Connect with us

NEWS

ആമുഖവും ഭാഗമായ മനോഹര ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് കെ എം എ പ്രഭാഷണത്തില്‍ ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍

Published

on


കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ ഡോ. എം വി പൈലി സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു. ഭരണഘടനാപരമായ ധാര്‍മികത- ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവ് എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തി. അക്ഷരി ദി ഹൗസ് ഓഫ് നോളജ് സ്ഥാപകയും സി ഇ ഒയുമായ പ്രൊഫ. ഡോ. ലളിത മാത്യു ഡോ. എം വി പൈലി സ്മാരക പ്രഭാഷണം നിര്‍വഹിച്ചു.

ഇന്ത്യയ്ക്കുള്ളത് ഏറ്റവും മികച്ചൊരു ഭരണഘടനയാണെന്ന് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു. മറ്റു ഭരണഘടനകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖവും ഭരണഘടനയുടെ ഭാഗമാണ്. യു എസില്‍ ഉള്‍പ്പെടെ മുഖവുര ഭരണഘടനയുടെ ഭാഗമല്ല.

ഇന്ത്യ പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായിരിക്കുമെന്നും എല്ലാ ജനങ്ങള്‍ക്കും സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക നീതിയും സമത്വവും സ്വന്തം വിശ്വാസത്തിലും അഭിപ്രായത്തിലുമുള്ള സ്വാതന്ത്ര്യവും രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും ഉള്‍പ്പെടെയാണ് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത്.

നാം ഇന്ത്യക്കാര്‍ എന്നു പറഞ്ഞാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. ആ വാക്ക് വിശാലമായ ആശയവും അര്‍ഥവുമാണ് ജനങ്ങള്‍ക്ക് മുമ്പിലേക്ക് നല്‍കുന്നത്. നിയമത്തിന് ആരും അതീതരല്ലെന്നും എല്ലാവരും തുല്യരുമാണെന്ന ആശയം പങ്കുവെക്കുന്നു. ഭരണാധികാരി ഉള്‍പ്പെടെ നിയമത്തിന് കീഴിലാണ് വരുന്നത്.

രാജ്യത്തിന്റെ 80 ശതമാനം സമ്പത്തും കൈകാര്യം ചെയ്യുന്നത് കേവലം 10 ശതമാനം മാത്രമാണ്. വിശ്വാസത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഒരേ അവകാശമാണ് ഭരണഘടന നല്‍കുന്നത്. എന്നാല്‍ സമൂഹം ഇതില്‍ നിന്നെല്ലാം വിഭിന്നമാണ്. ഭരണഘടനാപരമായ ധാര്‍മികത ഇന്നെത്ര പേര്‍ നിലനിര്‍ത്തുന്നുണ്ടെന്ന് പരിശോധിക്കപ്പെടണമെന്നും ജസ്റ്റിസ് എ കെ ശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു.

സഹായം തേടി തന്നെ സമീപിക്കുന്നവരെ ആരേയും ഡോ. പൈലി നിരാശപ്പെടുത്തിയിരുന്നില്ലെന്ന് പ്രൊഫ. ഡോ. ലളിത മാത്യു പറഞ്ഞു. തന്റെ ഔദ്യോഗിക ജീവിതത്തേയും തന്റെ സാമൂഹിക ജീവിതത്തേയും ഒരിക്കലും കൂട്ടിക്കെട്ടുകയോ വ്യക്തി ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കുകയോ ചെയ്യാതെയാണ് ഡോ. പൈലി മുമ്പോട്ടു പോയിരുന്നതെന്നും അവര്‍ വ്യക്തമാക്കി. സമൂഹത്തിനും മറ്റുള്ളവര്‍ക്കുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ വ്യക്തിപരമായ പല കാര്യങ്ങളിലും ത്യാഗം ചെയ്യുകയോ ത്യജിക്കുകയോ വേണ്ടി വരുമെന്ന പാഠവും അദ്ദേഹം നല്‍കിയതായും പ്രൊഫ. ഡോ. ലളിത മാത്യു ചൂണ്ടിക്കാട്ടി.

കേരള മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ബിബു ബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. കെ എം എ മാനേജിംഗ് കമ്മിറ്റി അംഗം എ സി കെ നായര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി അനില്‍ വര്‍മ നന്ദിയും പറഞ്ഞു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!