Connect with us

NEWS

സഭയേയും സമൂഹത്തേയും പ്രപഞ്ചത്തേയും ഹൃദയത്തോട് ചേര്‍ത്തുവച്ച വലിയ ഇടയന്‍: കെ സി ബി സി

Published

on


കൊച്ചി: കതോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന വലിയ പദവിയോടൊപ്പം ഏവര്‍ക്കും സ്വീകാര്യനായ പകരക്കാരനില്ലാത്ത ലോക നേതാവെന്ന സവിശേഷ സ്ഥാനമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കെന്ന് കേരള കാതലിക് ബിഷപ്സ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരുടേയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടേയും പാപ്പ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ആലംബഹീനര്‍ക്കും വേദനിക്കുന്നവര്‍ക്കും വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിയ സമുന്നതനായ ആത്മീയാചാര്യനായിരുന്നു അദ്ദേഹം. ആഗോള കതോലിക്കാ സഭയുടെ മാത്രമല്ല ശബ്ദമില്ലാത്തവരുടെ മുഴുവന്‍ ശബ്ദമായി ഫ്രാന്‍സിസ് മാര്‍പാപ്പ മാറിയെന്നും കെ സി ബി സി അഭിപ്രായപ്പെട്ടു.

ധാര്‍മിക മൂല്യങ്ങള്‍ക്കും മാനവികതയ്ക്കും പ്രബോധനങ്ങള്‍ക്കും വലിയ പരിഗണന നല്‍കിയതിനൊപ്പം ലോകസമാധാനത്തിനും ശാന്തിക്കും മതസൗഹാര്‍ദ്ദത്തിനും സാമൂഹിക ഐക്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ശാസ്ത്രമുന്നേറ്റങ്ങള്‍ക്കും കാലാനുസൃത പിന്തുണ നല്‍കുകയും മനുഷ്യനും ജീവിജാലങ്ങളും പരിസ്ഥിതിയും നേരിടുന്ന വെല്ലുവിളികള്‍ ധീരതയോടെ ലോകത്തിന് മുന്നില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.

മതങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമായി എല്ലാവരേയും സ്നേഹിച്ച മാര്‍പാപ്പയുടെ വിയോഗം ലോകത്തിനും കതോലിക്ക സഭയ്ക്കും വലിയ നഷ്ടമാണ്. കേരള കതോലിക്ക സഭയെ എക്കാലവും നെഞ്ചോടു ചേര്‍ത്ത വലിയ ഇടയന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം മാര്‍പാപ്പയുടെ വിയോഗത്തില്‍ കേരള കതോലിക്കാ സഭയുടെ തീവ്രമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുന്നതായും വാര്‍ത്താ കുറിപ്പില്‍ ്അറിയിച്ചു.

മാര്‍പാപ്പയുടെ വിയോഗത്തില്‍ കേരള കതോലിക്കാ സഭ ഒന്‍പത് ദിവസം ദുഃഖാചരണം നടത്തും. കേരള കതോലിക്കാ സഭയുടെ എല്ലാ ദൈവാലയങ്ങളിലും സന്യാസഭവനങ്ങളിലും സ്ഥാപനങ്ങളിലും ഏപ്രില്‍ 27ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ഥന നടത്തണമെന്ന് കെ സി ബി സി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവയും വൈസ് പ്രസിഡന്റ് മാര്‍ പോളി കണ്ണൂക്കാടനും സെക്രട്ടറി ജനറല്‍ ഡോ. അലക്സ് വടക്കുംതലയും അറിയിച്ചു.


error: Content is protected !!