

കൊച്ചി: ചലച്ചിത്ര താരവും ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ മുന്‍ എം പിയും മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ദീര്‍ഘകാല പ്രസിഡന്റുമായിരുന്ന ഇന്നസെന്റ് (75) അന്തരിച്ചു. ഏതാനും ദിവസങ്ങളായി കൊച്ചിയില്‍ വി പി എസ് ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നടനാകുന്നതിന് മുമ്പ് വ്യവസായി, ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലര്‍, ചലച്ചിത്ര നിര്‍മാതാവ് തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ആലീസാണ് ഭാര്യ. മകന് സോണറ്റ്.

ഹാസ്യ താരവും സ്വഭാവ നടനുമായി തിളങ്ങിയ ഇന്നസെന്റ് മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി എഴുന്നൂറ്റന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും എട്ടുമക്കളില്‍ അഞ്ചാമനായി 1948 ഫെബ്രുവരി 28ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍, നാഷണല്‍ ഹൈസ്കൂള്‍, ഡോണ്‍ ബോസ്കോ എസ് എന്‍ എച്ച് സ്കൂള്‍ എന്നിവിടങ്ങളിലായി പഠനം. എട്ടാം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തി. പിന്നീട് മുനിസിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന് മോഹന്‍ മുഖേനയാണ് സിനിമാരംഗത്തു വരുന്നത്. ആര് എസ് പി തൃശൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1972-ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയില്‍ എത്തി. ഡേവിഡ് കാച്ചപ്പള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മാണക്കമ്പനി ആരംഭിച്ചു. ഇളക്കങ്ങള്‍, വിട പറയും മുമ്പേ, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ. ഓര്‍മ്മയ്ക്കായി തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചു.
പില്ക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളാണ്. ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടര്‍ പശുപതി, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഇന്നസെന്റിന് ലഭിച്ചു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2000 മുതല്‍ 2018 വരെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു ഇന്നസെന്റ്. 2014 മേയില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

