Connect with us

Entertainment

ഐ എഫ് എഫ് കെയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ‘രണ്ടുപേര്‍’ നാല് ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍

Published

on


കൊച്ചി: 2017ലെ ഐ എഫ് എഫ് കെ മത്സരവിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ ‘രണ്ടു പേര്‍’ നീ സ്ട്രീം, കേവ്, കൂടെ, സൈന പ്ലേ എന്നീ ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസായി.
ഒരു കാര്‍ യാത്രയിലെ സംഭാഷണങ്ങളിലൂടെ മനുഷ്യബന്ധങ്ങളുടെ ഉള്ളറകളിലേയ്ക്ക് യാത്ര ചെയ്യുന്ന ചിത്രമാണിത്.

നവാഗതനായ പ്രേം ശങ്കര്‍ സംവിധാനം നിര്‍വഹിച്ച രണ്ടു പേര്‍ പേരു സൂചിപ്പിക്കുന്നതുപോലെ ഒരു രാത്രിയില്‍ ബംഗളൂരു നഗരത്തിലൂടെയുള്ള രണ്ടു പേരുടെ കാര്‍ യാത്രയാണ്. പുതിയ തലമുറയുടെ ബന്ധങ്ങളുടേയും ബ്രേക്കപ്പുകളുടേയും രസതന്ത്രം രണ്ട് അപരിചിതരുടെ കാര്‍ യാത്രാസമയത്തെ സംഭാഷണത്തിലൂടെ അനാവരണം ചെയ്യുന്ന പുതുമയുള്ള മേക്കിംഗിലൂടെയാണ് നാലു വര്‍ഷം മുമ്പത്തെ ഐ എഫ് എഫ ്‌കെയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ രണ്ടു പേര്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. പിന്നീട് ജല്ലിക്കട്ട്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ശാന്തി ബാലചന്ദ്രന്റെ ആദ്യസിനികളിലൊന്നാണ് രണ്ടു പേര്‍. ഫിലിം മേക്കര്‍ കൂടിയായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമാ ടിക്കറ്റ്, മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട ബേസില്‍ പൗലോസാണ്. ഇവരെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, സുനില്‍ സുഖദ എന്നിവരും അഭിനയിക്കുന്നു.
തങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ബന്ധങ്ങളില്‍ നിന്ന് പുതിയ തലമുറ പുറത്തു കടക്കുന്നുവെന്നത് നേരാണ്- പ്രത്യേകിച്ചും നഗരങ്ങളില്‍ ജീവിക്കുന്ന പുതിയ തലമുറ. ഇതിന്റെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങളാണ് അവര്‍ ഏറ്റുവാങ്ങുന്നത്. സ്ഥായിയായ ബന്ധങ്ങളില്ല, ഉള്ള ബന്ധങ്ങള്‍ക്ക് ആഴമില്ല എന്നെല്ലാമുള്ള വിമര്‍ശനങ്ങള്‍. എന്നാല്‍ ഒരു ബന്ധം മുറിയുമ്പോള്‍ മനുഷ്യര്‍ അനുഭവിക്കുന്ന വൈകാരികമായ പ്രതിസന്ധിയുടെ തീവ്രത അവരേയും ബാധിക്കുന്നുവെന്നതും സത്യമാണ്. ആ അര്‍ഥത്തില്‍ ഇത് ഒരു സ്ത്രീ- പുരുഷ ബന്ധത്തിന്റെ മാത്രം കഥയല്ലെന്ന് സംവിധായകനായ പ്രേം ശങ്കര്‍ പറഞ്ഞു. കാരണം ഈ വെല്ലുവിളി ഏത് രണ്ടു പേര്‍ തമ്മിലുള്ള ബന്ധത്തിലും എപ്പോള്‍ വേണമെങ്കിലും കടന്നു വരുന്നതാണ്.
ഏതാനും മണിക്കൂറുകളില്‍ നടക്കുന്ന കഥകളും വാഹനത്തിനകത്ത് മാത്രം ചിത്രീകരിച്ച സിനിമകളും പ്രേക്ഷകര്‍ക്ക് പരിചയമുള്ളതാണ്. ഈ രണ്ട് സാധ്യതകളും മനോഹരമായി ഇണക്കിയിരിക്കുന്നു എന്നതാണ് രണ്ട് പേരുടെ വിജയം.
‘ബംഗളൂരു പോലുള്ള ഒരു നഗരത്തില്‍ റോഡ് ബ്ലോക്കും ട്രാഫിക്കും ഒക്കെയായി ഇക്കാലത്ത് ഒരുപാടുനേരം, മണിക്കൂറുകള്‍ തന്നെ, കാറില്‍ ചെലവഴിക്കുന്ന മനുഷ്യരുണ്ട്. പല ആളുകളും മറ്റിടങ്ങളില്‍ ഇരുന്ന് സംസാരിക്കുന്നതിനേക്കാളധികം ഇക്കാലത്ത് കാറില്‍ യാത്ര ചെയ്യുമ്പോഴാണ് സംസാരിക്കുന്നത്. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ഇത്തരം യാത്രകള്‍ സംസാരിക്കാന്‍ പറ്റിയ സമയമാണുതാനും. മറ്റൊന്ന് കാറില്‍ വച്ച് സംസാരിക്കുമ്പോള്‍ വളരെ സത്യസന്ധമായിട്ടായിരിക്കും സംസാരിക്കുക എന്നും തോന്നിയിട്ടുണ്ട്. കാറിനകത്തായിരിക്കുമ്പോള്‍ എന്തോ ഒരു പ്രത്യേക അടുപ്പം ഉണ്ടാവുന്നുണ്ട്. കൂടുതല്‍ തുറന്നുപറച്ചിലുകള്‍ക്ക് അത് വേദിയാകും. അങ്ങനെയാണ് കാറില്‍ യാത്ര ചെയ്യുമ്പോഴുള്ള സംഭാഷണങ്ങളിലൂടെ ചിത്രം പ്ലാന്‍ ചെയ്തത്,’ ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍ പ്രേം ശങ്കര്‍ പറയുന്നു.


error: Content is protected !!