Connect with us

Special

ഓണവും സീതാന്റിയുടെ സദ്യയും

Published

on


ആഘോഷങ്ങള്‍ എന്നും സുന്ദരമായ ഓര്‍മ്മകളാണ്. ബാല്യകാല ഓണം ഓര്‍മ്മകള്‍ എന്നും മനസ്സില്‍ മായാതെയുണ്ട്. ഒരുമയുടെയും ഒത്തുച്ചേരലിന്റെയും മധുരിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിക്കുന്ന സന്തോഷ നാളുകള്‍.

ഓരോ ഓണക്കാലം വരുമ്പോഴും എന്റെ ഓര്‍മ്മകളിലും നിറഞ്ഞ് നില്‍ക്കുന്ന ചില സുന്ദര നിമിഷങ്ങളുണ്ടായിരുന്നു.

അവ സമ്മാനിച്ച എന്റെ പ്രിയ കൂട്ടുകാരി സീനയും അമ്മ സീതാന്റിയും.
ഓണത്തെ കുറിച്ചോര്‍ക്കുമ്പോള്‍ തുമ്പപ്പൂക്കളും അത്തപ്പൂക്കളം ഓണസദ്യയും ഓണക്കോടിയുമാണ്. ഓണപ്പൂക്കള്‍ പറിക്കാന്‍ പോകുന്നതും പൂക്കളം കാണാന്‍ കൂട്ടുകാരികളുടെ വീട്ടില്‍ പോകുന്നതുമൊക്കെ ഓരോ ഓണം വരുമ്പോഴും ഇക്കരെയിരുന്നു കൊഴിഞ്ഞുപോയ ഓണക്കാലം ഓര്‍ത്തെടുക്കും. സ്‌നേഹത്തിന്റെ മുന്നില്‍ അതിര്‍വരമ്പുകള്‍ വെക്കാത്ത ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ നല്ല സ്‌നേഹബന്ധമായിരുന്നു.

ഉപ്പയും സീനയുടെ അച്ഛനും ഉറ്റ സുഹൃത്തുക്കള്‍. ഉപ്പ കാണിച്ചുതന്ന മതത്തിനപ്പുറത്തെ മതിലുകളില്ലാത്ത സ്നേഹം. ഓാണവും പെരുന്നാളും ഞങ്ങള്‍ ഒന്നിച്ചാഘോഷിച്ചു. സീതാന്റിയുടെ ഓണസദ്യയിലെ സാമ്പാറിന്റെയും പായസത്തിന്റെയും രുചി ഇന്നും നാവിലുണ്ട്. പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ജീവിതയാത്ര പ്രവാസത്തില്‍ എത്തിയപ്പോഴും സീതാന്റിയോട് പഴയകാല ഓര്‍മ്മകള്‍ പങ്കുവെക്കും. കാലത്തിന്റെ താളം തെറ്റിയ കുത്തൊഴുക്കില്‍ നഷ്ടമാവുന്നത് പഴയ നാട്ടിന്‍ പുറങ്ങളിലെ നന്മകളാണ്. ഓണാശംസകളും മറ്റെല്ലാം ഡിജിറ്റല്‍ കൊണ്ടുപോയി.


ചെറിയ ഒരവധിക്കാലത്തിനു നാട്ടില്‍ പോയപ്പോഴും സീതാന്റിയുടെ ഓണ സദ്യ ആസ്വദിച്ചു. പതിവുപോലെ സാമ്പാറും പാര്‍സല്‍ ആക്കി ആ സ്‌നേഹത്തിന്റെ ഊഷ്മളത ഒന്നുകൂടെ ഊട്ടി ഉറപ്പിച്ചു യാത്രയായി. ജാതി മത ഭേദമന്യേ വൈകുന്നേരം ഓണക്കളികളും ഓണാഘോഷവും ഉണ്ടാവും. എത്രയെത്ര ഓണം കഴിഞ്ഞ് പോയാലും അന്ന് സമ്മാനിച്ച നിറമുള്ള ഓണത്തിന് പകരമായിട്ടില്ല.

നസീഹ മജീദ്‌

error: Content is protected !!