ലോക സിനിമയുടെ നെറുകയില്‍ മലയാള ചിത്രം റോട്ടന്‍ സൊസൈറ്റി; ജൂലായ് 19ന് പ്രദര്‍ശനത്തിനെത്തും

Web Desk
5 Min Read

തിരുവനന്തപുരം: മലയാള സിനിമാ ലോകത്തിന് അഭിമാനമായി മാറിയ പരീക്ഷണാത്മക ചിത്രം ‘റോട്ടന്‍ സൊസൈറ്റി’ ആഗോളതലത്തില്‍ അപൂര്‍വ്വ നേട്ടങ്ങള്‍ കൈവരിച്ച് മുന്നേറുന്നു. ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുന്ന ‘ഫൗണ്ട് ഫൂട്ടേജ്’ ഫീച്ചര്‍ ഫിലിം എന്ന റെക്കോര്‍ഡോടെ ചിത്രം അമേരിക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ്. 150 പുരസ്‌ക്കാരങ്ങളാണ് സിനിമ നേടിയത്.

city exchange

ഈ ചരിത്ര നേട്ടത്തിന് പിന്നാലെ ചിത്രം പ്രമുഖ അമേരിക്കന്‍ ഒ ടി ടി വിതരണ കമ്പനിയായ പി ഓ വി ഹൊറര്‍ വഴി 2026 ജൂലൈ 19ന് ഔദ്യോഗികമായി റിലീസ് ചെയ്യും. എസ് എസ് ജിഷ്ണു ദേവ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘റോട്ടന്‍ സൊസൈറ്റി’ ഒരു സോഷ്യല്‍ സറ്റയര്‍- ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്.

വരാഹ ഫിലിംസിന്റെ ബാനറില്‍ ജിനു സെലിന്‍, സ്‌നേഹല്‍ റാവു എന്നിവര്‍ നിര്‍മ്മിച്ച ഈ സിനിമയില്‍ ടി സുനില്‍ പുന്നക്കാട്, പ്രിന്‍സ് ജോണ്‍സണ്‍, സ്‌നേഹല്‍ റാവു, ആരാധ്യ, മാനസപ്രഭു, ഗൗതം എസ് കുമാര്‍, ജിനു സെലിന്‍, അഭിഷേക് ശ്രീകുമാര്‍, ആറ്റുകാല്‍ രമേശ്, ശിവപ്രസാദ് ജി, സുരേഷ് കുമാര്‍, ശിവന്‍ പുന്നക്കാട്, ചാല കുമാര്‍, അനില്‍ കുമാര്‍, അമൃത് സുനില്‍, ജയചന്ദ്രന്‍ തലയല്‍, ഷാജി ബാലരാമപുരം, വിപിന്‍ സിദ്ധാര്‍ഥ്, വിപിന്‍ ശ്രീഹരി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ‘റോട്ടന്‍ സൊസൈറ്റി’ എന്ന സിനിമയുടെ ആഖ്യാന ശൈലി തികച്ചും പരീക്ഷണാത്മകവും മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്തതുമാണ്. കാണാതാകുന്ന ഒരു വാര്‍ത്താ റിപ്പോര്‍ട്ടറെയും അയാളുടെ ഡിജിറ്റല്‍ ക്യാമറയെയും ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. രാഷ്ട്രീയ ഗൂഢാലോചനകളും ഒരു കൊലപാതകവും റെക്കോര്‍ഡ് ചെയ്യപ്പെട്ട ഈ ക്യാമറ ഒരു ഭ്രാന്തന്റെ കൈകളില്‍ അകപ്പെടുന്നതും തുടര്‍ന്ന് സമൂഹത്തിലെ വിചിത്രമായ യാഥാര്‍ഥ്യങ്ങള്‍ അയാള്‍ അതിലൂടെ പകര്‍ത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. രാഷ്ട്രീയ ഗൂഢാലോചനകള്‍, ഒരു കൊലപാതകത്തിന്റെ രഹസ്യങ്ങള്‍, അധികാര വര്‍ഗ്ഗത്തിന്റെ അഴിമതി എന്നിവയെല്ലാം ഈ ഭ്രാന്തന്‍ കഥാപാത്രത്തിന്റെ ക്യാമറക്കണ്ണിലൂടെയാണ് പ്രേക്ഷകര്‍ കാണുന്നത്.

