ഫുഡ്ടെക് കേരള മെയ് 22 മുതല്‍ 24 വരെ കൊച്ചിയില്‍; മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും

Web Desk
4 Min Read

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ഭക്ഷ്യ സംസ്‌കരണ, പാക്കേജിംഗ് പ്രദര്‍ശനമായ ഫുഡ്ടെക് കേരളയുടെ പതിനാറാം പതിപ്പ് 2025 മെയ് 22 മുതല്‍ 24 വരെ കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കും. 22ന് രാവിലെ 11ന് സംസ്ഥാന വ്യവസായ, കയര്‍ വകുപ്പു മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ചെറുതും വലുതുമായ ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യോത്പന്ന മെഷീനറി, പാക്കേജിംഗ് ഉപകരണങ്ങള്‍, ചേരുവകള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 200ലേറെ സ്ഥാപനങ്ങള്‍ മേളയില്‍ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും. ഹോട്ടല്‍ടെക് പ്രദര്‍ശനവും ഇതോടൊപ്പം നടക്കുമെന്ന് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.

city exchange

ഭക്ഷ്യ സംസ്‌കരണത്തിലും പാക്കേജിംഗ് മേഖലയിലും ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് മേള വേദിയൊരുക്കുമെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), നബാര്‍ഡ്, എന്‍എസ്‌ഐസി, സിഐഎഫ്ടി, നോര്‍ക്ക-റൂട്ട്‌സ് എന്നിവയുടെ അംഗീകാരവും പിന്തുണയും പ്രദര്‍ശനത്തിനുണ്ട്. പിഎംപിഎഫ്ഇ സ്‌കീമിന് കീഴിലുള്ള 104 സ്റ്റാളുകളായിരിക്കും ഈ വര്‍ഷത്തെ പതിപ്പിന്റെ പ്രധാന ആകര്‍ഷണം. അതില്‍ കേരളത്തില്‍ നിന്നുള്ള ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളില്‍ നിന്നുള്ള സ്റ്റാളുകളുമുണ്ടായിരിക്കുന്നതാണ്. ഭക്ഷ്യ സംസ്്കരണ, പാക്കേജിംഗ് ഉപകരണ വിതരണക്കാരുടെയും ഭക്ഷ്യ സംസ്‌കരണക്കാരുടെയും ഉപഭോക്താക്കളുടെയും സാന്നിധ്യം എക്‌സ്‌പോയ്ക്ക് പുതിയ മാനം നല്‍കുമെന്നും ്പ്രാദേശിക ഉപഭോക്താക്കളെയും ദേശീയ വിതരണക്കാരെയും മേള ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ഒരുമിച്ച് കൊണ്ടുവരുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.

പ്രദര്‍ശനത്തിന്റെ ഭാഗമായി ബംഗ്ലൂര്‍ ആസ്ഥാനമായ കോഫി ബോര്‍ഡ് സംഘടിപ്പിക്കുന്ന കേരള ബാരിസ്റ്റ വര്‍ക്ക്ഷോപ്പ് മെയ് 20 മുതല്‍ 24 വരെ വെന്യു പാര്‍ട്ണറായ ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. ഫ്രെഷ് ആന്റ് ഹോണസ്റ്റ് ആണ് ഈ പരിപാടിയുടെ എക്വിപ്മെന്റ് പാര്‍ട്ണര്‍. കോഫി നിര്‍മാണത്തിലെ നൂതന പ്രവണതകള്‍ അവതരിപ്പിക്കുന്ന ഇത്തരമൊരു വര്‍ക്ക്ഷോപ്പ് സംസ്ഥാനത്ത് ഇതാദ്യമായാണ് അരങ്ങേറുന്നത്.

- Advertisement -
Ad image

കഴിഞ്ഞ രണ്ടു വര്‍ഷമായി, പ്രത്യേകിച്ച് കേരളത്തിലെ ചെറുകിട യൂണിറ്റുകളിലും ഹോം ബേക്കറുകളിലും ഭക്ഷ്യ വ്യവസായത്തില്‍ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. കേരളത്തിലുടനീളം ഭക്ഷ്യ സംസ്‌കരണ വ്യവസായം വന്‍കുതിപ്പിലാണ്. പ്രധാന ജില്ലകളില്‍ നിരവധി ഭക്ഷ്യാധിഷ്ഠിത യൂണിറ്റുകളുണ്ട്. 55,000ല്‍ അധികം ആളുകളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. സംസ്ഥാനത്തെ ഭക്ഷ്യ സംസ്‌കരണ വ്യവസായത്തില്‍ സുഗന്ധവ്യഞ്ജനങ്ങള്‍, മത്സ്യം, മാംസം, എണ്ണ, സത്ത്, റെഡി-ടു-ഈറ്റ് എന്നിവയുള്‍പ്പെടെ വിവിധ ഉത്പന്നങ്ങളുണ്ട്.

