അമിതമായി ഉപയോഗിച്ചാല്‍ ഭൂഗര്‍ഭജലം ഇല്ലാതാകുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. സുഭാഷ് ചന്ദ്രബോസ്

Web Desk
3 Min Read

കൊച്ചി: ഭൂഗര്‍ഭജലം സുസ്ഥിരമാണെന്ന ധാരണ തെറ്റാണെന്നും അമിതമായി ഉപയോഗിച്ചാല്‍ അത് തീര്‍ത്തും ഇല്ലാതാകുമെന്നും ഒരു പ്രദേശത്തെ ഭൂഗര്‍ഭജലം സ്വാഭാവികമായി പഴയ നിലയിലെത്തണമെങ്കില്‍ 2000 വര്‍ഷം വരെ എടുക്കുമെന്നുമാണ് പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നതെന്നും പരിസ്ഥിതി ശാസ്ത്രജ്ഞനും ജലസ്രോതസ് മാനേജ്മെന്റ് വിദഗ്ധനും സംസ്ഥാ വാട്ടര്‍ റിസോഴ്സസ് വകുപ്പ് മുന്‍ ഡയറക്ടറും സംസ്ഥാന മഴവെള്ള സംഭരണ പദ്ധതിയുടെ സ്റ്റേറ്റ് മാനേജരുമായിരുന്ന ഡോ. വി സുഭാഷ് ചന്ദ്രബോസ്. ആഗോള പരിസ്ഥിതി, ജല, പാര്‍പ്പിട ദിനങ്ങളില്‍ അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് (ബി എസ് എഫ്) പ്രഭാഷണ പരമ്പരയിലെ 27-ാമത് പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളം അഭിവൃദ്ധിക്കും സമാധാനത്തിനും എന്ന ഈ വര്‍ഷത്തെ ജലദിന ഇതിവൃത്തം തന്നെ ജലത്തിനു വേണ്ടിയുള്ള യുദ്ധസാധ്യതകളിലേയ്ക്ക് വിരല്‍ചൂണ്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

city exchange

കണ്ണീര്‍ മുതല്‍ കടല്‍ വരെ ഇഷ്ടമുള്ള രൂപമെടുക്കാന്‍ പോന്ന ജീവന്റെ അടിസ്ഥാനമാണ് വെള്ളം. സംസ്‌കാരങ്ങള്‍ നദീതീരങ്ങളില്‍ ജനിച്ചു. അതേ നദികള്‍ തന്നെ പ്രളയത്തിലൂടെയും വരള്‍ച്ചയിലൂടെയും സംസ്‌കാരങ്ങളെ ഇല്ലാതാക്കിയതും നമ്മള്‍ മറന്നുകൂടാ. കേരളത്തിന്റെ ചെരിഞ്ഞ കിടപ്പ്, സമുദ്രസാമീപ്യം, മണ്ണിന്റെ കനക്കുറവ് തുടങ്ങിയ കാരണങ്ങളാല്‍ ഇവിടെ പെയ്യുന്ന മഴവെള്ളം 48 മുതല്‍ 72 മണിക്കൂറില്‍ കടലിലെത്തുകയാണെന്നും ഈ പശ്ചാത്തലത്തില്‍ മഴവെള്ള സംഭരണത്തിന് കേരളത്തില്‍ ജീവന്മരണ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കിലോ അരിയുണ്ടാക്കാന്‍ 3000 ലിറ്ററും ഒരു കിലോ ബീഫുണ്ടാക്കാന്‍ 15,000 ലിറ്ററും വെള്ളം വേണം. വിര്‍ച്വല്‍ വാട്ടര്‍ എന്നറിയപ്പെടുന്ന ഈ കണക്കുകള്‍ എടുക്കുമ്പോള്‍ ധാരാളമായി വെള്ളം കിട്ടുന്ന പ്രദേശത്തു മാത്രമേ കൃഷി സാധ്യമാകൂ എന്ന അവസ്ഥ വരുമെന്നും 2008ലെ സംസ്ഥാന ജലനയരൂപികരണത്തിന്റെ സംസ്ഥാനതല കണ്‍വീനര്‍ കൂടിയായിരുന്ന ഡോ. സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.

