

കോഴിക്കോട്: യാക്കോബായ സുറിയാനി സഭയുടെ പള്ളികള്‍ പിടിച്ചെടുക്കാന്‍ ഓര്‍ത്തഡോക്‌സ് സഭക്ക് നിയമപരമായോ ധാര്‍മ്മികമായോ യാതൊരു അവകാശവുമില്ലെന്ന് ഹോളി ലാന്റ് പില്‍ഗ്രിം സൊസൈറ്റി വിലയിരുത്തി.

2017ലെ സുപ്രിം കോടതി വിധിപ്രകാരം പള്ളികളോ കുരിശു പള്ളികളോ പിടിച്ചെടുക്കാന്‍ അനുമതിയില്ല. മറിച്ചുള്ള വാദം അടിസ്ഥാനരഹിതമാണ്.
വിധിയിലെ 184 (3) പ്രകാരം പള്ളികള്‍ കൈമാറുന്നതിനും പിടിച്ചെടുക്കുന്നതിനും വിലക്കുണ്ട്. 1958ലെ കോടതി വിധി നിലനില്ക്കത്തക്ക വിധിയാണ് 2017ല്‍ ഉണ്ടായിട്ടുള്ളത്. ഈ രണ്ട് കോടതി വിധികളും പള്ളി പിടിച്ചെടുക്കുന്നതിന് അനുമതി നല്കുന്നില്ല. ഇത് മറച്ചു വച്ചാണ് ഓര്‍ത്തഡോക്‌സ് സഭ യാക്കോബായ സഭയുടെ ദേവാലയങ്ങള്‍ പിടിച്ചെടുക്കുന്നത്.

ഇതുമൂലം സമൂഹത്തില്‍ അക്രമവും അരക്ഷിതാവസ്ഥയുമുണ്ടാവുന്നു. റവന്യൂ- പൊലീസ് ഉദ്യോഗസ്ഥര്‍ ക്രമസമാധാനം പാലിക്കുന്നതിന് കാവലിരിക്കേണ്ട അവസ്ഥയാണ്. യാക്കോബായ സഭക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. ഇത്തരം ഹീനമായ നടപടിയില്‍ നിന്ന് ഓര്‍ത്തഡോക്‌സ് സഭ പിന്മാറണമെന്ന് സൊസൈറ്റി അടിയന്തരയോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഷെവലിയര്‍ സിഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. നിയമ ഉപദേഷ്ടാക്കളായ അഡ്വ. മുനീര്‍ അഹമ്മദ്, അഡ്വ. എം കെ അയ്യപ്പന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.
സെമിത്തേരി ബില്ലിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ എല്ലാ പള്ളികളിലും വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കുമ്പോള്‍ ചാലിശ്ശേരിയില്‍ മാത്രം സെമിത്തേരി പ്രവേശനം തടസ്സപ്പെടുത്തുന്നതും കമ്പിവേലി കെട്ടി പൂട്ടിയിടുന്നതും മനുഷ്യാവകാശ ലംഘനമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സഭാ തര്‍ക്കം രൂക്ഷമായ ചില പള്ളികളില്‍ സെമിത്തേരികള്‍ പൂട്ടിയിടുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങള്‍ ഉണ്ടെന്നും അത് കര്‍ശനമായി തടയണമെന്നും ആവശ്യപ്പെട്ട് ഹോളിലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി ന്യൂനപക്ഷ കമ്മീഷനും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും നിവേദനം സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിട്ടും തക്കതായ നടപടി സ്വീകരിക്കാത്ത അധികാരികളുടെ നിസംഗതയെ യോഗം അപലപിച്ചു.
2017 വിധി ദുര്‍വ്യഖ്യാനം ചെയ്തു 1934 ഉടമ്പടിയില്‍ ഉള്‍പ്പെടാത്ത പള്ളികള്‍ കുരിശുപള്ളിക വികാരിയുടെ താമസസ്ഥലം എന്നിവ അന്യായമായി പിടിച്ചെടുക്കാന്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ ശ്രമം കേരളത്തിലുടനീളം ശ്രമം നടന്നുവരികയാണ്.
സഭാ തര്‍ക്കം നിര്‍ബന്ധ സഭ പരിവര്‍ത്തനത്തിലേക്കും വ്യാപാര വ്യവസായ പ്രവാസി പോഷക സംഘടന രൂപീകരണം വരെ എത്തി കൂടുതല്‍ സങ്കീര്‍ണ്ണം ആവുകയാണ്. ക്രിസ്തീയതക്ക് യോജിക്കാത്ത കയ്യേറ്റത്തിലേക്കും അക്രമത്തിലേക്കും നീങ്ങുന്നത് ഒഴിവാക്കി അഭിപ്രായ സമന്വയത്തിലേക്ക് എത്തിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും സഹോദര സഭ മേലധ്യക്ഷന്മാരും ഇടപെടണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
യോഗത്തില്‍ എ ശിവശങ്കരന്‍, പി ഐ അജയന്‍, ബേബി കിഴക്കുഭാഗം, എസി ഗീവര്‍, സി കെ മന്‍സൂര്‍, ടി പി വാസു എന്നിവര്‍ സംസാരിച്ചു. ഖജാന്‍ജി സി സി മനോജ് സ്വാഗതവും ജോഷി വി ചുങ്കത്ത് നന്ദിയും പറഞ്ഞു.

