സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് ആശങ്കകള്‍ പരിഹരിക്കണം: ഹൈബി ഈഡന്‍ എം പി

Web Desk
1 Min Read

കൊച്ചി: വിദഗ്ദ്ധ ഉപദേശം സ്വീകരിച്ചു എന്ന പേരില്‍ പൊതുസമൂഹത്തിന്റെ ആശങ്കകളെ കാണാതെ സ്‌കൂളുകള്‍ തുറന്നാല്‍ ഗുരുതര ഭവിഷ്യത്തുകള്‍ വിളിച്ചു വരുത്തന്നതാകും ഫലമെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു. മൂന്നാംഘട്ടം കോവിഡ് വ്യാപനം കൂടുതല്‍ അനുഭവപ്പെടുക കുട്ടികളിലാണെന്ന് ലോകാരോഗ്യ സംഘടന പറയുമ്പോഴും കേരളത്തിലെ വിദഗ്ദ്ധ സമിതി അത് കണ്ടതായി തോന്നുന്നില്ല. ആയിരത്തി എഴുന്നൂറ് വിദ്യാലയങ്ങളില്‍ ഇപ്പോഴും ധാനാധ്യാപകരില്ലാത്ത കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പുമായോ അധ്യാപക സംഘടനകളുമായോ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി ഒറ്റയ്ക്ക് സ്‌കൂള്‍ തുറക്കല്‍ പ്രഖ്യാപിച്ചത് പൊതുസമൂഹത്തെ അവഹേളിക്കലും ഭീതി വിതയ്ക്കലുമാണ്.

city exchange


കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ പി എസ് ടി എ) സംസ്ഥാന നേതൃക്യാമ്പ് അധ്യാപക ഭവനില്‍ ഉദിഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹൈബി ഈഡന്‍.
സര്‍ക്കാര്‍ കണക്കുപ്രകാരം അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാതിരിക്കെ അതിനു പോലും പരിഹാരം ഉണ്ടാക്കാതെ ഡിജിറ്റല്‍ വിപ്ലവം പ്രഖ്യാപിച്ച് നടക്കുന്നത് പരിഹാസ്യമാണ്. കുരുന്നു കുട്ടികളെ പൊതുസമൂഹത്തിലേക്ക് ഇറക്കുന്നതിന് മുന്‍പ് കൃത്യമായ രൂപരേഖയും പദ്ധതിയും തയ്യാറാക്കി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും മാതൃകാ പ്രവര്‍ത്തനത്തിലൂടെ അധ്യാപക സമൂഹം നല്‍കിയ സേവനം കൂടുതല്‍ മേഖലയിലും പ്രാവര്‍ത്തികമാക്കണമെന്നും തന്റെ ഡിജിറ്റല്‍ ഉപകരണ വിതരണത്തില്‍ മാത്യകാ പ്രവര്‍ത്തനങ്ങളാണ് അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായതെന്നും ഹൈബി ഈഡന്‍ എം പി പറഞ്ഞു.


സംസ്ഥാന പ്രസിഡന്റ് എം സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പ്രദീപ്, ഡി സി സി ജനറല്‍ സെക്രട്ടറി കെ എക്‌സ് സേവ്യര്‍, സംസ്ഥാന ട്രഷറര്‍ എസ് സന്തോഷ്‌കുമാര്‍, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ മജീദ്, മുന്‍ സംസ്ഥാന പ്രസിഡന്റ് വി കെ അജിത്കുമാര്‍, ഷാഹിദ റഹ്മാന്‍, നിസാം ചിതറ, ടി യു സാദത്ത്, രഞ്ജിത്ത് മാത്യു എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകള്‍ക്ക് പ്രൊഫ. അരുണ്‍ കരിപ്പാള്‍, പി കെ അബ്ദുല്‍ റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!