Connect with us

Business

മലയാളികളേ ക്ഷമിക്കുക; 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നു പിന്മാറുകയാണെന്ന് കിറ്റെക്‌സ്

Published

on


കൊച്ചി: സര്‍ക്കാരുമായി ഒപ്പുവെച്ച 3500 കോടി രൂപ നിക്ഷേപ പദ്ധതിയില്‍ നിന്നും കിറ്റക്‌സ് ഗ്രൂപ്പ് പിന്‍മാറുകയാണെന്ന് ചെയര്‍മാന്‍ സാബു ജേക്കബ് അറിയിച്ചു. നിലവിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ കേരളത്തില്‍ നടത്തിക്കൊണ്ടു പോകാന്‍ പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അതുകൊണ്ടാണ് പിന്മാറ്റമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 11 തവണ സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കിറ്റെക്‌സ് യൂണിറ്റുകളില്‍ പരിശോധനയുടെ പേരില്‍ കയറിയിറങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. ഇനിയും റിസ്‌കെടുക്കാന്‍ തയ്യാറല്ലെന്നാണ് സാബു ജേക്കബ് പറയുന്നത്.
കൊച്ചിയില്‍ 2020 ജനുവരിയില്‍ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തിലാണ് സര്‍ക്കാരുമായി 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഒപ്പുവെച്ചത്. ഒരു അപ്പാരല്‍ പാര്‍ക്കും കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ അറുന്നൂറോളം പുതുസംരംഭകര്‍ക്ക് അവസരമൊരുക്കുന്ന വ്യവസായ പാര്‍ക്കും നിര്‍മ്മിക്കാനുമുള്ള ധാരണാ പത്രത്തില്‍ നിന്നാണ് പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന അപ്പാരല്‍ പാര്‍ക്കും തിരുവനന്തപുരത്തും എറണാകുളത്തും പാലക്കാടുമായി അയ്യായിരം പേര്‍ക്ക് വീതം തൊഴില്‍ ലഭിക്കുന്ന മൂന്ന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും ഉള്‍പ്പെടെ 35000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയുടെ ധാരണാ പത്രമായിരുന്നു ഒപ്പിട്ടിരുന്നത്. ഇതനുസരിച്ചുള്ള തുടര്‍ നടപടികള്‍ക്കും തുടക്കമിട്ടിരുന്നു. അപ്പാരല്‍ പാര്‍ക്കിനുള്ള സ്ഥലം എടുത്ത് വിശദമായ പ്ലാനും പ്രൊജക്ട് റിപ്പോര്‍ട്ടും മറ്റ് തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നതായും അദ്ദേഹം പറയുന്നു.
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും വലിയ മുതല്‍ മുടക്കുള്ള നിക്ഷേപ പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. 2025ഓടെ പദ്ധതി പൂര്‍ത്തികരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുതല്‍മുടക്കാനുള്ള ധാരണാ പത്രത്തില്‍ നിന്നും പിന്നോട്ട് പോകുവാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കിറ്റെക്‌സിന്റെ യൂണിറ്റുകളില്‍ പരിശോധനയുടെ പേരില്‍ കയറിയിറങ്ങുകയാണെന്നും പത്തും പതിനഞ്ചും വണ്ടിയില്‍ വന്നിറങ്ങി നാല്‍പ്പതും അമ്പതും പേര്‍ വരുന്ന ഉദ്യോഗസ്ഥസംഘം ഫാക്ടറിയുടെ ഓരോ ഫ്‌ളോറിലേക്കും ഇരച്ച് കയറി ജോലി തടസ്സപ്പെടുത്തി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ വിളിച്ചു ചോദ്യം ചെയ്ത് അവരുടെ വിലാസവും ഫോണ്‍ നമ്പറും എഴുതി എടുക്കുകയാണെന്നും സാബു ജേക്കബ് ആരോപിച്ചു.
