Connect with us

Sports

കേരള വുമണ്‍സ് ലീഗ്: ഡോണ്‍ ബോസ്‌കോയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഒന്നാമത്

Published

on


കൊച്ചി: പോയിന്റ് ടേബിളില്‍ ഒന്നാമതായിരുന്ന ഡോണ്‍ ബോസ്‌കോ ഫുട്ബോള്‍ അക്കാദമിയെ അഞ്ച് ഗോളിന് തകര്‍ത്ത് രാംകോ കേരള വനിതാ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം. നാല് കളിയില്‍ മൂന്ന് ജയവും ഒരു സമനിലയുമായി 10 പോയിന്റോടെ ടീം പട്ടികയില്‍ ഒന്നാമതെത്തി. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന കളിയില്‍ പുര്‍ണ നര്‍സാറി ബ്ലാസ്റ്റേഴ്സിനായി ഹാട്രിക് അടിച്ചു. സുനിത മുണ്ടയും കിരണും മറ്റ് ഗോളുകള്‍ നേടി. ആദ്യ പകുതിയിലായിരുന്നു അഞ്ച് ഗോളുകളും.

കേരള ബ്ലാസ്റ്റേഴ്സിനായി കെ നിസാറി, ആര്യശ്രീ, സിവിഷ, മുസ്‌കന്‍ സുബ്ബ, അപുര്‍ണ നര്‍സാറി, നവോറെം പ്രിയങ്കാദേവി, പി മാളവിക, സുനിത മുണ്ട, എം അഞ്ജിത, പി അശ്വതി, കിരണ്‍ എന്നിവര്‍ അണിനിരന്നു. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍തന്നെ അപുര്‍ണയുടെ മനോഹര ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ബോക്സിന് പുറത്തുനിന്നു തൊടുത്ത വോളി ഡോണ്‍ ബോസ്‌കോ ഗോള്‍ കീപ്പര്‍ക്ക് എത്തിപ്പിടിക്കാന്‍ പോലുമായില്ല. ആ ഷോട്ട് വല തന്നെ തകര്‍ത്തു. ക്യാപ്റ്റന്‍ പ്രിയങ്കാ ദേവിയാണ് അവസരമൊരുക്കിയത്. എതിരാളികള്‍ക്ക് ഒരു പഴുതും നല്‍കാതെയാണ് ബ്ലാസ്റ്റേഴ്സ് മുന്നേറിയത്. പതിനഞ്ചാം മിനിറ്റില്‍ മുസ്‌കന്റെ ഷോട്ട് ഗോള്‍ കീപ്പര്‍ തട്ടിയകറ്റുകയായിരുന്നു.

പതിനെട്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളെണ്ണം രണ്ടാക്കി. ബോക്സിന് നേരെ മുന്നില്‍നിന്നുള്ള കിരണിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ഡോണ്‍ ബോസ്‌കോ ഗോള്‍ കീപ്പറെ മറികടന്ന് കൃത്യമായി വലയില്‍ പതിച്ചു. മനോഹരമായിരുന്നു കിരണിന്റെ ഫിനിഷിങ്. കളിയില്‍ ബ്ലാസ്റ്റേഴ്സിന്റെ നിയന്ത്രണം തുടര്‍ന്നു. 27-ാം മിനിറ്റില്‍ മൂന്നാം ഗോളുമെത്തി. വലതുഭാഗത്ത്നിന്ന് മാളവിക നല്‍കിയ പന്ത് പ്രിയങ്ക ഗോള്‍മുഖത്തേക്ക് പായിച്ചു. അപുര്‍ണ അതിനെ വലയിലേക്ക് തട്ടിയിട്ടു. മത്സരത്തില്‍ അപുര്‍ണയുടെ രണ്ടാംഗോള്‍. ബ്ലാസ്റ്റേഴ്സ് ഡോണ്‍ ബോസ്‌കോയെ ഗോള്‍മുഖത്തേക്ക് അടുപ്പിച്ചില്ല.

ആദ്യപകുതി അവസാനിക്ക് മൂന്ന് മിനിറ്റ് ശേഷിക്കെ മറ്റൊരു ലോങ് റേഞ്ച് ഷോട്ടിലൂടെ അപുര്‍ണ ഹാട്രിക് പൂര്‍ത്തിയാക്കി. സുനിത മുണ്ടയുമായുള്ള മുന്നേറ്റത്തിനൊടുവിലായിരുന്നു അപുര്‍ണയുടെ ഗോള്‍. രണ്ട് മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്സ് ഗോളെണ്ണം അഞ്ചാക്കി. ഇക്കുറി സുനിത. കിരണ്‍ നല്‍കിയ പന്തുമായി ബോക്സില്‍ കയറിയ സുനിത അനായാസം ലക്ഷ്യംകണ്ടു. എതിരാളികളുടെ വലയില്‍ അഞ്ച് ഗോള്‍ അടിച്ചുകയറ്റി ബ്ലാസ്റ്റേഴ്സ് പെണ്‍കുട്ടികള്‍ ഇടവേളയ്ക്ക് പിരിഞ്ഞു.

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന്റെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു മത്സരം. ഡോണ്‍ ബോസ്‌കോ ഗോള്‍മുഖത്ത് ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര തമ്പടിച്ചു. 63-ാം മിനിറ്റില്‍ സുനിതയ്ക്ക് പകരം ലക്ഷ്മി തമാങ് കളത്തിലെത്തി. 68-ാം മിനിറ്റില്‍ പ്രിയങ്കയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഡോണ്‍ ബോസ്‌കോ പ്രതിരോധം കടുപ്പിച്ചതോടെ ആദ്യപകുതിയിലെ പോലെ അനായാസം ബോക്സിലേക്ക് കടക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. നിര്‍ഭാഗ്യവും തടഞ്ഞു. സെപ്തംബര്‍ രണ്ടിന് കടത്തനാട് രാജ എഫ് എയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കോഴിക്കോടാണ് വേദി.


error: Content is protected !!