Connect with us

Featured

അബൂദാബിയില്‍ ഇസ്രായേല്‍ എംബസി തുറന്നു

Published

on


അബൂദാബി: ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ ഇസ്രായേല്‍ എംബസി യു എ ഇയില്‍ തുറന്നു. ഇസ്രായേലിന്റെ പുതിയ വിദേശകാര്യമന്ത്രി യായിര്‍ ലാപിഡും എമിറാത്തി സാംസ്‌ക്കാരിക യുവജനകാര്യ മന്ത്രി നൗറ അല്‍ കഅബിയും ചേര്‍ന്നാണ് യു എ ഇയിലെ എംബസി ഉദ്ഘാടനം ചെയ്തത്. മന്ത്രി ഒലീവിലയും സമ്മാനിച്ചു.
നീലയും വെള്ളയും നിറത്തിലുള്ള ഇസ്രായേലി പതാകയുടെ പശ്ചാതലത്തില്‍ എമിറാത്തി മന്ത്രിയോടൊപ്പം ചേര്‍ന്ന് റിബ്ബണ്‍ മുറിക്കുന്ന ഫോട്ടോ യായിര്‍ ലാപിഡ് തന്നെയാണ് ട്വീറ്റ് ചെയ്തത്.
ഗള്‍ഫ് രാജ്യത്തെ ആദ്യത്തെ ഇസ്രായേലി എംബസി തുറന്നതിനെ ചരിത്രപരം എന്നു വിശേഷിപ്പിച്ചാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സ്വാഗതം ചെയ്തത്.
കഴിഞ്ഞ വര്‍ഷം യു എ ഇയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിച്ചതിന് ശേഷം ഇസ്രയേല്‍ മന്ത്രിസഭാഗം നടത്തുന്ന ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണ് യായിര്‍ ലാപിഡിന്റേത്. രണ്ടു ദിവസത്തെ സന്ദര്‍ശനമാണ് അദ്ദേഹം യു എ യില്‍ നടത്തുന്നത്. സാമ്പത്തിക സഹകരണവുമായി ബന്ധപ്പെട്ട ഉഭയകക്ഷി കരാര്‍ ഒപ്പുവെക്കുന്നതിന് പിന്നാലെ ദുബൈയില്‍ ഇസ്രായേല്‍ കോണ്‍സുലേറ്റും തുറക്കും.
മേഖലയിലെ എല്ലാ രാജ്യങ്ങളും തങ്ങളുമായി ചര്‍ച്ചകള്‍ നടത്തണമെന്നും ബന്ധം സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യായിര്‍ ലാപിഡിന്റെ യു എ ഇ സന്ദര്‍ശന വിമാനം സൗദി വ്യോമാതിര്‍ത്തിയിലൂടെയാണ് സഞ്ചരിച്ചത്. സൗദിയും ഇസ്രായേലും നയതന്ത്രബന്ധം സാധാരണനിലയില്‍ ആയിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷം യു എ ഇയിലേക്കുള്ള വിമാനങ്ങള്‍ക്കായി സൗദി വ്യോമാതിര്‍ത്തി തുറന്നുകൊടുത്തിരുന്നു.
അബൂദാബിയിലെ ഇസ്രായേല്‍ എംബസിയില്‍ നിലവില്‍ മൂന്ന് നയതന്ത്ര ഉദ്യോഗസ്ഥരും ഒരു മേധാവിയുമാണുള്ളത്. മേധാവിയായ ഈതാന്‍ നഹെയെ പൂര്‍ണമായും അംബാസഡറായി സ്ഥിരീകരിച്ചിട്ടില്ല.


error: Content is protected !!