ചപ്പാത്തിയിലും ആകാം വാല്യു അഡിഷന്‍; മുരിങ്ങയില, റാഗി, തിന, പാലക്…

Web Desk
2 Min Read

രഞ്ജിത് ജോര്‍ജും ചിഞ്ചു ഫിലിപ്പും തങ്ങളുടെ അഞ്ചിനം റെഡി-റ്റു-ഈറ്റ് വെല്‍നസ് ചപ്പാത്തികളുമായി

കൊച്ചി: പതിനൊന്നു വര്‍ഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ നല്‍കിയിരുന്ന തന്റെ ഐ ടി കമ്പനിക്ക് കോവിഡ് മൂലം വളര്‍ച്ചാമുരടിപ്പ് നേരിട്ടപ്പോള്‍ വെല്‍നസ് ഭക്ഷ്യോല്‍പ്പന്നരംഗത്ത് തുടക്കമിട്ട ഫുഡ് ഫ്ളേവേഴ്സ് എന്ന സ്റ്റാര്‍ട്ടപ്പിലൂടെ വളര്‍ച്ചാ കുതിപ്പിനൊരുങ്ങി മുന്‍ടെക്കി. കമ്പ്യൂട്ടര്‍ എന്‍ജിനീയറും ആലുവ സ്വദേശിയുമായ രഞ്ജിത് ജോര്‍ജാണ് ആലുവയ്ക്കടുത്ത ചൊവ്വരയിലെ യൂണിറ്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന അഞ്ചിനം റെഡി-റ്റു-കുക്ക് വെല്‍നസ് ചപ്പാത്തികളുമായി വിപണി പിടിയ്ക്കുന്നത്. മുരിങ്ങയില, റാഗി, പാലക്, തെന, ഫ്ളാക്സീഡ്സ് എന്നിവ ചേര്‍ത്ത ഹോള്‍-വീറ്റ് ചപ്പാത്തികളാണ് പരീക്ഷണഘട്ടത്തില്‍ വടക്കന്‍ കേരളത്തിലും ഇപ്പോള്‍ പൂര്‍ണസജ്ജമായി കൊച്ചിയിലും ഫ്രെഷ് സ്റ്റാര്‍ട്ട് ബ്രാന്‍ഡില്‍ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്.

city exchange

കോവിഡിനെ തുടര്‍ന്ന് വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ടെങ്കിലും പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത് എളുപ്പമായിരുന്നില്ലെന്ന് രഞ്ജിത് പറയുന്നു. സംരംഭക ആശയങ്ങളുമായി വന്ന പാചക വിദഗ്ധ ചിഞ്ചു ഫിലിപ്പാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തത്. തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം ഉത്തരകേരളത്തില്‍ പരീക്ഷണ വിപണനം നടത്തി വിജയിച്ച് കൊച്ചിയിലുമെത്തി. ചൊവ്വരയില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ച 1600 ചതുരശ്ര അടി വിസ്തൃതിയുള്ള യൂണിറ്റില്‍ ദിവസേന 20,000 ചപ്പാത്തിയുണ്ടാക്കാന്‍ ശേഷിയുണ്ട്. ഇത് വൈകാതെ 50,000 ആക്കാനാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ കൊച്ചിയിലെ പ്രീമിയം സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, ഓര്‍ഗാനിക് ഷോപ്പുകള്‍ എന്നിവിടങ്ങളിലൂടെയും നേരിട്ടുള്ള ഹോം ഡെലിവറി സേവനത്തിലൂടെയുമാണ് വിപണനം. ജീവിതശൈലി രോഗമുള്ളവരെ ലക്ഷ്യമിട്ട് പ്രമുഖ മെഡിക്കല്‍ ഷോപ്പുകളിലും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

- Advertisement -
Ad image

വെല്‍നസ് ഉല്‍പ്പന്നങ്ങളാകയാല്‍ ഉപഭോക്താക്കളുടെ മനസ്സില്‍ ഇവയ്ക്ക് സവിശേഷ സ്ഥാനം നേടാനായിട്ടുണ്ടെന്ന് രഞ്ജിത് ജോര്‍ജ് പറയുന്നു. അങ്ങനെ ഇവ നല്ല ഒരു അഡിക്ഷന്‍ വരെ ആകുന്നു. ഉപയോഗിക്കുന്നവര്‍ ഇവ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നു, സമ്മാനമായി വരെ നല്‍കുന്നു. ഇക്കാരണത്താല്‍ സാധാരണ റെഡി-റ്റു-കുക്ക് ചപ്പാത്തികള്‍ ഒരാള്‍ ഒരു പാക്കറ്റ് വാങ്ങുന്നിടത്ത് ഇത് ചുരുങ്ങിയത് രണ്ടും മുന്നും പാക്കറ്റുകളാണ് പോകുന്നത്. 10-ന്റെ പാക്കറ്റിന് വില 100 രൂപ. സ്ഥിരം കസ്റ്റമേഴ്സിന്റെ ആവശ്യാര്‍ഥം കസ്റ്റമൈസ് ചെയ്ത ചേരുവകളോടെ ഉണ്ടാക്കി നല്‍കാനും സംവിധാനമുണ്ടെന്നും രഞ്ജിത് പറഞ്ഞു.

വെല്‍നസ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് വന്‍ഡിമാന്‍ഡുള്ള യൂറോപ്പില്‍ നിന്ന് കയറ്റുമതി അന്വേഷണങ്ങളും ലഭിയ്ക്കുന്നുണ്ട്. കയറ്റുമതിക്കായി ഉല്‍പ്പന്നങ്ങളുടെ ഫ്രോസണ്‍ വകഭേദം ഒരുങ്ങുന്നുണ്ട്. ഇവയ്ക്കു പുറമെ റാഗി, തെന തുടങ്ങിയ മില്ലറ്റുകള്‍ അധിഷ്ഠിതമായ നൂഡ്ല്‍സ്, ടോടിയ റാപ്സ് എന്നിവയും ഉല്‍പ്പാദിപ്പിച്ച് വിപണിയിലെത്തിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ്. നൂഡ്ല്‍സിന്റെ പരീക്ഷണ ഉല്‍പ്പാദനം വിജയകരമായിരുന്നു.

കൊച്ചിയിലെ പ്രതികരണം കണക്കിലെടുത്ത് തിരുവനന്തപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേയ്ക്കും ഉടന്‍ വിപണനം വ്യാപിപ്പിക്കും. വിതരണക്കാര്‍ വഴിയാണ് വികസനം ലക്ഷ്യമിടുന്നതെങ്കില്‍ കൊച്ചിയില്‍ നേരിട്ടുള്ള വിപണനമാണ് കമ്പനി ഉദ്ദേശിക്കുന്നത്. www.foodflavours.in എന്ന ഇ-കോമേഴ്സ് സൈറ്റിലൂടെയും 81130 73731 എന്ന വാട്സപ്പ് നമ്പറിലൂടെയും ഓര്‍ഡര്‍ ചെയ്യാം.

Share This Article
Leave a Comment
error: Content is protected !!