- Advertisement -
Ad image

അഴിമതി നിറഞ്ഞ വ്യവസ്ഥിതിയെയും രാഷ്ട്രീയ നാടകങ്ങളെയും കടുത്ത വിമര്‍ശനത്തിന് വിധേയമാക്കുന്ന ഒരു സോഷ്യല്‍ സറ്റയറാണ് ചിത്രം. വലിയ ലൈറ്റിംഗ് സംവിധാനങ്ങളോ സിനിമാറ്റിക് ഗിമ്മിക്കുകളോ ഇല്ലാതെ തികച്ചും റോ ആയാണ് ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതത്തിന്റെ അതിപ്രസരമില്ലാതെ ദൃശ്യങ്ങളിലെ സ്വാഭാവിക ശബ്ദങ്ങള്‍ക്കാണ് ഇതില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകനായ എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്. ഈ സിനിമയുടെ വിജയത്തിന്റെ നിര്‍ണായക ഘടകമായ സൗണ്ട് എഫക്ട്‌സ് ചെയ്തിരിക്കുന്നതു ഷാബു ആണ്. ഒപ്പം സൗണ്ട് ഡിസൈന്‍ മികച്ച രീതിയില്‍ വിഷ്ണു ജെ എസ് നിര്‍വഹിച്ചിരിക്കുന്നു.

സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഇത് പൂര്‍ണ്ണമായും ഫൗണ്ട് ഫൂട്ടേജ് രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ്. കഥാപാത്രങ്ങള്‍ തന്നെ കൈകാര്യം ചെയ്യുന്ന ക്യാമറകളില്‍ നിന്നോ അല്ലെങ്കില്‍ യാദൃശ്ചികമായി കണ്ടെടുത്ത വീഡിയോ ക്ലിപ്പുകളില്‍ നിന്നോ ഉള്ള ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇത്തരം സിനിമകള്‍ നിര്‍മ്മിക്കുന്നത്. റിയലിസ്റ്റിക് അനുഭവവും അതീവ ഉദ്വേഗവും പ്രേക്ഷകന് നല്‍കാന്‍ ഈ ശൈലിക്ക് കഴിയുന്നു. ഹോളിവുഡില്‍ ഹൊറര്‍ സിനിമകള്‍ ധാരാളമായി ഈ ശൈലി ഉപയോഗിച്ച് അവതരിപ്പിച്ചു കാണാറുണ്ട്. എന്നാല്‍ റോട്ടന്‍ സൊസൈറ്റി പോലുള്ള സറ്റയര്‍ വിഭാഗത്തിലെ സിനിമകള്‍ വളരെ വിരളമാണ്. ഫിലിം ഫെസ്റ്റിവലുകളില്‍ റോട്ടന്‍ സൊസൈറ്റി ശ്രദ്ധേയമാകാനും കാരണം ഇത് തന്നെയാണ്. നെലസ് അക്കാഡമി അവാര്‍ഡ് (നൈജീരിയ), ടോപ് ഇന്‍ഡീ ഫിലിം അവാര്‍ഡ്സ് (ജപ്പാന്‍), വെഗാസ് മൂവി അവാര്‍ഡ്സ് (യു എസ് എ), ന്യൂയോര്‍ക് ഒനിറോസ് ഫിലിം അവാര്‍ഡ്സ്, സെപ്സ്റ്റോണ്‍ മൂവി അവാര്‍ഡ്സ്, പതിനൊന്നാമത് രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, അഞ്ചാമത് മുംബൈ ഇന്‍ഡീ ഫിലിം ഫെസ്റ്റിവല്‍, മൈസൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി 100ലധികം ഫെസ്റ്റിവലുകളില്‍ നിന്നാണ് 150 അവാര്‍ഡുകള്‍ നേടി റോട്ടന്‍ സൊസൈറ്റി ചരിത്രത്തിന്റെ ഭാഗമായി മാറിയത്.

പുതുമയാര്‍ന്ന ദൃശ്യാവിഷ്‌കാരത്തിലൂടെയും മൂര്‍ച്ചയേറിയ സാമൂഹിക വിമര്‍ശനത്തിലൂടെയും രാജ്യാന്തര ജൂറിയുടെ പ്രശംസ പിടിച്ചുപറ്റാന്‍ യു കെ ഫിലിം റിവ്യു തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ചിത്രത്തിന് സാധിച്ചു.

