

കോഴിക്കോട്: ഇസ്ലാം മതനിയമങ്ങള്‍ പാലിച്ച് ജീവിക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമായി മാറിയതായും അത്തരം ജീവിതമുള്ളവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രവണതയുണ്ടെന്നും മുന്‍മന്ത്രി കെ ടി ജലീല്‍. യൂട്യൂബ് ചാനലായ മീഡിയ മിഷന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ തുറന്നടിച്ചത്.

മതജീവിതം നയിച്ചു എന്നതിന്റെ ഭാഗമായാണ് തനിക്കെതിരെ ലോകായുക്ത വിധി ഉണ്ടായതെന്നു പറഞ്ഞ കെ ടി ജലീല്‍ ബി ജെ പിയും ആര്‍ എസ് എസും ഉള്‍ക്കൊള്ളുന്ന ഫാഷിസ്റ്റ് ചേരിയും ചില ക്രിസ്ത്രീയസഭകളുടെ മേലധ്യക്ഷന്‍മാരും പ്രത്യേകമായി തന്നെ ലക്ഷ്യം വെച്ചതായും അദ്ദേഹം പറഞ്ഞു.

പ്രാക്ടീസിങ് മുസ്ലിമായ ഒരാളെ ഇടതുപക്ഷത്ത് കാണുന്നത് സഹിക്കാനാവാത്ത അവരെ പോലെ മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തന്നോട് ശത്രുത കാണിക്കുകയായിരുന്നു. ലീഗില്‍ നിന്ന് പുറത്തുവരികയും ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്ന ആള്‍ മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉപേക്ഷിക്കണമെന്നാണ് ലീഗ് കരുതുന്നത്. അതുണ്ടായില്ലെന്നതിനാലാണ് ലീഗ് തന്നെ വിടാതെ പിന്തുടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
മതവിശ്വാസവും ആരാധനകളും ജീവിതത്തില്‍ പുലര്‍ത്തുന്ന ഒരാളായിരുന്നില്ല താനെങ്കില്‍ പല വിമര്‍ശങ്ങളും വഴിമാറിപ്പോയേനെയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രാക്ടീസിങ് മുസ്ലിമാണ് എന്നതിന്റെ പേരില്‍ തനിക്ക് സി പി എമ്മില്‍ നിന്ന് ഇന്നോളം ഒരു ദുരനുഭവവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു ചില്ലിക്കാശും ചെലവിടുന്നില്ലെന്ന് മാത്രമല്ല ക്രൈസ്തവ സമൂഹത്തെ സഹായിക്കുന്ന നിലപാടാണ് താന്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി ആയിരുന്നപ്പോള്‍ കൈകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. അവരുടെ ഒരാവകാശവും തടഞ്ഞുവെച്ചിട്ടില്ല. എന്നിട്ടും ചില സഭാനേതാക്കള്‍ തന്നോട് ശത്രുത പുലര്‍ത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

