Connect with us

Entertainment

റെക്കോര്‍ഡുകള്‍ തിരുത്തി പാന്‍ ഇന്ത്യന്‍ വയലന്‍സ് ബെഞ്ച് മാര്‍ക്കായി ‘മാര്‍ക്കോ’; 100 കോടി ബോക്‌സ് ഓഫീസില്‍ ഉടന്‍

Published

on


കൊച്ചി: ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’ മലയാളം കണ്ട ഏറ്റവും വലിയ വയലന്‍സ് ചിത്രമായി ബെഞ്ച് മാര്‍ക്ക് കുറിച്ചു. ടൈറ്റില്‍ കഥാപാത്രമായി ഉണ്ണി മുകുന്ദന്‍ നിറഞ്ഞാടിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റാണ്. റിലീസ് ചെയ്ത് പതിനഞ്ച് ദിവസം പിന്നിടുമ്പോഴും മലയാളം ഉള്‍പ്പടെയുള്ള ഇന്റസ്ട്രികളെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് മാര്‍ക്കോ. ബോക്‌സ് ഓഫീസിലടക്കം മാര്‍ക്കോ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ പ്രദര്‍ശനം തുടരുന്ന മാര്‍ക്കോ ഇപ്പോഴിതാ പുത്തന്‍ റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിലാണ് മാര്‍ക്കോ പുത്തന്‍ ചരിത്രം കുറിച്ചിരിക്കുന്നത്. പതിനഞ്ച് ദിവസത്തില്‍ 1.53 മില്യണ്‍ ടിക്കറ്റുകളാണ് മാര്‍ക്കോയുടേതായി വിറ്റഴിഞ്ഞിരിക്കുന്നത്. 2024ല്‍ റിലീസ് ചെയ്ത മലയാളം സിനിമകളില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ ചിത്രങ്ങളില്‍ ഏഴാം സ്ഥാനത്താണ് മാര്‍ക്കോ ഉള്ളത്. ഇനിയും ഇത് ഉയരും.

മഞ്ഞുമ്മല്‍ ബോയ്‌സ് (4.32 മില്യണ്‍), ആവേശം (3.02 മില്യണ്‍), ആടുജീവിതം (2.92 മില്യണ്‍), പ്രേമലു (2.44 മില്യണ്‍), എആര്‍എം (1.86 മില്യണ്‍), ഗുരുവായൂരമ്പര നടയില്‍ (1.7 മില്യണ്‍) എന്നീ സിനിമകളാണ് ബുക്ക് മൈ ഷോയില്‍ മാര്‍ക്കോയ്ക്ക് മുന്നിലുള്ളത്. കിഷ്‌കിന്ധാ കാണ്ഡം (1.44 മില്യണ്‍), വര്‍ഷങ്ങള്‍ക്കു ശേഷം (1.43 മില്യണ്‍), ടര്‍ബോ (1 മില്യണ്‍) എന്നിവയാണ് ഏഴാം സ്ഥാനത്തിന് താഴെയുള്ള മറ്റ് മലയാള സിനിമകള്‍.

ക്രിസ്മസ് റിലീസായി ഡിസംബര്‍ 20നാണ് മാര്‍ക്കോ റിലീസ് ചെയ്തത്. ആദ്യ ഷോ മുതല്‍ മികച്ച പ്രകടനം നേടിയ ചിത്രം ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ ആഗോള തലത്തില്‍ 80 കോടിയിലധികം രൂപ മാര്‍ക്കോ കളക്ട് ചെയ്തിട്ടുണ്ട്. വൈകാതെ സിനിമ 100 കോടി തൊടുമെന്നാണ് വിലയിരുത്തലുകള്‍.

കൂടാതെ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. ‘മാര്‍ക്കോ 2’ല്‍ ഉണ്ണി മുകുന്ദനൊപ്പം വിക്രവും ഒന്നിക്കുന്നുവെന്ന വാര്‍ത്തയെ വളരെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മാര്‍ക്കോ തിയേറ്ററുകളിലെത്തി മൂന്നാം ആഴ്ച പിന്നിടുമ്പോള്‍ നിറഞ്ഞ സദസ്സില്‍ എല്ലാ ഭാഷകളിലും മികച്ച കളക്ഷന്‍ നേടി കുതിപ്പ് തുടരുകയാണ്. ഇതിന് മുന്‍പ് പല മലയാള സിനിമകളും ഉത്തരേന്ത്യയില്‍ റിലീസ് ആയിട്ടുണ്ടെങ്കിലും മാര്‍ക്കോയ്ക്ക് വമ്പന്‍ ഹൈപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 89 സ്‌ക്രീനുകളില്‍ തുടങ്ങിയ ചിത്രത്തിന്റെ റിലീസ് ഇപ്പോള്‍ 1360 സ്‌ക്രീനുകളിലേക്കാണ് എത്തിനില്‍ക്കുന്നത്.

തമിഴ്‌നാട്ടിലും മികച്ച വരവേല്‍പ്പാണ് മാര്‍ക്കോയ്ക്ക് ലഭിക്കുന്നത്. ‘ബാഹുബലി’ക്ക് ശേഷം കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമെന്ന നേട്ടവും ചിത്രം നേടിക്കഴിഞ്ഞു. ഏപ്രിലിലാണ് സിനിമയുടെ കൊറിയന്‍ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയില്‍ പ്രദര്‍ശനത്തിനെത്തുക.

ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, സിദ്ദീഖ്, അഭിമന്യു തിലകന്‍, മാത്യു വര്‍ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകര്‍, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീര്‍, ജിയാ ഇറാനി, സനീഷ് നമ്പ്യാര്‍, ഷാജി ഷാഹിദ്, ഇഷാന്‍ ഷൗക്കത്, അജിത് കോശി, വിപിന്‍ കുമാര്‍ വി, യുക്തി തരേജ, ദുര്‍വാ താക്കര്‍, സജിത ശ്രീജിത്ത്, പ്രവദ മേനോന്‍, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായര്‍, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജുമാനാ ഷെരീഫ്, അബ്ദുള്‍ ഗദാഫ്. ഗാനരചന: വിനായക് ശശികുമാര്‍. ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്. ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍. കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ബിനു മണമ്പൂര്‍, ഓഡിയോഗ്രഫി: എം ആര്‍ രാജകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: കിഷന്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്: വിപിന്‍ കുമാര്‍ ടെന്‍ ജി മീഡിയ, വിഎഫ്എക്‌സ്: 3 ഡോര്‍സ്, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍.


error: Content is protected !!