Connect with us

Entertainment

വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കി പ്രഭാസിന്റെ വിജയഭേരി

Published

on


കൊച്ചി: ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ ബോക്‌സോഫീസുകളില്‍ പ്രഭാസിന്റെ തേരോട്ടമാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാണുന്നത്. തനിക്ക് നേരിട്ട വിമര്‍ശനങ്ങള്‍ക്ക് ‘കല്‍ക്കി 2898 എ ഡി’ എന്ന ചിത്രത്തിലൂടെ കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് പ്രഭാസ്. സമീപകാലത്തെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചുകൊണ്ട് കല്‍ക്കി കുതിക്കുകയാണ്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യ 3 ദിനങ്ങളില്‍ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്നത് 415 കോടിയാണ്.

ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ആദ്യ 3 ദിനം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം 220 കോടി രൂപയാണ് കല്‍ക്കി വാരികൂട്ടിയത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നാണ് കല്‍ക്കിക്ക് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചിട്ടുള്ളത്. ഈ ചരിത്ര വിജയത്തിലൂടെ വീണ്ടും തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുയാണ് പ്രഭാസ്.

ബാഹുബലി രണ്ടാം ഭാഗത്തിന്റെ വിജയത്തിന് ശേഷം ബോക്സ് ഓഫീസില്‍ അത്ര നല്ല പ്രകടനമായിരുന്നില്ല പ്രഭാസ് കാഴ്ച്ചവച്ചത്. സാഹോ, ആദിപുരുഷ്, രാധേശ്യാം തുടങ്ങിയ ചിത്രങ്ങളുടെ പരാജയത്തോടെ പ്രഭാസിന്റെ താരമൂല്യത്തിന് വലിയ ഇടിവ് സംഭവിച്ചിരുന്നു. പൃഥ്വിരാജും പ്രഭാസും മത്സരിച്ച് അഭിനയിച്ച സലാറിലൂടെയാണ് പ്രഭാസ് വീണ്ടും തന്റെ ശക്തകമായ തിരിച്ചു വരവ് നടത്തിയത്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും ഗംഭീരമായ സാങ്കേതിക വിസ്മയമാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കിയിലൂടെ സിനിമ പ്രേമികള്‍ ആസ്വദിക്കുന്നത്.

മഹാഭാരത യുദ്ധം നടന്ന് ആറായിരം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യയാണ് വി എഫ് എക്‌സ് സാങ്കേതിക വിദ്യയിലൂടെ കല്‍ക്കിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മഹാഭാരതകഥയുമായി പ്രത്യേകിച്ച് അശ്വത്ഥാമാവിന്റെ കഥയുമായി ബന്ധപ്പെടുത്തിയാണ് ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്. അശ്വത്ഥാമാവുതന്നെയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രവും. കല്‍ക്കിയുടെ ആദ്യപകുതിക്ക് ശേഷമാണ് പ്രഭാസിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ പ്രേക്ഷകര്‍ കാണുന്നത്. കേരളത്തിലെ പ്രഭാസ് ആരാധകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ദൃശ്യവിരുന്നു തന്നെയാണ് കല്‍ക്കി.

ഭാഷാഭേദമന്യേ മികച്ച നടന്‍മാരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികള്‍. ഒരുപക്ഷേ അല്ലു അര്‍ജുന് ശേഷം മലയാളികള്‍ ഇത്ര കണ്ട് നെഞ്ചിലേറ്റിയ തെലുങ്ക് നടന്‍ പ്രഭാസായിരിക്കും. പ്രഭാസ് ചുവടുറപ്പിച്ചിരിക്കുന്നത് തെലുങ്കിലാണെങ്കിലും അമരേന്ദ്ര ബാഹുബലിയെ നെഞ്ചിലേറ്റിയവരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ ഉണ്ടാകും മലയാളികള്‍.

പെണ്‍കുട്ടികളുടെ പ്രണയനായകനും ആണ്‍കുട്ടികളുടെ ആക്ഷന്‍ ഹീറോയുമായി പ്രഭാസ് മാറിയത് വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അവിടന്നങ്ങോട്ട് പ്രഭാസിനെ കാത്തിരുന്നത് ആരേയും അമ്പരപ്പിക്കുന്ന ഉയര്‍ച്ചയുടെ പടവുകളാണ്. ഇന്ത്യന്‍ സിനിമാലോകത്ത് തന്റെതായ ഇടം നേടിയ നടന്‍, നിലവില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരില്‍ ഒരാള്‍, ബിഗ് ബജറ്റ് സിനിമയിലൂടെ ആരാധകരെ സ്വന്തമാക്കിയ താരം എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് പ്രഭാസിന്. ‘ബാഹുബലി’ എന്ന കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക് മുന്നില്‍ തന്നെ വിസ്മയമായി തീര്‍ന്ന ഈ നാല്‍പ്പത്തി നാലുകാരന് ഇന്ന് ലോകം മുഴുവന്‍ ആരാധകരുണ്ട്. കല്‍ക്കി തിയേറ്ററില്‍ കത്തിക്കയറുമ്പോള്‍ പ്രഭാസിന്റെ താരമൂല്യം വീണ്ടും കുതിച്ചുയരുകയാണ്. കല്‍ക്കിയിലെ മാസ് ആക്ഷന്‍ രംഗങ്ങളില്‍ പ്രഭാസ് മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

