Connect with us

Featured

ചൈനയിലെ വെള്ളപ്പൊക്കം; രണ്ടു ലക്ഷത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിക്കുന്നു

Published

on


ബീജിംഗ്: ചൈനയിലെ മധ്യഹെനാന്‍ പ്രവിശ്യയില്‍ നകത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം. മണ്ണിടിച്ചലിനേയും വെള്ളപ്പൊക്കത്തേയും തുടര്‍ന്ന് കുറഞ്ഞത് 25 പേരെങ്കിലും മരിച്ചെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മധ്യ ഹെനാന്‍ പ്രവിശ്യയുടെ വലിയൊരു ഭാഗവും വെള്ളത്തിനടിയിലാണ്.
രണ്ട് ലക്ഷത്തിലേറെ പേരെയെങ്കിലും മാറ്റിപ്പാര്‍പ്പിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഴെങ്‌ഴോ നഗരത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പട്ടാളം രംഗത്തുണ്ട്. ഒരു കോടിയോളം ജനങ്ങളാണ് ഇവിടെയുള്ളത്. ദിവസങ്ങളായി പെയ്യുന്ന മഴയില്‍ ഇവിടുത്തെ തെരുവുകളെല്ലാം വെള്ളത്തിനടിയിലാണ്.
പ്രളയത്തില്‍ വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതിന്റെയും വെള്ളം കയറിയ ട്രെയിനില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളും പാര്‍പ്പിട സമുച്ചയങ്ങളുമെല്ലാം മുങ്ങിക്കിടക്കുകയാണ്. ജനങ്ങള്‍ പലയിടത്തായി കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പലയിടത്തും ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായി.
കഴുത്തോളം വെള്ളത്തില്‍ മെട്രോ ട്രെയിനില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ടിട്ടുണ്ട്. മെട്രോ ട്രെയിനുകളില്‍ മാത്രം 12 പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും അഞ്ഞൂറിലേറെ പേര്‍ രക്ഷപ്പെടുകയും ചെയ്തതായും ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളം തന്റെ നെഞ്ച് വരെ എത്തിയതായാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. താന്‍ ശരിക്കും ഭയന്നുവെന്നും എന്നാല്‍ ട്രെയിനിനകത്തെ വെള്ളമായിരുന്നില്ല ഭയപ്പെടുത്തിയതെന്നും വാഹനത്തിനകത്ത് വായു കുറയുന്നതായിരുന്നുവെന്നും അദ്ദേഹം കുറിക്കുന്നു.
ഗോന്‍ഗിയി സിറ്റിയില്‍ നാലുപേര്‍ മരിച്ചത് വീടും മതിലും തകര്‍ന്നാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴയെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ മലയിടിച്ചിലുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാധാരണ മഴക്കാലത്തു നിന്നും വ്യത്യസ്തമായി വീശിയടിച്ച കാറ്റ് മഴ ശക്തമാക്കുകയും തുടര്‍ന്ന് നദികളില്‍ വെള്ളം നിറയുകയുമായിരുന്നു. പുഴകള്‍ കര കവിഞ്ഞതോടെ തെരുവുകളില്‍ വെള്ളം കയറുകയായിരുന്നു.
ബീജിംഗില്‍ നിന്നും 700 കിലോമീറ്റര്‍ തെക്കു കിഴക്കു ഭാഗത്താണ് ഴെങ്‌ഴു നഗരം സ്ഥിതി ചെയ്യുന്നത്. രേഖപ്പെടുത്തപ്പെട്ട 60 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ മഴയാണ് പെയ്തിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഒരു വര്‍ഷം ലഭ്യമാകുന്ന മഴയാണ് മൂന്നു ദിവസം കൊണ്ട് ഴെങ്‌ഴുവില്‍ പെയ്തത്. പ്രതിവര്‍ഷ ശരാശരി 640.8 മില്ലിമീറ്ററാണ് ഴൊങ്‌ഴുവിനെ മഴയുടെ അളവ്. എന്നാല്‍ ഇപ്പോള്‍ 617.1 മില്ലീമീറ്ററാണ് ഈ ദിവസങ്ങളില്‍ ലഭിച്ചത്.
കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായപ്രകാരം ആയിരം വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മഴപ്പെയ്ത്താണിത്.
ഷാവോലിന്‍ ക്ഷേത്രത്തിന്റേയും മറ്റ് നിരവധി സാംസ്‌ക്കാരിക കേന്ദ്രങ്ങളുടേയും ആസ്ഥാനമായ ഹെനാന്‍ പ്രവിശ്യ ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശവും വ്യവസായത്തിനും കാര്‍ഷിക വൃത്തിക്കും പേരുകേട്ട സ്ഥലവുമാണ്.


error: Content is protected !!