

കൊച്ചി: ചാരത്തില്‍ നിന്ന് ഉയര്‍ന്നുപൊങ്ങിയ ഫീനിക്‌സ് പക്ഷിയെ പോലെ തന്റെ രണ്ട് പെണ്‍മക്കള്‍ക്കായി ഒരു പുതുജീവിതത്തിലേക്ക് തിരികെ വരികയാണ് ജിതിന്‍. ചേന്ദമംഗലം കൂട്ടക്കൊലയില്‍ തന്റെ പ്രിയപ്പെട്ട ഭാര്യയെയും അവളുടെ മാതാപിതാക്കളെയും നഷ്ടപ്പെട്ട് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയ്ക്കായി 34കാരനായ ജിതിനിനെ എത്തിക്കുമ്പോള്‍ ആ ശരീരത്തില്‍ ജീവന്റെ ചെറുനാളം മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ.

112 നാള്‍ നീണ്ട ചികിത്സ. തളര്‍ന്നുപോയ ഒരുവശത്തെ ചലനാത്മകത വീണ്ടെടുക്കാന്‍ ഇടതടവില്ലാത്ത ഫിസിയോതെറാപ്പികള്‍. ആസ്റ്ററിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും പരിചരണത്തിന് പുറമെ മക്കള്‍ക്കായി ജീവിതത്തിലേക്ക് തിരികെ വരണമെന്ന ആത്മവിശ്വാസം കൂടി ചേര്‍ന്നപ്പോള്‍ ജീവിതം പിന്നെയും ജിതിനെ നോക്കി പുഞ്ചിരിച്ചു.

കഴിഞ്ഞ ദിവസം അമ്മയ്ക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒപ്പം ചേര്‍ന്ന് നിന്ന് കേക്ക് മുറിച്ച് ജിതിന്‍ ആശുപത്രി വിട്ടു. ജിതിനെ ചികിത്സിച്ചവരും പരിപാലിച്ചവരും ആ നിമിഷത്തിന് ആനന്ദത്തോടെ സാക്ഷിയായി. ജിതിന് പുതുജീവന്‍ നല്‍കാനായി അഹോരാത്രം പരിശ്രമിച്ച ആസ്റ്ററിലെ മെഡിക്കല്‍- മാനേജ്‌മെന്റ് ടീമിലെ എല്ലാവരെയും അഭിനന്ദിക്കുന്നതായി കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്ക്കവെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ അത്യാഹിത വിഭാഗം, ന്യൂറോസര്‍ജറി, അനസ്‌തേഷ്യ, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി പരിശ്രമിച്ചാണ് ജിതിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ എം മാത്യു, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ കണ്‍സള്‍ട്ടന്റ് സക്കറിയ ടി സക്കറിയ, ന്യൂറോ സ്‌പൈന്‍ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അനൂപ് തോമസ്, ന്യൂറോസര്‍ജറി അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. റാംകുമാര്‍ വി, മറ്റു ഡോക്ടര്‍മാര്‍, പാരാമെഡിക്‌സ്, അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