2021ല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സൗത്ത് ഏഷ്യന്‍ സെലിബ്രിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടത് പ്രഭാസിനെയാണ്. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ താരമൂല്യം കുതിച്ചുയര്‍ന്നതിന്റെ തെളിവുകൂടിയാണത്. യു കെ ആസ്ഥാനമായുള്ള ‘ഈസ്റ്റേണ്‍ ഐ’ എന്ന പ്രതിവാര പത്രമാണ് പ്രഭാസിനെ തെരഞ്ഞെടുത്തിരിക്കുന്നത്. സര്‍വേ ഫലം പ്രകാരം സിനിമ, ടെലിവിഷന്‍, സാഹിത്യം, സംഗീതം, സോഷ്യല്‍ മീഡിയ എന്നീ മേഖലകളില്‍ നിന്നുള്ള നിരവധി ആഗോള താരങ്ങളെക്കാള്‍ മുന്നിലാണ് പ്രഭാസ് എന്നതും ശ്രദ്ധേയം. ലോകത്തിലെ ഏറ്റവും വലിയ സിനിമാ വ്യവസായത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ താരം വേറിട്ട് നിന്നു എന്നാണ് ‘ഈസ്റ്റേണ്‍ ഐ’ താരത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

1979 ഒക്ടോബര്‍ 23ന് മദ്രാസ്സില്‍ ജനിച്ച പ്രഭാസിന് സിനിമാപാരമ്പര്യവുമുണ്ട്. തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവായിരുന്ന യു സൂര്യനാരായണ രാജുവിന്റെയും ഭാര്യ ശിവകുമാരിയുടെയും മൂന്നു മക്കളില്‍ ഇളയവനാണ് വെങ്കിട് സത്യനാരായണ പ്രഭാസ് രാജു ഉപ്പല്‍പ്പടി എന്ന പ്രഭാസ്.

ഭീമവരത്തെ ഡി എന്‍ ആര്‍ വിദ്യാലയത്തില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ താരം ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളേജില്‍ നിന്നാണ് ബി ടെക് ബിരുദം നേടിയത്. ആറടി രണ്ടര ഇഞ്ച് പൊക്കക്കാരന്‍ വൈകാതെ സിനിമയിലെത്താന്‍ ഉള്ള മാര്‍ഗങ്ങളും തേടി തുടങ്ങി. 2002ലാണ് പ്രഭാസിന്റെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. ജയന്ത് സി പരന്‍ഞെ സംവിധാനം ചെയ്ത ‘ഈശ്വര്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രഭാസ് തന്റെ ആദ്യ ചുവടു വയ്ക്കുന്നത്. ശ്രീദേവി വിജയകുമാര്‍ ആയിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്. അവിടന്നങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് വിസ്മയചിത്രം ബാഹുബലിയിലൂടെയാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമെന്ന റെക്കോര്‍ഡുമായി എത്തിയ ബഹുഭാഷ ചിത്രമായിരുന്നു ബാഹുബലി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത സിനിമയിലെ നായകവേഷം പ്രഭാസിനെ ലോക സിനിമയിലെ തന്നെ ശ്രദ്ധേയതാരമാക്കി. ഛത്രപതി, ചക്രം, ബില്ല, മിസ്റ്റര്‍ പെര്‍ഫെക്റ്റ് തുടങ്ങിയ ചിത്രങ്ങളും ഏറെ തരംഗമായി മാറിയവ ആയിരുന്നു. ‘മിര്‍ച്ചി’ എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് ആന്ധ്രപ്രദേശ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമായ നന്ദി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ 2014ല്‍ ഇറങ്ങിയ ‘ആക്ഷന്‍ ജാക്‌സണ്‍’ എന്ന ബോളിവുഡ് സിനിമയില്‍ അതിഥി വേഷത്തിലും താരം എത്തി. തെലുങ്ക് നടനായ കൃഷ്ണം രാജുവിന്റെ അനന്തിരവന്‍ കൂടിയാണ് പ്രഭാസ്.

19 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ 25 ലധികം സിനിമകളുടെ ഭാഗമാകാനെ പ്രഭാസിന് കഴിഞ്ഞുള്ളു. എന്നാല്‍ അവയില്‍ പലതും തീയേറ്ററുകളില്‍ വിസ്മയം തീര്‍ത്തവയാണ്.

വരുമാനത്തിന്റെ കാര്യത്തില്‍ ഫോബ്‌സ് ഇന്ത്യയുടെ 100 സെലിബ്രിറ്റികളുടെ പട്ടികയില്‍ നിരവധി തവണ ഇടം പിടിച്ചിട്ടുള്ള വ്യക്തിയാണ് പ്രഭാസ്. 2002ലായിരുന്നു കരിയറിന്റെ തുടക്കമെങ്കിലും പ്രഭാസ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് ഒന്നര പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ്. കരിയര്‍ മാറ്റി മറിച്ച ബാഹുബലിയ്ക്ക് ശേഷം പ്രഭാസിനെ തേടിയെത്തുന്നത് എല്ലാം തന്നെ ബിഗ് ബജറ്റ് ചിത്രങ്ങളാണ്.


error: Content is protected !!