ആശാനെ സിനിമയില്‍ എടുത്തു; സിനിമാ താരവും കുടുങ്ങി: എം ഡി എം എയുമായി രണ്ടുപേര്‍ പിടിയില്‍

Web Desk
2 Min Read

കൊച്ചി: എറണാകളം ടൗണ്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നിയന്ത്രിയിരുന്ന ക്വട്ടേഷന്‍ തലവന്‍ എക്‌സൈസിന്റെ പിടിയില്‍. കൊച്ചി ഞാറയ്ക്കല്‍ കിഴക്കേ അപ്പങ്ങാട്ട് ബ്ലാവേലി വീട്ടില്‍ ശ്യാം കുമാര്‍ (ആശാന്‍ സാബു- 38), സിനിമാതാരം തൃശൂര്‍ കാര്യാട്ടുകര സ്വദേശി മേലേത്ത് വീട്ടില്‍ നിധിന്‍ ജോസ് (ചാര്‍ലി- 32) എന്നിവരെയാണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ടീം പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 22 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിയിരുന്ന സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

city exchange

വധശ്രമം, അടിപിടി, ഭവന ഭേദനം, മയക്ക് മരുന്ന് കടത്ത് തുടങ്ങി ഒട്ടേറേ ക്രിമിനല്‍ കേസിലെ പ്രതിയായ ആശാന്‍ സാബുവാണ് കൊച്ചിയിലെ മയക്കുമരുന്ന് ശൃംഖല നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇയാളുടെ ശ്യംഖലയില്‍ ഉള്‍പ്പെട്ട പത്തോളം പേരെ എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നെങ്കിലും ആശാനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. സിനിമാ നടനെ കൂട്ടുപിടിച്ച് ആശാന്‍ എം ഡി എം എ കച്ചവടം എറണാകുളം ടൗണില്‍ വ്യാപിപ്പിച്ചിട്ടുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആശാന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. തുടര്‍ന്ന് ഇടപ്പള്ളി ഭാഗത്ത് മയക്ക് മരുന്ന് വിറ്റതിന്റെ കളക്ഷന്‍ എടുക്കുവാന്‍ ഏജന്റുമാരെ കാത്ത് നില്‍ക്കുകയായിരുന്ന ആശാന്‍ സാബുവിനെ എം ഡി എം എയുമായി എക്‌സൈസ് പിടികൂടുകയായിരുന്നു. അക്രമാസക്തനായ ഇയാളെ ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ മല്‍പ്പിടുത്തത്തിലൂടെയാണ് എക്‌സൈസ് സംഘം കീഴ്‌പ്പെടുത്തിയത്.

ആശാന്‍ സാബു തന്നെ നേരിട്ട് ബാംഗ്ലൂരില്‍ ചെന്ന് അവിടെയുള്ള ഒരു നീഗ്രോയുടെ അടുത്തു നിന്ന് മയക്ക് മരുന്ന് വാങ്ങി കൊച്ചിയില്‍ എത്തിച്ച ശേഷം സിനിമാ നടന്റെ സഹായത്തോടെ വന്‍തോതില്‍ മയക്കുമരുന്ന് വിറ്റഴിച്ച് വരുകയായിരുന്നു. ആശാന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സിനിമാ നടന്‍ എം ഡി എം എയുമായി പിടിയിലായത്. അടുത്തിടെ ഇറങ്ങിയ ചലച്ചിത്രങ്ങളില്‍ ‘ചാര്‍ലി’ എന്ന പേരില്‍ പ്രധാന ചില വേഷങ്ങള്‍ ചെയ്തു വന്നയാളാണ് നടന്‍ നിധിന്‍ ജോസ്. അതിനിടയിലാണ് മയക്കുമരുന്നമായി പിടിയിലാകുന്നത്.

- Advertisement -
Ad image

ഇത്തരത്തിലുള്ള സിന്തറ്റിക്ക് ഡ്രഗ് 10 ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ 20 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന അതീവ ഗൗരവകരമായ കുറ്റമാണ്. പിടിയാലയതിന് ശേഷവും നിരവധി പേരാണ് മയക്ക് മരുന്ന് ആവശ്യപ്പെട്ട് ആശാന്‍ സാബുവിനെ വിളിച്ചിരുന്നത്. ഈ മയക്ക് മരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇവരുടെ മയക്ക് മരുന്ന് ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അസിസ്റ്റന്റ് കമ്മീഷണര്‍ ബി ടെനിമോന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സജീവ് കുമാര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത്ത് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍ ഡി ടോമി, ഇ എന്‍ ജിതിന്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് സി ഇ ഒമാരായ അഭിലാഷ് ടി ആര്‍, ടി പി ജെയിംസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!