53 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ഒരു പുതിയ വ്യവസായ സംസ്‌കാരത്തിന് തുടക്കം കുറിച്ച സ്ഥാപനമാണ് അന്ന കിറ്റെക്‌സ് ഗ്രൂപ്പ്. 1968ല്‍ പത്ത് തൊഴിലാളികളുമായി തുടക്കം കുറിച്ച കിറ്റെക്‌സ് ഇന്ന് കേരളത്തില്‍ സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ്. 15000 പേര്‍ക്കാണ് നേരിട്ട് തൊഴില്‍ നല്‍കുന്നത്. നിരവധി വിദേശ ആഭ്യന്തര ബ്രാന്റുകളാണ് ഈ ഗ്രൂപ്പുകളുടേതായി ഇന്ന് വിപണിയിലുള്ളത്. അന്ന അലുമിനിയം, സാറാസ്, ലുങ്കി, ബെഡ്ഷീറ്റ്, സ്‌കൂബി അടക്കമുള്ള കിറ്റെക്‌സിന്റെ നിരവധി ജനപ്രിയ ഉല്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ വിപണിയുമുണ്ട്. അമേരിക്കയിലെ വാള്‍മാര്‍ട്ട്, ടാര്‍ഗെറ്റ് അടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നിരവധി ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറുകളിലേക്കാണ് കിറ്റെക്‌സ് ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. നവജാതശിശു മുതല്‍ 24 മാസം വരെ പ്രായമുള്ള കുട്ടികളുടെ ഉല്പന്നങ്ങളിലാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് കേന്ദ്രീകരിച്ചിരിക്കുന്നത്. കുട്ടികളുടെ വസ്ത്ര ഉല്പന്നങ്ങളില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ് കിറ്റെക്‌സ്. നിലവിലുള്ള യൂണിറ്റുകള്‍ തന്നെ നടത്തിക്കൊണ്ടു പോവാന്‍ കഴിയാത്ത സാഹചര്യമായതോടെയാണ് ഇനിയും കേരളത്തില്‍ നിക്ഷേപങ്ങള്‍ നടത്തണ്ട എന്ന തീരുമാനത്തിലേക്ക് കിറ്റെക്‌സ് എത്തിയതെന്നും അദ്ദേഹം പറയുന്നു.
കേരളത്തില്‍ മുതല്‍ മുടക്കുന്നവര്‍ക്ക് യാതൊരുവിധ സൗജന്യവും സഹായവും ലഭിക്കുന്നില്ല എന്നു മാത്രമല്ല ഇവിടെ മുതല്‍ മുടക്കാന്‍ വരുന്നവരെ രാജ്യദ്രോഹികളായാണ് കാണുന്നത്. അവനെ കുത്തക മുതലാളിയും ബൂര്‍ഷ്വയും ചൂഷകനും കയ്യേറ്റക്കാരനും നിയമലംഘകനും കോര്‍പറേറ്റുമായി ചിത്രീകരിച്ച് അപമാനിക്കുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്നും സാബു ജേക്കബ് പറഞ്ഞു.
എഴുപതുകളിലും എണ്‍പതുകളിലും തൊഴിലാളി സമരങ്ങള്‍ മൂലമാണ് ഇവിടെ വ്യവസായങ്ങള്‍ കൂട്ടമായി അടച്ചു പൂട്ടിയതെങ്കില്‍ ഇന്ന് കപട പരിസ്ഥിതി വാദികളും ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ് വ്യവസായത്തിന്റെ അന്തകരായി മാറുന്നത്. ഇവരുടെയൊക്കെ താത്പര്യങ്ങള്‍ സംരക്ഷിക്കാത്തവരെ ഇവര്‍ വളഞ്ഞിട്ടാക്രമിക്കും. ഒന്നുകില്‍ അവനെ നാടു കടത്തും. അല്ലെങ്കില്‍ അവന്‍ സ്വയം ജീവിതമവസാനിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിക്കും. ഒരു പുരുഷായുസ്സ് മുഴുവന്‍ മരുഭൂമിയില്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണവുമായി നാട്ടില്‍ സംരംഭം തുടങ്ങാന്‍ ശ്രമിച്ച് ഒടുവില്‍ ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന പ്രവാസി സഹോദരങ്ങളെ മറക്കാനാകില്ലെന്നു പറഞ്ഞ സാബു ജേക്കബ് ഇതിനൊരു മാറ്റമുണ്ടാകാന്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ മേഖലയില്‍ തലമുറ മാറ്റം തന്നെ ഉണ്ടാകണമെന്നും പറഞ്ഞു.
എന്ത് ധൈര്യത്തിലാണ് കേരളത്തില്‍ ഇത്രയും ഭീമമായ തുക നിക്ഷേപിക്കുകയെന്നു ചോദിച്ച അദ്ദേഹം എന്ത് സുരക്ഷിതത്വമാണ് ഇവിടെ വ്യവസായികള്‍ക്കുള്ളതെന്നും അന്വേഷിച്ചു. കേരളത്തില്‍ മുതല്‍ മുടക്കി റിസ്‌ക് എടുക്കുന്നില്ലെന്നും മലയാളികളേ ക്ഷമിക്കുകയെന്നും പറഞ്ഞു.


error: Content is protected !!