മുസ്ലിം പ്രീണനാരോപണം: വെള്ളാപ്പള്ളി മാപ്പുപറയണമെന്ന് മെക്ക

Web Desk
2 Min Read

കോഴിക്കോട്: ഇടതുപക്ഷത്ത് നിലയുറപ്പിച്ചെന്ന വ്യാജേന സി പി എമ്മിനെയും മുഖ്യമന്ത്രിയെയും വഞ്ചിക്കുന്ന ഇരട്ട മുഖമുള്ള തന്ത്രശാലിയാണ് വെള്ളാപ്പള്ളി നടേശനെന്ന് മെക്ക സംസ്ഥാന സെക്രട്ടറി എന്‍. കെ അലി കുറ്റപ്പെടുത്തി.

city exchange

സ്വന്തം സമുദായത്തെയും അനുയായികളെയും സംഘ്പരിവാര്‍ പാളയത്തിലെത്തിച്ച് സ്വന്തം കാര്യം നേടുന്ന സമുദായ നേതാവ് മുസ്ലിം സമൂഹത്തെ നിരന്തരം അവഹേളിക്കുന്ന വര്‍ഗീയ വിഷമാണ് സദാസമയവും ചീറ്റുന്നത്. ആലപ്പുഴയിലെ ഇടതു സ്ഥാനാര്‍ഥി മുസ്ലിം ആയതിനാല്‍ ഇടതുപക്ഷ വോട്ടുകള്‍ വരെ സംഘ്പരിവാറിന് വില്പന നടത്തി മകന് കേന്ദ്രമന്ത്രി സ്ഥാനത്തിനായി വിലപേശുകയാണ്. കോട്ടയത്ത് ഇടതുപക്ഷത്തെ മൊത്തത്തിലും മന്ത്രി വാസവനെയും കേരള കോണ്‍ഗ്രസ് എമ്മിനെയും വഞ്ചിച്ച് മകന് വോട്ടു പിടിച്ചു. ഇതെല്ലാം തിരിച്ചറിഞ്ഞ പൊതുസമൂഹത്തിന്റെ മുന്നില്‍ നല്ലപിള്ള ചമയുന്നതിനുള്ള വെള്ളാപ്പള്ളിയുടെ കുതന്ത്രമാണ് മുസ്ലിം പ്രീണനാരോപണം.

ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ കാലത്ത് വെള്ളാപ്പള്ളിക്കും മുന്നാക്ക വിഭാഗങ്ങള്‍ക്കും പതിച്ചു നല്‍കിയ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമിയുടേയും പാട്ട കുടിശ്ശിക ഒഴിവാക്കിയും നാമമാത്ര തുക പാട്ടമായി നിശ്ചയിച്ചും നലകിയവയില്‍ മുസ്ലിം സമൂഹത്തിന് ഒന്നും നല്‍കാതെ ചതിക്കുകയാണ് ചെയ്തത്. എയ്ഡഡ് കോളേജുകളും സ്ഥാപനങ്ങളും അനുവദിക്കില്ല എന്ന സര്‍ക്കാര്‍ നയത്തിന്റെ പേരില്‍ മലബാറില്‍ പ്ലസ്ടു സ്‌കൂള്‍ പോലും അനുവദിക്കാന്‍ കഴിഞ്ഞ ഏഴു വര്‍ഷവും അര്‍ഹത നിഷേധിച്ചപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ മാത്രം രണ്ടു എയ്ഡഡ് കോളജ് മൂന്നാക്ക ഹിന്ദു സംഘടനകള്‍ക്ക് അനുവദിച്ചത് ഒന്നാം പിണറായി സര്‍ക്കാരാണ്.

വഖഫ് ബോര്‍ഡ് വഴി പാവപ്പെട്ട അവശരായ അറുപത് കഴിഞ്ഞ പണ്ഡിതന്മാര്‍ക്ക് നല്‍കുന്ന നാമമാത്രമായ ധനസഹായത്തിന് പോലും ഫണ്ട് അനുവദിക്കാതെ, കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ സ്വകാര്യ ക്ഷേത്രത്തിന് സാംസ്‌കാരിക വകുപ്പ് അനുവദിച്ച മൂന്നരക്കോടി രൂപ മുഖ്യമന്ത്രിയടക്കം അഞ്ചു മന്ത്രിമാര്‍ ചേര്‍ന്നാണ് മുതലാളിയുടെ പക്കലെത്തിച്ചത്.

