ഇന്ത്യയില്‍ നൂറില്‍ രണ്ടുപേര്‍ ഹെപ്പറ്റൈറ്റിസ് ബി, സി ബാധിതരെന്ന് വിദഗ്ധര്‍

Web Desk
2 Min Read

കൊച്ചി: ഇന്ത്യയില്‍ നൂറില്‍ രണ്ടുപേര്‍ ക്രോണിക്ക് ഹൈപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ സി ബാധിതരാണെന്ന് വിദഗ്ധര്‍. 40 മില്യണ്‍ ആളുകള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും ആറ് മില്യണ്‍ മുതല്‍ 12 മില്യണ്‍ വരെ ആളുകള്‍ക്ക് ഹെപ്പറ്റൈറ്റിസ് സിയും ബാധിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ 280 മില്യണ്‍ ആളുകളിലാണ് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ബാധിച്ചിട്ടുള്ളത് എന്നും കണക്കുകള്‍ വിശദീകരിച്ച് അവര്‍ വ്യക്തമാക്കി.

city exchange

ബോധവത്കരണവും കൃത്യസമയത്തെ രോഗനിര്‍ണയവും അനിവാര്യമാണെന്നും അവര്‍ വിശദീകരിച്ചു. ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് വി പി എസ് ലേക്ഷോര്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച പൊതുജന ബോധവത്കരണ പരിപാടിയിലാണ് ഇത് സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നത്.

വി പി എസ് ലേക്ഷോര്‍ ഗ്രൂപ്പ് സി ഇ ഒ അഭിഷേക് പൊഡുരി ഉദ്ഘാടനം ചെയ്തു. തിരിച്ചറിയാതെ പോകുന്നതിനാലാണ് പലപ്പോഴും ഹെപ്പറ്റൈറ്റിസ് ഗുരുതരമാകുന്നതിന് കാരണം. കൃത്യമായ ബോധവത്കരണവും പരിശോധനയുമാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.

2030ഓടെ ഹെപ്പറ്റൈറ്റിസ് ഉന്മൂലനം ചെയ്യുകയെന്നതാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന ലക്ഷ്യമെന്ന് ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. റോയ് ജെ മുക്കട പറഞ്ഞു. ഹെപ്പറ്റൈറ്റിസിനെതിരായ വാക്‌സിനേഷന്‍ എല്ലാവര്‍ക്കും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

ശരീരത്തില്‍ പ്രവേശിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടാലും ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ലെന്ന് ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്് ഡോ. മായ പീതാംബരന്‍ വ്യക്തമാക്കി. അതിനാല്‍ സ്‌ക്രീനിംഗ് അനിവാര്യമാണ്. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് ഇത് പകരാം. അണുവിമുക്തമാക്കാത്ത സിറിഞ്ചുകള്‍, ടാറ്റു ചെയ്യുന്ന സൂചി എന്നിവയുടെ ഉപയോഗം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവയിലൂടെയും വൈറസ് പകരാനുള്ള സാധ്യതയുണ്ടെന്ന് ഡോ. മായ വ്യക്തമാക്കി.

ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ ഭക്ഷണം വെള്ളം എന്നിവ വഴിയാണ് പകരുന്നതെന്ന് ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. അജിത് സി കുര്യാക്കോസ് വ്യക്തമാക്കി. പലപ്പോഴും വൈറല്‍ പനിയിലൂടെയായിരിക്കും ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവയുടെ തുടക്കം. പനി കുറയുമ്പോള്‍ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളുണ്ടാകും. കൃത്യമായ ചികിത്സയിലൂടെ 99 ശതമാനം ആളുകളിലും രോഗം ഭേദമാകും. എന്നാല്‍ ലിവര്‍ സിറോറിസ് ബാധിതര്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹെപ്പറ്റൈറ്റിസ് ബാധിതര്‍ക്ക് നല്ല ഭക്ഷണവും വിശ്രമവും അനിവാര്യമാണെന്ന് ആശുപത്രിയിലെ ഹെപ്പറ്റോളജി സര്‍വിസസ് ഇന്‍ചാര്‍ജും കണ്‍സള്‍ട്ടന്റുമായ ഡോ. വിഷ്ണു ഗിരീഷ് പറഞ്ഞു. അനാവശ്യ മരുന്നുകളുടെ ഉപയോഗം പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം. പ്രായപൂര്‍ത്തിയായവര്‍ ഒരിക്കലെങ്കിലും ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധന നടത്തേണ്ടതാണ്. പരിശോധന ഫലം പോസിറ്റീവാണെങ്കില്‍ വിദഗ്ധ ഡോക്ടറുടെ നിര്‍ദേശാനുസരണം ചികിത്സ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുര്‍ത റാം വിഷ്‌ണോയ് നന്ദി പറഞ്ഞു. ഗ്രൂപ്പ് സി ഒ ഒ ലക്ഷ്മണ്‍ സേതുരാമന്‍, ഗ്യാസ്‌ട്രോഎന്ററോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പ്രദീപ് ജോര്‍ജ് മാത്യു, കോംപ്രഹെന്‍സിവ് ലിവര്‍ കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഫദ്ല്‍ എച്ച് വീരാന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!