ജയസൂര്യ മികച്ച നടന്‍; അന്നാബെന്‍ നടി

Web Desk
2 Min Read

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടന്‍. ചിത്രം വെള്ളം. കപ്പേളയിലെ അഭിനയത്തിന് അന്നാബെന്‍ മികച്ച നടിയായി. എന്നിവര്‍ എന്ന സിനിമയ്ക്ക് സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍.

city exchange

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം. അയ്യപ്പനും കോശിയുമാണ് മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം. ഈ സിനിമയിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്‌ക്കാരം ലഭിച്ചു.
ശ്രീരേഖയെ മികച്ച സ്വഭാവ നടിയായും സുധീഷിനെ മികച്ച സ്വഭാവ നടനായും തെരഞ്ഞെടുത്തു. മുഹമ്മദ് മുസ്തഫയാണ് മികച്ച നവാഗത സംവിധായകന്‍.

ഷഹബാസ് അമനാണ് മികച്ച ഗായകന്‍. നീതു മാമനാണ് ഗായികയ്ക്കുള്ള പുരസ്‌ക്കാരം. മികച്ച സംഗീത സംവിധായകനായി എം ജയചന്ദ്രനെ തെരഞ്ഞെടുത്തു. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതുക്കലെ വെള്ളരിപ്രാവ് എന്ന ഗാനം ചിട്ടപ്പെടുത്തിയതിനാണ് എം ജയചന്ദ്രന് പുരസ്‌ക്കാരം ലഭിച്ചത്.

- Advertisement -
Ad image

തിരക്കഥാകൃത്തിനുള്ള പുരസ്‌ക്കാരം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ജിയോ ബേബിക്ക് ലഭിച്ചു. സീ യൂ സൂണിലെ എഡിറ്റിംഗിന് മഹേഷ് നാരായണന്‍ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു.
സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയമാണ് മികച്ച രണ്ടാമത്തെ സിനിമ. എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലെ അഭിനയമാണ് സുധീഷിനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. വെയിലിലെ അഭിനയത്തിനാണ് ശ്രീരേഖയ്ക്ക് പുരസ്‌ക്കാരം ലഭിച്ചത്. മികച്ച ബാലതാരങ്ങളായി നിരഞ്ജന്‍ എസിനേയും അരവ്യ ശര്‍മയേയും തെരഞ്ഞെടുത്തു. ബാര്‍ബി എന്ന ചിത്രത്തിലാണ് പുരസ്‌ക്കാരം നേടിയത്.

ചന്ദ്രു സെല്‍വരാജ് (കയറ്റം) മികച്ച ഛായാഗ്രഹകനാണ്. ഭൂമിയിലെ മനോഹര സ്വകാര്യത്തിലെ സ്മരണകള്‍ കാടായ്, മാലികിലെ തീരമേ എന്നീ ഗാനങ്ങള്‍ക്ക് അന്‍വര്‍ അലിക്ക് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌ക്കാരം ലഭിച്ചു.

ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് എന്നിവരാണ് മികച്ച നടന്മാരുടെ പുരസ്‌ക്കാരത്തിന് മത്സരിച്ചത്. ശോഭന, പാര്‍വതി തിരുവോത്ത്, നിമിഷ സജയന്‍, അന്ന ബെന്‍, സംയുക്ത മേനോന്‍ എന്നിവരാണ് മികച്ച നടിമാര്‍ക്കുള്ള മത്സരത്തിലുണ്ടായത്.

അന്തരിച്ച നടന്മാരായ നെടുമുടി വേണു, അനില്‍ നെടുമങ്ങാട്, സംവിധായകന്‍ സച്ചി എന്നിവരുടെ പേരുകളും വിവിധ വിഭാഗങ്ങളില്‍ പരിഗണിച്ചിരുന്നു.
വെള്ളം, ഒരിലത്തണലില്‍, സൂഫിയും സുജാതയും, ആണും പെണ്ണും, കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നിവയാണ് മികച്ച സിനിമകള്‍ക്കുള്ള അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. കുട്ടികളുടെ നാലു സിനിമകള്‍ ഉള്‍പ്പെടെ 80 സിനിമകളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിന്റെ അന്തിമ പട്ടികയില്‍ 30 സിനിമകളാണ് ഉണ്ടായിരുന്നത്. നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നമാണ് ഏഴംഗ ജൂറിയുടെ അധ്യക്ഷ. ആദ്യമായാണ് ദേശീയ പുരസ്‌ക്കാര മാതൃകയില്‍ രണ്ടുതരം ജൂറികള്‍ സംസ്ഥാന പുരസ്‌ക്കാരത്തിനുള്ള സിനിമകള്‍ വിലയിരുത്തുന്നത്. സംവിധായകന്‍ ഭദ്രനും കന്നഡ സംവിധായകന്‍ പി ശേഷാദ്രിയും അധ്യക്ഷന്‍മാരായ പ്രാഥമിക ജൂറികളാണ് അന്തിമ പട്ടികയിലേക്കുള്ള 30 സിനിമകള്‍ തെരഞ്ഞെടുത്തത്.

Share This Article
Leave a Comment
error: Content is protected !!