പരാജയ വക്കില്‍ നിന്ന് അത്ഭുത തിരിച്ചുവരവ്; ഈജിപ്തിനെ 3-2ന് വീഴ്ത്തി അര്‍ജന്റീന ലോകകപ്പ് ക്വാര്‍ട്ടറില്‍

Web Desk
2 Min Read

അറ്റ്ലാന്റ: രണ്ട് ഗോളിന് പിന്നിലായിരുന്ന നിലയില്‍ നിന്ന് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന ഈജിപ്തിനെ 3-2ന് കീഴടക്കി ഫിഫ ലോകകപ്പ് 2026 ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇന്‍ജുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് നേടിയ ഹെഡര്‍ ഗോളാണ് അര്‍ജന്റീനയ്ക്ക് ആവേശജയം സമ്മാനിച്ചത്.

city exchange

79-ാം മിനിറ്റില്‍ ലയണല്‍ മെസിയുടെ ക്രോസില്‍ നിന്ന് ക്രിസ്റ്റ്യന്‍ റൊമേറോ ഹെഡറിലൂടെ അര്‍ജന്റീനയുടെ തിരിച്ചുവരവിന് തുടക്കമിട്ടു. തുടര്‍ന്ന് 83-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ നിന്ന് ഇടതുകാലന്‍ ഷോട്ടിലൂടെ മെസി സമനില ഗോള്‍ നേടി. രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ അതിവേഗ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഹെഡറിലൂടെ വിജയഗോള്‍ കണ്ടെത്തുകയായിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന സ്വിറ്റ്‌സര്‍ലന്‍ഡ്- കൊളംബിയ പോരാട്ടത്തിലെ വിജയികളെയാണ് നേരിടുക.

മത്സരത്തിന്റെ 15-ാം മിനിറ്റില്‍ മാര്‍വാന്‍ അത്തിയയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് യാസര്‍ ഇബ്രാഹിം നേടിയ ഹെഡര്‍ ഗോളിലൂടെ ഈജിപ്ത് അപ്രതീക്ഷിത ലീഡ് നേടി. ആദ്യ പകുതി 1-0ന് മുന്നിട്ടുനിന്ന ഈജിപ്ത് 67-ാം മിനിറ്റില്‍ ലീഡ് ഇരട്ടിയാക്കി. ഹൈസം ഹസന്റെ മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച പന്ത് മൊസ്തഫ സിക്കോ അനായാസം വലയിലെത്തിച്ചതോടെ അര്‍ജന്റീന വലിയ സമ്മര്‍ദത്തിലായി.

- Advertisement -
Ad image

20-ാം മിനിറ്റില്‍ നിക്കോളാസ് ടാഗ്ലിയാഫിക്കോയെ ബോക്‌സിനുള്ളില്‍ ഹൈസം ഹസന്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ ലയണല്‍ മെസിയുടെ ഇടതുകാലന്‍ ഷോട്ട് ഈജിപ്ത് ഗോള്‍കീപ്പര്‍ മൊസ്തഫ ഷോബൈര്‍ മനോഹരമായി രക്ഷപ്പെടുത്തി.

കളിയുടെ തുടക്കത്തില്‍ തന്നെ ആധിപത്യം സ്ഥാപിക്കാന്‍ അര്‍ജന്റീന ശ്രമിച്ചെങ്കിലും ഈജിപ്തിന്റെ ചിട്ടയായ പ്രതിരോധം മറികടക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. നാല് ദിവസം മുമ്പ് കേപ് വെര്‍ദെയെതിരെ അധികസമയം വരെ നീണ്ട പോരാട്ടം കളിച്ചതിന്റെ ക്ഷീണവും അര്‍ജന്റീനയെ ബാധിച്ചതായി വിലയിരുത്തപ്പെടുന്നു.

മത്സരത്തിന് മുമ്പ് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി ആദ്യ ഇലവനില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയിരുന്നു. ലൗട്ടാരോ മാര്‍ട്ടിനസിന് പകരം ജൂലിയന്‍ അല്‍വാരസ് ആക്രമണനിരയില്‍ ഇടംപിടിച്ചപ്പോള്‍, ഫകുണ്ടോ മെദീനയ്ക്ക് പകരം നിക്കോളാസ് ടാഗ്ലിയാഫിക്കോയും തിയാഗോ അല്‍മാദയ്ക്ക് പകരം ലിയാന്‍ഡ്രോ പരേദസും ടീമിലെത്തി.

ഈജിപ്ത് പരിശീലകന്‍ ഹൊസം ഹസനും ടീമില്‍ മാറ്റങ്ങള്‍ വരുത്തി. ഒമര്‍ മര്‍മൂഷിനും ഹംഡി ഫത്ഹിക്കും പകരം ഹൈസം ഹസനും മൊഹനദ് ലാഷിനും ആദ്യ ഇലവനില്‍ ഇടംനേടി.

പ്രീക്വാര്‍ട്ടറില്‍ കേപ് വെര്‍ദെയെ അധികസമയത്ത് 3-2ന് തോല്‍പ്പിച്ചാണ് അര്‍ജന്റീന അവസാന 16ല്‍ നിന്ന് മുന്നേറിയത്. അതേസമയം, ഓസ്ട്രേലിയയുമായുള്ള മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് ജയിച്ചാണ് ഈജിപ്ത് പ്രീക്വാര്‍ട്ടറിലെത്തിയത്.

Share This Article
Leave a Comment
error: Content is protected !!