Connect with us

Entertainment

‘കാല്‍ചിലമ്പ്’ ആഗസ്ത് 20ന് ഉത്രാടം നാളില്‍ ആക്ഷന്‍ പ്രൈം ഒ ടി ടിയില്‍ റിലീസ്

Published

on


കൊച്ചി: എം എം ഫിലിംസിന്റെ ബാനറില്‍ മധു മരങ്ങാട് നിര്‍മ്മിച്ച് എം ടി അന്നൂര്‍ സംവിധാനം ചെയ്ത ‘കാല്‍ചിലമ്പ്’ സിനിമ ആഗസ്ത് 20ന് ഉത്രാടം നാളില്‍ ആക്ഷന്‍ പ്രൈം ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.
സാമൂഹ്യ തിന്മകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതി ജീവിക്കുകയും അധികാരികളാല്‍ കൊല്ലപ്പെട്ട് പുനര്‍ജ്ജനിക്കുകയും ചെയ്തവരാണ് വീരന്മാരായ തെയ്യങ്ങളിലധികവും.
ഉത്തര മലബാറുകാര്‍ക്ക് തെയ്യങ്ങള്‍ ദൈവങ്ങളാണ്.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന ഒരു ദേശത്തെ അധികാരിയായിരുന്ന സവര്‍ണനായ തമ്പുരാന്റെ മകള്‍ കാര്‍ത്തിക- നൃത്തത്തിലും സംഗീതത്തിലും വേദാന്ത ചിന്തകളിലും കഴിവുതെളിയിച്ചവള്‍.
ദേശത്തിന്റെ സംസ്‌കാരത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും തെയ്യത്തിനും അധികാരിയായിരുന്ന അവര്‍ണ്ണനായ ‘ജന്മാരി’ പെരുവണ്ണാന്റെ മരുമകന്‍ കണ്ണന്‍- ഉപാസനപൂര്‍വ്വം തെയ്യങ്ങളുടെ ആവിഷ്‌കാരത്തിലും വൈദ്യത്തിലും ആചാരാനുഷ്ഠാനങ്ങള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവന്‍.
കാരണവരുടെ കാലശേഷം ജന്മാരിയാകാന്‍ വിധിക്കപ്പെട്ടവന്‍.
സര്‍ഗാത്മകമായ കഴിവുകളാല്‍ പരസ്പരം ആദരിക്കപ്പെടുന്ന കണ്ണനും കാര്‍ത്തികയും വര്‍ണ്ണ ഭേദങ്ങള്‍ മറന്ന് ആകര്‍ഷിക്കപ്പെടുകയും ഒന്നായി തീരുകയും ചെയ്യുന്നു. തുടര്‍ന്ന്, കണ്ണന്‍ അധികാരിയാല്‍ കൊല്ലപ്പെടുകയും കാര്‍ത്തികയെ കാണാതാവുകയും ദേശത്ത് വണ്ണാന്മാരുടെ ആചാരാനുഷ്ഠാനങ്ങളും തെയ്യങ്ങളും നിരോധിക്കപ്പെടുകയും ചെയ്തു.
അവര്‍ണ്ണ- സവര്‍ണ്ണ സ്പര്‍ധകള്‍ നിലനില്‍ക്കെ, 25 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലപ്പെട്ട കണ്ണന്റെ അതേ പ്രായത്തിലും രൂപത്തിലും സര്‍ഗ്ഗാത്മകശേഷിയോടെയും മറ്റൊരാള്‍ ദേശത്തെത്തുന്നു.
ഇരു വിഭാഗങ്ങളിലും അയാള്‍ ഉണ്ടാക്കുന്ന അലകള്‍, കൊല്ലപ്പെട്ട കണ്ണനും കാണാതായ കാര്‍ത്തികയും വീണ്ടും സജീവ വിഷയമാകുന്നു. ഒടുവില്‍, അവന്‍ തന്റെ അസ്ഥിത്വം കണ്ടെത്തുന്നു.
മൊത്തം ദേശത്തിന്റെ വര്‍ണ്ണ വിഭാഗീയതകള്‍ ഇല്ലാതാക്കാനും, നിരോധിക്കപ്പെട്ട തെയ്യത്തെ തിരിച്ചുകൊണ്ടുവരാനും അവന്‍ നിമിത്തമാകുന്നു-
കണ്ണന്റെ പുനര്‍ജനി ആയിരുന്നു അവന്‍.
നമ്മുടെ ഐതിഹ്യ രചനകളുടെ ഘടനയില്‍ രചിക്കപ്പെട്ട മറ്റൊരു ഐതിഹ്യം പോലെയാണ് ‘കാല്‍ചിലമ്പ് ‘എന്ന ചലച്ചിത്രം.
ഈ ചിത്രത്തില്‍ ജയദേവന്‍, കണ്ണന്‍ എന്നീ കഥാപാത്രങ്ങളിലൂടെ വിനീത് ഡബിള്‍ റോളിലും
കാര്‍ത്തിക തമ്പുരാട്ടിയായി സംവൃതാ സുനിലും എത്തുന്നു. ഇവരെക്കൂടാതെ മോഹന്‍ ശര്‍മ, സായികുമാര്‍, മധുപാല്‍, ശ്രീരാമന്‍, നാരായണന്‍കുട്ടി, കോഴിക്കോട് നാരായണന്‍ നായര്‍, പൂജപ്പുര രവി, ശുഭ, ശിവാനി, മിനി അരുണ്‍, ഇന്ദു മോഹന്‍, വിചിത്ര തുടങ്ങിയവരും അഭിനേതാക്കളായുണ്ട്.
എം സുകുമാര്‍ ജി കഥ തിരക്കഥ സംഭാഷണം രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങളും സംഗീതവും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്.
പശ്ചാത്തല സംഗീതം കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി യും കലാസംവിധാനം നാഥന്‍ മണ്ണൂരും വസ്ത്രാലങ്കാരം സുനില്‍ നടുവിലത്തും നിശ്ചല ഛായാഗ്രഹണം സലീഷ് പെരിങ്ങോട്ടുകരയും ചമയം ജയചന്ദ്രനും സംഘട്ടനം മാഫിയ ശശിയും സൗണ്ട് ഡിസൈന്‍ രാജാകൃഷ്ണന്‍ ഫോര്‍ഫ്രെയിംസും നൃത്തം സുജാതയും
ഛായാഗ്രഹണം ഉത്പല്‍ വി നായനാറും സാദത്തും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആനന്ദ് പയ്യന്നൂരുമാണ്. ഉത്രാടം നാളില്‍ ആക്ഷന്‍ പ്രൈം ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ ആദ്യമായി വേള്‍ഡ് വൈഡ് ആയി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. വാര്‍ത്താപ്രചരണം എം കെ ഷെജിന്‍ ആലപ്പുഴ.


error: Content is protected !!