കേരളത്തില്‍ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളും ഹോട്ടലുകളും റിസോര്‍ട്ടുകളും സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ഈ ഷോ മികച്ച അവസരമായിരിക്കുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. സംസ്ഥാനത്തിന് ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങളുടെ ശക്തമായ അടിത്തറയുണ്ട്. കഴിഞ്ഞ ഒന്നരദശകത്തിലേറെയായി ഈ മേഖലയിലെ ഉത്പാദനം, മൂല്യവര്‍ധനവ്, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയില്‍ ഈ പ്രദര്‍ശനങ്ങള്‍ ഗണ്യമായി സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹോട്ടല്‍ടെക് കേരള ഹൊറെക മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, റെസ്റ്റോറന്റ്, കാറ്ററിംഗ് മേഖലകള്‍, കൂടാതെ ഭക്ഷണ ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്റ് ഫര്‍ണിച്ചറുകള്‍, ഹോട്ടല്‍വെയര്‍, ടേബിള്‍വെയര്‍, വാണിജ്യ അടുക്കള ഉപകരണങ്ങള്‍, ഹോട്ടല്‍ സൗകര്യങ്ങള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷത്തെ ഹോട്ടല്‍ടെക് കേരള പതിപ്പില്‍ 200-ലധികം പ്രദര്‍ശകര്‍ അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും.

കേരള ടൂറിസം, അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ഹോട്ടല്‍ അസോസിയേഷന്‍സ് ഓഫ് കേരള, കേരള പ്രൊഫഷണല്‍ ഹൗസ് കീപ്പേഴ്സ് അസോസിയേഷന്‍, എച്ച് പി എം എഫ്- കേരള ചാപ്റ്റര്‍, ചീഫ് എഞ്ചിനീയേഴ്സ് ഫോറം എന്നിവയുടെ അംഗീകാരവും പിന്തുണയും ഹോട്ടല്‍ടെക്കിനുണ്ട്. എക്സ്പോയുടെ രണ്ടാം ദിവസം നടക്കുന്ന ജിഎം കോണ്‍ക്ലേവ് ആന്റ് പര്‍ച്ചേസ് മാനേജേഴ്സ് മീറ്റായിരിക്കും ഈ പതിപ്പിന്റെ പ്രധാന ആകര്‍ഷണം.

പൂനെ ഗ്യാസ് ആണ് ജിഎം കോണ്‍ക്ലേവ് ആന്‍ഡ്പര്‍ച്ചേസ് മാനേജേഴ്സ് മീറ്റിന്റെ ഗോള്‍ഡ് സ്പോണ്‍സര്‍. കേരളത്തില്‍ നിന്നുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നിന്നുള്ള ജിഎംമാരും പര്‍ച്ചേസ് മാനേജര്‍മാരും ഒത്തുചേര്‍ന്ന് കേരളത്തിലെ വ്യവസായത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യും. ഷെഫ്സ് മീറ്റ്, ഹൗസ് കീപ്പേഴ്സ് മീറ്റ് എന്നിവയും ഇതോടൊപ്പം നടക്കും.

എച്ച്പിഎംഎഫ്-കേരള ചാപ്റ്റര്‍, സംസ്ഥാനത്തെ ഹൗസ് കീപ്പിംഗ് മേഖലയിലെ ഏക വാണിജ്യ സംഘടനായായ എച്ച്പിഎംഎഫ്-കേരള ചാപ്റ്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തില്‍ ഹൊറേക്ക മേഖല പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷമായി കേരളത്തില്‍ ഹോട്ടല്‍ടെക്, ഫുഡ്ടെക് കേരള ശ്രേണിയിലുള്ള വ്യവസായ പ്രദര്‍ശനങ്ങള്‍ പതിവായി സംഘടിപ്പിക്കുന്ന കൊച്ചി ആസ്ഥാനമായുള്ള ക്രൂസ് എക്സ്പോസാണ് ഫുഡ്ടെക് കേരള ആന്റ് ഹോട്ടല്‍ടെക് കേരള സംഘടിപ്പിക്കുന്നത്. 15 വര്‍ഷത്തെ ചുരുങ്ങിയ കാലയളവിനുള്ളില്‍, ബി2ബി വിഭാഗത്തിലെ ദക്ഷിണേന്ത്യയിലെ മുന്‍നിര പ്രൊഫഷണല്‍ എക്സിബിഷന്‍ സംഘാടകരില്‍ ഒരാളായി ക്രൂസ് എക്സ്പോസ് മാറിക്കഴിഞ്ഞു.

ക്രൂസ് എക്സപോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, സ്റ്റോള്‍ മെഷീനറി കണ്‍ട്രി ഹെഡ് മോഹന്‍ കുരുവിള, പൂനെ ഗ്യാസ് പ്രതിനിധി ഋഷി മേനോന്‍, ഡിഐസി ജിഎം നജീബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!