കേരളത്തിലെ 44 നദികളും ആസന്ന മരണശയ്യയിലാണെന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത ആര്‍ക്കിടെക്റ്റ് പത്മശ്രീ ജി ശങ്കര്‍ പറഞ്ഞു. കേരളവും ഭീകരമായ വരള്‍ച്ചയുടെ വക്കിലാണ്. രാജ്യത്ത് ഒരു ദിവസം അഞ്ച് ബില്യണ്‍ ലിറ്റര്‍ ജലമാണ് ശുചിമുറികളില്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അസറ്റ് ഹോംസിന്റെ 76 പദ്ധതികളില്‍ 43ലും 40 ശതമാനം ജലം റീസൈക്ക്ള്‍ ചെയ്യുന്നുണ്ടെന്ന് അസറ്റ് ഹോംസ് സ്ഥാപകനും എം ഡിയുമായ വി സുനില്‍ കുമാര്‍ പറഞ്ഞു. ശുചിമുറികള്‍, സ്വിമ്മിംഗ് പൂള്‍, കാര്‍ വാഷ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളം മുഴുവന്‍ റീസൈക്ക്ള്‍ ചെയ്ത് ഉപയോഗിക്കുന്നു. കയ്യിലെടുക്കാവുന്ന വിധം ശുദ്ധിയാക്കിയാണ് പുനരുപയോഗമെന്നും ഇങ്ങനെ 40 ശതമാനം വെള്ളം പുനരുപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ക്രെഡായ് കേരള കണ്‍വീനര്‍ ജനറല്‍ എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ പ്രസംഗിച്ചു.

ക്രിസ്തുമസ്- പുതുവത്സര സീസണ്‍ പ്രമാണിച്ച് അപ്പാര്‍ട്ടുമെന്റുകളുടേയും വില്ലകളുടേയും പൊതുപൂമുഖത്തില്‍ നടത്തുന്ന അലങ്കാരങ്ങള്‍ക്കായി അസറ്റ് ഹോംസ് മത്സരം സംഘടിപ്പിച്ച ഫെയറി ലൈറ്റ്‌സ് എന്ന പേരിലുള്ള ഫോയര്‍ ഡെക്കോര്‍ മത്സരം രണ്ടാം പതിപ്പിലെ വിജയികള്‍ക്ക് ചടങ്ങില്‍ 2.5 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംസ്ഥാനത്തുടനീളമുള്ള 100ലേറെ അപ്പാര്‍ട്ടുമെന്റുകളുടേയും വില്ലാ പദ്ധതികളുടേയും ഓണേഴ്‌സ് അസോസിയേഷനുകള്‍ പങ്കെടുത്ത ഇത്തവണത്തെ മത്സരത്തില്‍ കോഴിക്കോടുള്ള ഹൈലൈറ്റ് മെട്രോമാക്സ് ഒരു ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടി. കൊച്ചിയിലെ അസറ്റ് ആല്‍പൈന്‍ ഓക്സ് 50,000 രൂപയുടെ രണ്ടാം സമ്മാനവും തൃശൂരിലെ സ്‌കൈലൈന്‍ സെനിത്ത് 25,000 രൂപയുടെ മൂന്നാം സമ്മാനവും നേടി. 5000 രൂപയുടെ പ്രോത്സാഹന സമ്മാനങ്ങള്‍ നേടിയവര്‍ അസറ്റ് പികാസോ പാലെറ്റ് കോട്ടയം, വീഗാലാന്‍ഡ് കിംഗ്സ് ഫോര്‍ട്ട് കൊച്ചി, ചേലൂര്‍ ടവേഴ്സ് തൃശൂര്‍, അസറ്റ് രംഗോലി കൊച്ചി, അസറ്റ് പ്രെഷ്യസ് തൃശൂര്‍, കോണ്‍ഫിഡന്റ് എലൈറ്റ് തൃശൂര്‍, കെന്റ് ഇല്ലം കൊച്ചി, പ്രസ്റ്റീജ് നെപ്ട്യൂണ്‍സ് കോര്‍ട്ട് യാര്‍ഡ് കൊച്ചി, പൂര്‍വ ഗ്രാന്‍ഡ്ബേ കൊച്ചി, നന്മ ഫെനിക്സ് കൊച്ചി എന്നിവയാണ്.

Share This Article
Leave a Comment
error: Content is protected !!