Connect with us

Featured

മഹാശ്വേത ദേവിയേയും ‘പുറത്താക്കി’

Published

on


ന്യൂഡല്‍ഹി: മഹാശ്വേതാ ദേവിയുടെ ചെറുകഥ ഉള്‍പ്പെടെ രണ്ട് ദലിത് എഴുത്തുകാരുടെ രചനകള്‍ ഇംഗ്ലീഷ് സിലബസില്‍ നിന്ന് നീക്കം ചെയ്ത് ഡല്‍ഹി സര്‍വകലാശാല മേല്‍നോട്ട സമിതി. എന്നാല്‍ ഇതിനെതിരെ ഡല്‍ഹി യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സിലിലെ 15 അംഗങ്ങള്‍ രംഗത്തെത്തി. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ 15 അംഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം വിവിധ ഭാഗങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്.


ദലിത് എഴുത്തുകാരായ ബാമ, സുകര്‍ത്താരിണി എന്നിവരുടെ കൃതികള്‍ നീക്കം ചെയ്യാനാണ് ആദ്യം മേല്‍നോട്ട സമിതി തീരുമാനിച്ചതെന്നും പകരം രമാബായിയുടെ എഴുത്ത് ഉള്‍ക്കൊള്ളിച്ചുവെന്ന ആരോപണം അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ ഉന്നയിക്കുന്നത്. ദലിത് എഴുത്തുകാരികളെ നീക്കി പകരം ഉള്‍പ്പെടുത്തിയ രമാബായി സവര്‍ണയാണെന്ന കുറ്റപ്പെടുത്തലുമുണ്ട്. പിന്നീടാണ് ഗോത്രവര്‍ഗ സ്ത്രീയെക്കുറിച്ച് മഹാശ്വേതാദേവി എഴുതിയ ദ്രൗപതി എന്ന കഥ നീക്കം ചെയ്യാന്‍ ഇംഗ്ലീഷ് വിഭാഗത്തോട് ആവശ്യപ്പെട്ടതത്രെ. ദലിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ പ്രാതിനിധ്യത്തിനെതിരെ മേല്‍നോട്ട സമിതി എപ്പോഴും മുന്‍വിധിയോടെ പെരുമാറുകയാണെന്നും സിലബസില്‍ നിന്ന് അത്തരം ശബ്ദങ്ങളെല്ലാം നീക്കം ചെയ്യാനുള്ള സംഘടിത ശ്രമങ്ങളില്‍ നിന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ പറയുന്നു.


പ്രമുഖ ബംഗാളി എഴുത്തുകാരിയായ മഹാശ്വേതാ ദേവി ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു. പത്മവിഭൂഷണ്‍, മാഗ്‌സാസെ പുരസ്‌ക്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം തുടങ്ങിയവ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള അവര്‍ ഇടതുപക്ഷ രാഷ്ട്രീയത്തെയാണ് അനുകൂലിച്ചിരുന്നതെങ്കിലും ചില മുഖ്യധാരാ സംഭവങ്ങളില്‍ ഇടതുപക്ഷത്തോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ 1926ല്‍ സാഹിത്യ പശ്ചാതലമുള്ള ഹിന്ദു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മഹാശ്വേതാ ദേവി പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന മനിഷ് ഘടകിന്റെ മകളാണ്. ജുബന്‍ശ്വ എന്ന പേരിലാണ് മഹാശ്വേതയുടെ പിതാവ് അറിയപ്പെട്ടിരുന്നത്. മഹാശ്വേത ദേവിയുടെ അമ്മ ധരിത്രി ഘടക്കും അറിയപ്പെടുന്ന എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമാണ്.
ഝാന്‍സി റാണി, ഹജാര്‍ ചുരാഷിമാര്‍ മാ, അരണ്യേര്‍ അധികാര്‍, അഗ്നിഗര്‍ഭ, ഛോട്ടി മുണ്ട ഏവം ഥാര്‍ ഥീര്‍, ബഷി ടുഡു, തിത്തുമിര്‍, ദ്രൗപതി, രുധാലി, ബ്യാധ്ഖണ്ടാ, ദി വൈ വൈ ഗേള്‍ എന്നിവയാണ് പ്രധാന കൃതികള്‍. ഹജാര്‍ ചുരാഷിര്‍മാ 1084ന്റെ അമ്മ എന്ന പേരിലും അരണ്യേര്‍ അധികാര്‍ ആരണ്യത്തിന്റെ അധികാരം, ബ്യാധ്ഖണ്ടാ മുകുന്ദന്റെ താളിയോലകള്‍, ദി വൈ വൈ ഗേള്‍ ഒരു എന്തിനെന്തിനു പെണ്‍കുട്ടി എന്നീ പേരുകളില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കെ അരവിന്ദാക്ഷന്‍, ലീലാ സര്‍ക്കാര്‍, സക്കറിയ എന്നിവരായിരുന്നു വിവര്‍ത്തകര്‍.
2016 ജൂലൈ 28നാണ് മഹാശ്വേത ദേവി അന്തരിച്ചത്.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!