NEWS
നാല്‍പ്പത് വര്‍ഷത്തിനകം വ്യോമയാന മേഖലയുടേത് വന്‍ വളര്‍ച്ച; സുരേഷ് എസ് നായര്‍
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ ലീഡര്‍ ഇന്‍സൈറ്റ് പ്രഭാഷണ പരമ്പരയില്‍ എയര്‍ഏഷ്യ ഗ്രൂപ്പ് സൗത്ത് ഏഷ്യ ജനറല്‍ മാനേജര്‍ സുരേഷ് എസ് നായര്‍ പ്രഭാഷണം നടത്തി. ഇന്ത്യന്‍ വ്യോമയാന മേഖലയുടെ കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തെ കാഴ്ചപ്പാടുകളും അനുഭവങ്ങളും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
വ്യോമയാന- എയര്‍ലൈന്‍ ബിസിനസ് രംഗമെന്നത് ഭൂരിപക്ഷം പേര്‍ക്കും താത്പര്യമുണ്ടാകും. അവരില്‍ പലര്‍ക്കും വിമാനത്തില്‍ യാത്ര ചെയ്ത പരിചയം പോലുമുണ്ടാകില്ലെന്നതാണ് കൗതുകകരം. എങ്കിലും അവര്‍ എയര്‍ലൈന്‍ ബിസിനസിനെ കുറിച്ച് അറിവുകളുണ്ടാക്കിയിട്ടുണ്ടാകും.
വെല്ലിംഗ്ടണ്‍ ഐലന്റിലെ വിമാനത്താവളത്തില്‍ നിന്നും നിന്നും ബോംബെയിലേക്ക് രണ്ട് വിമാനങ്ങളാണ് തന്റെ തൊഴില്‍ ആരംഭത്തില്‍ പറന്നിരുന്നത്. അക്കാലത്ത് ഭാരത് കോഫി ഹൗസിന് സമീപത്തെ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഓഫിസില്‍ വലിയൊരു റെക്കോര്‍ഡ് ബുക്ക് സൂക്ഷിച്ചിരുന്നു. അതില്‍ എല്ലാ യാത്രക്കാരുടേയും വിവരങ്ങള്‍ ഉണ്ടാവുകയും ചെയ്യും. 36 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണെങ്കിലും 26 പേരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിച്ചിരുന്നുള്ളു. കാലാവസ്ഥയുടെ പ്രശ്നങ്ങളോ മറ്റു കാര്യങ്ങളോ കൊണ്ടാണ് മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കാതിരുന്നത്. വി ഐ പികളും യാത്ര ചെയ്യാനുണ്ടാകും. അക്കാലത്ത് എല്ലാ സമയത്തും നൂറിലേറെ യാത്രക്കാരുടെ പേരുകള്‍ വെയിറ്റിംഗ് ലിസ്റ്റിലുണ്ടാകും.
രണ്ട് വിമാനങ്ങളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ കൊച്ചിയില്‍ നിന്നും പ്രതിദിനം നൂറിലേറെ വിമാനങ്ങളാണ് ഇരുപതിലേറെ രാജ്യങ്ങളിലായി 125ലേറെ കേന്ദ്രങ്ങളിലേക്ക് പതിനയ്യായിരത്തോളം പേരാണ് യാത്ര ചെയ്യുന്നത്. വ്യോമയാന മേഖലയും എയര്‍ലൈന്‍ രംഗവും എത്രമാത്രം വളര്‍ന്നിരിക്കുന്നുവെന്നതിന് തെളിവാണിത്. എന്നാലിപ്പോഴും ഇന്ത്യയുടെ യാത്രാ കമ്പോളത്തിന് അനുയോജ്യമായ തരത്തില്‍ രാജ്യത്തെ വ്യോമയാന രംഗത്ത് യാത്രക്കാരുടെ എണ്ണത്തില്‍ വളര്‍ച്ചയുണ്ടായിട്ടില്ല.
വ്യോമയാന മേഖലയിലേക്ക് താന്‍ കടക്കുന്ന കാലത്ത് കേരളം ദൈവത്തിന്റെ സ്വന്തം നാടാവുകയോ ടൂറിസത്തിന് പ്രാധാന്യം നല്‍കുകയോ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ തന്റെ പിതാവ് പോലും എന്തിനാണ് ഈ മേഖലയില്‍ തൊഴിലിന് ശ്രമിക്കുന്നതെന്ന് ചോദിച്ചിരുന്നതായി സുരേഷ് എസ് നായര്‍ പറഞ്ഞു.
കെ എം എ പ്രസിഡന്റ് എ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ ഹരികുമാര്‍ സ്വാഗതവും ഹോണററി സെക്രട്ടറി ദിലീപ് നാരായണന്‍ നന്ദിയും പറഞ്ഞു.