Connect with us

NEWS

കെ ടി എസ് പടന്നയില്‍ അന്തരിച്ചു

Published

on


കൊച്ചി: നാടക- ചലച്ചിത്ര താരം കെ ടി എസ് പടന്നയില്‍ (കൊച്ചുപറമ്പില്‍ തായി സുബ്രഹ്മണ്യന്‍- 86) അന്തരിച്ചു. രണ്ടുപതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ സജീവമായ അദ്ദേഹം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സാമ്പത്തിക പരാധീനതകളെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച അദ്ദേഹം കോല്‍ക്കളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളിലൂടെയാണ് കലാരംഗത്ത് ചുവടുറപ്പിച്ചത്.
1956ല്‍ അഭിനയിച്ച വിവാഹ ദല്ലാളാണ് ആദ്യ നാടകം. 1957ല്‍ സ്വന്തമെഴുതിയ നാടകം കേരളപ്പിറവി തൃപ്പൂണിത്തുറയില്‍ അവതരിപ്പിച്ചു. ചങ്ങനാശ്ശേരി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങല്‍ പത്മശ്രീ തുടങ്ങി നിരവധി നാടക ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചു. തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്രവഴിയില്‍ മുറുക്കാന്‍ കടയും ഇതോടൊപ്പം നടത്തിയ അദ്ദേഹം രാജസേനന്‍ സംവിധാനം നിര്‍വഹിച്ച അനിയന്‍ ബാവ ചേട്ടന്‍ ബാവയിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടു.
വൃദ്ധന്മാരെ സൂക്ഷിക്കുക, ത്രീമെന്‍ ആര്‍മി, കളമശ്ശേരിയില്‍ കല്ല്യാണയോഗം, കാക്കക്കും പൂച്ചക്കും കല്ല്യാണം, ആദ്യത്തെ കണ്‍മണി, സ്വപ്‌നലോകത്തെ ബാലഭാസ്‌ക്കരന്‍, ദില്ലിവാല രാജകുമാരന്‍, ന്യൂസ്‌പേപ്പര്‍ ബോയ്, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകന്‍, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, അമ്മ അമ്മായിയമ്മ ഇന്‍ഡിപ്പെന്റന്‍സ്, മേഘസന്ദേശം, വാമനപുരം ബസ്‌റൂട്ട്, മലബാര്‍ വെഡ്ഡിംഗ്, സന്മസുള്ളവന്‍ അപ്പുക്കുട്ടന്‍, ബ്ലാക്ക് ഡാലിയ, അണ്ണാറക്കണ്ണനും തന്നാലായത്, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്.
രമണിയാണ് ഭാര്യ. ശ്യാം, സ്വ്പന, സന്നന്‍, സാജന്‍ എന്നിവര്‍ മക്കളാണ്.


error: Content is protected !!