‘റോട്ടന്‍ സൊസൈറ്റി’ എന്ന പരീക്ഷണാത്മക ചിത്രം അതിന്റെ റോ ആയ ഫൗണ്ട് ഫൂട്ടേജ് ശൈലിക്കുള്ളിലും ശക്തമായ ദൃശ്യ രൂപകങ്ങളും ചലച്ചിത്ര കാവ്യഭാവങ്ങളും ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. സിനിമയിലെ ഏറ്റവും ശക്തമായ രൂപകം ഒരു കഥാപാത്രം ക്യാമറയെ ‘ജീസസ്’ എന്ന് വിളിക്കുന്നതാണ്. മനുഷ്യര്‍ക്ക് പരസ്പരം സത്യങ്ങള്‍ ഒളിച്ചുവെക്കാം, എന്നാല്‍ സര്‍വ്വസാക്ഷിയായ ദൈവത്തില്‍ നിന്ന് ഒന്നും മറയ്ക്കാനാവില്ല. ഇവിടെ ക്യാമറ സമൂഹത്തിലെ നന്മകളെയും രാഷ്ട്രീയക്കാരുടെ ക്രൂരമായ കൊലപാതകങ്ങളെയും ഒരേപോലെ ഒപ്പിയെടുക്കുന്ന സര്‍വ്വസാക്ഷിയായ ദൈവമായി മാറുന്നു. ഇരുട്ടിലെ സത്യങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്ന, ഒടുവില്‍ കുറ്റവാളികളുടെ വിധി നിര്‍ണ്ണയിക്കാന്‍ പോകുന്ന ഒരു ആത്യന്തിക നീതിപീഠമായിട്ടാണ് ആ കഥാപാത്രം ഈ ഡിജിറ്റല്‍ ഉപകരണത്തെ ആരാധിക്കുന്നത്.

സമൂഹത്തിലെ ഏറ്റവും വലിയ അഴിമതികളും കപടമുഖങ്ങളും ക്യാമറയില്‍ പകര്‍ത്തി ലോകത്തിന് കാട്ടിക്കൊടുക്കുന്നത് ഒരു ഭ്രാന്തന്‍ കഥാപാത്രമാണ്. ബുദ്ധിയുള്ള മനുഷ്യര്‍ സ്വാര്‍ഥതയ്ക്കും അധികാരത്തിനും വേണ്ടി അന്ധരായി ജീവിക്കുമ്പോള്‍, ഈ ഭ്രാന്തന്‍ ഒന്നിനെയും ഭയക്കാതെ സത്യത്തിന്റെ പ്രവാചകനായി മാറുന്നു എന്നത് വ്യവസ്ഥിതിക്ക് നേരെയുള്ള കനത്ത പരിഹാസമാണ്. ചത്തൊടുങ്ങുന്ന ജീവനുകളും അഴുകുന്ന വ്യവസ്ഥിതിയും സിനിമയുടെ പേരായ ‘റോട്ടന്‍ സൊസൈറ്റി’യെ ദൃശ്യപരമായിത്തന്നെ പ്രതിഫലിപ്പിക്കുന്നു. അധികാരമുള്ളവര്‍ സാധാരണക്കാരനെ ചൂഷണം ചെയ്ത് ഇല്ലാതാക്കുന്നതിനെയാണ് ഈ അഴുകലിന്റെ ദൃശ്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്.

ഫൗണ്ട് ഫൂട്ടേജ് ചിത്രങ്ങള്‍ക്കായി ആഗോളതലത്തില്‍ ശ്രദ്ധേയരായ ‘പി ഓ വി ഹൊറര്‍’ പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്യുന്നതോടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളിലേക്ക് ഈ മലയാള പരീക്ഷണ ചിത്രം നേരിട്ടെത്തും. വലിയ താരനിരകളില്ലാതെ, ശക്തമായ പ്രമേയവും വേറിട്ട അവതരണ ശൈലിയും കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ മലയാളത്തിന്റെ പെരുമ ഉയര്‍ത്തിയ ‘റോട്ടന്‍ സൊസൈറ്റി’ക്കായി വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.

മലയാള സിനിമ ഇന്ന് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറിയിട്ടുണ്ടെങ്കിലും, പരീക്ഷണ ചിത്രങ്ങള്‍ക്കും സ്വതന്ത്ര സിനിമകള്‍ക്കും ഇന്നും തിയേറ്ററുകളിലോ മുഖ്യധാര വിപണിയിലോ വലിയ പിന്തുണ ലഭിക്കാറില്ല. ഈയൊരു സാഹചര്യത്തിലാണ് ‘റോട്ടന്‍ സൊസൈറ്റി’യുടെ വിജയം പ്രസക്തമാകുന്നത്. ശക്തമായ ഒരു ആശയവും വ്യത്യസ്തമായ ആഖ്യാന ശൈലിയും ഉണ്ടെങ്കില്‍ ലോകസിനിമയുടെ നെറുകയില്‍ മലയാളത്തിന്റെ പതാക പാറിക്കാന്‍ കഴിയുമെന്ന് ഈ ചിത്രം തെളിയിക്കുന്നു.

ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍- ഷൈന്‍ ഡാനിയേല്‍, ജലതാ ഭാസ്‌കരന്‍, പബ്ലിസിറ്റി ഡിസൈന്‍സ്- പ്രജിന്‍ ഡിസൈന്‍സ്, സ്റ്റുഡിയോ- ബ്രോഡ്‌ലാന്‍ഡ് അറ്റ്‌മോസ്.

Share This Article
Leave a Comment
error: Content is protected !!