

തലശ്ശേരി: സി പി എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തലശ്ശേരി നഗരസഭയിലെ ബി ജെ പി കൗണ്‍സിലര്‍ ഉള്‍പ്പെടെ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബി ജെ പി കൗണ്‍സിലര്‍ ലിജേഷ്, വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്.

കൊലപാതകത്തിന് ലിജേഷാണ് നേതൃത്വം നല്കിയതെന്നാണ് പൊലീസ് പറയുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി എട്ടാം തിയ്യതി ക്ഷേത്രത്തില്‍ നടന്ന ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരാണ് കസ്റ്റഡിയിലായത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
മുറിവുകളുടെ എണ്ണം കണക്കാക്കാനാവാത്ത വിധത്തില്‍ ശരീരം വികൃതമാക്കിയിട്ടുണ്ടെന്നും ഇരുപതിലേറെ വെട്ടേറ്റിട്ടുണ്ടെന്നും ഒരേ വെട്ടില്‍ വീണ്ടും വെട്ടുകൊണ്ടിട്ടുണ്ടെന്നുമുള്ള ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇടതുകാല്‍ മുട്ടിനു താഴെ വെട്ടിമാറ്റി വലിച്ചെറിഞ്ഞിരുന്നു. വലതുകാല്‍ മുട്ടിനു താഴെ നാലുമുറിവുകളും ഇടതുകൈയില്‍ ആഴത്തിലുള്ള മുറിവുകളുമുണ്ട്. അരക്കു താഴെയാണ് കൂടുതല്‍ മുറിവുകളേറ്റത്.
പരിശീലനം സിദ്ധിച്ച ആര്‍ എസ് എസ് ക്രിമിനലുകളാണ് ഹരിദാസിന്റെ കൊലപാതകം നടത്തിയതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചയാണ് സി പി എം പ്രവര്‍ത്തകന്‍ പുന്നോല്‍ സ്വദേശി ഹരിദാസനെ വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് അക്രമികളെ തടയാനെത്തിയ ഹരിദാസന്റെ സഹോദരനേയും അക്രമികള്‍ വെട്ടിയിരുന്നു.