- Advertisement -
Ad image

സച്ചാര്‍- പാലൊളി ശുപാര്‍ശകള്‍ പ്രകാരം മുസ്ലിംകള്‍ക്ക് മാത്രമായി അനുവദിച്ച സ്‌കോളര്‍ഷിപ്പുകള്‍ അനര്‍ഹരായ മുന്നാക്ക ക്രിസ്ത്യന്‍ വിഭാഗത്തിന് നല്കി പ്രീണിപ്പിച്ച സര്‍ക്കാരാണിത്.

വര്‍ഷങ്ങളായി അംഗീകാരം ലഭിക്കാതിരുന്ന ആയിരത്തോളം കോളജ് അധ്യാപക നിയമനത്തിന്റെ അംഗീകാരം ലഭ്യമാക്കി ആയിരക്കണക്കിന് കോടി രൂപ കോഴപ്പണം ലഭിച്ചതും വെള്ളാപ്പള്ളിക്കും മുന്നാക്ക സവര്‍ണ വിഭാഗങ്ങള്‍ക്കുമാണ്.

ഉദ്യോഗ നിയമനങ്ങളിലും ഉന്നത വിദ്യാഭ്യാസരംഗത്തും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക വിഭാഗമായ മുസ്ലിം സമൂഹത്തോടുള്ള വെല്ലുവിളിയും കുതിര കയറ്റവും വെള്ളാപ്പള്ളി അവസാനിപ്പിക്കണം. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ മുസ്ലിം ഒ ബി സിക്കുള്ള 26ഉം 76ഉം ടേണ്‍ അടിമറിക്കാനുള്ള നാലര വര്‍ഷമായുള്ള മുസ്ലിം വിരുദ്ധ സര്‍ക്കാര്‍ ഉത്തരവുകള്‍, എന്‍ സി എ നിയമന ചട്ടലംഘനം മൂലം മുസ്ലിംകള്‍ക്ക് നഷ്ടപ്പെട്ട ആയിരത്തോളം വിവിധ തസ്തികകള്‍ എന്നിവയുടെ കാര്യത്തിലും ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ നാളിതു വരെയും അനുകൂല തീരുമാനമെടുത്തിട്ടില്ല.

ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കി സംഘ്പരിവാര്‍ പാളയത്തിലെത്തിച്ച് പിതാവിനും പുത്രനും കേന്ദ്ര- കേരള ഭരണത്തെ താലോലിച്ച് മുതലാളിയുടെ സ്വന്തം കച്ചവടത്തില്‍ നേട്ടമുണ്ടാക്കാനുള്ള നെട്ടോട്ടത്തില്‍ മുസ്ലിംകളുടെ മുതുകത്ത് കയറി മുറവിളി കൂട്ടുന്നത് ഉടന്‍ അവസാനിപ്പിക്കാന്‍ വെള്ളാപ്പള്ളി തയ്യാറാവണം. ഇത്തരം വര്‍ഗീയ വംശീയ അധിക്ഷേപങ്ങളും ആരോപണങ്ങളും പീഡിപ്പിക്കലും ഉടന്‍ അവസാനിപ്പിക്കണം. അല്ലാത്തപക്ഷം ഇടതു വലത് പക്ഷത്തുള്ള മുസ്ലിം വിരുദ്ധ പിന്നാക്ക വിരുദ്ധ നേതാക്കളും രാഷ്ട്രീയ യജമാനന്മാരും മുസ്ലിം സമൂഹത്തിന്റെ പിന്തുണക്കും വോട്ടിനും വേണ്ടി വരും നാളുകളില്‍ തപസ്സിരിക്കേണ്ടി വരുമെന്നും ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!