൂക്കോസ് നിയന്ത്രണം ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് ഡോ. ജോതിദേവ് കേശവദേവ് പ്രതികരിച്ചു.
പ്രമേഹ പരിചരണത്തിലെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ത്രിദിന സമ്മേളനം സമാപിച്ചു.
സംരംഭകരുമായും സ്റ്റാര്‍ട്ടപ്പുകളുമായും മറ്റ് പ്രൊഫഷണലുകളുമായും സംവദിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സമ്മേളനം അവസരമൊരുക്കിയതായി സംഘാടകര്‍ പറഞ്ഞു.
ഡോ. സുനില്‍ എം ജെയിന്‍ (ഇന്‍ഡോര്‍), ഡോ. പ്രതീക് ചൗധരി (യു കെ), ഡോ. ശശാങ്ക് ജോഷി (മുംബൈ), ഡോ. ബി എം മക്കാര്‍ (ന്യൂഡല്‍ഹി) തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
സമ്മേളനത്തിന്റെ അവസാനദിവസം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള ശില്‍പശാല നടന്നു. ഡോ. അമിത് കുമാര്‍ ഡേ, ഡോ. അലോക് മോദി, ഡോ. ഓം ലഖാനി എന്നിവര്‍ പ്രമേഹ ചികിത്സയുമായി ബന്ധപ്പെട്ട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ചു.

