
ആലുവ: ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കേരള സ്വദേശികളായ സന്യാസിനികളായ സിസ്റ്റര്‍ പ്രീതിമേരി, സിസ്റ്റര്‍ വന്ദന എന്നിവരെ മനുഷ്യവ്യാപാര കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്തത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ബെന്നി ബെഹനാന്‍ എം പി പറഞ്ഞു.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന തികച്ചും ചില വര്‍ഗീയ അജണ്ടകളാണ് ഈ കിരാതനടപടിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ന്യൂനപക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ അജണ്ടയ തുടര്‍ച്ചയാണ് ക്രൈസ്തവ മിഷനറിമാര്‍ക്കെതിരായ ഇത്തരം പ്രവര്‍ത്തികള്‍ എന്നും വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപെടണമെന്നും ബെന്നി ബെഹനാന്‍ എം പി ആവശ്യപ്പെട്ടു.

കൈസ്ത്രവ സന്യാസിനിമാര്‍ വര്‍ഷങ്ങളായി വടക്കേ ഇന്ത്യയില്‍ സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും ദരിദ്രരുടെയും പിന്നാക്കക്കൂട്ടങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ക്കെതിരെ മനുഷ്യവ്യാപാര കുറ്റം ചുമത്തിയിരിക്കുന്നത് അത്യന്തം ഗൗരവമായ നടപടിയാണ്. ഇതിനു പിന്നില്‍ തികച്ചും വര്‍ഗീയ ശക്തികളുടെ അജണ്ടയാണെന്ന് വ്യക്തം.
ഇത് പോലുള്ള സംഭവങ്ങള്‍ സാമുദായിക സൗഹാര്‍ദത്തിന്റെയും മതപരമായ സേവനങ്ങളിലെ വിശ്വാസത്തിന്റെയും തകര്‍ക്കലാണ്. അതിനാല്‍ തല്‍സമയം ഇടപെടലും നിഷ്പക്ഷ നടപടിയും അത്യാവശ്യമാണെന്ന് ബെന്നി ബെഹനന്‍ എം പി വ്യക്തമാക്കി.

