

കോഴിക്കോട്: ഇസ്ലാമിലെ സകാത്ത് സമ്പ്രദായം സംഘടിതമായാണ് നിര്‍വഹിക്കേണ്ടതെന്നും മഹല്ലു കമ്മറ്റികള്‍ അതിന് മുന്‍കയ്യെടുക്കണമെന്നും കേരള ജംഇയ്യത്തുല്‍ ഉലമ അഹ്ലുസ്സുന്ന വല്‍ ജമാഅ നിര്‍വാഹക സമിതി യോഗം ആഹ്വാനം ചെയ്തു. സംഘടിതമായി ശേഖരിക്കുകയും വ്യവസ്ഥാപിതമായി വിതരണം നടത്തുകയും ചെയ്യുമ്പോള്‍ മാത്രമാണ് സകാത്ത് സംവിധാനം ലക്ഷ്യം കൈവരിക്കുന്നത്.

പ്രവാചകന്റെയും ഖലീഫമാരുടെയും കാലങ്ങളില്‍ സംഘടിതമായാണ് സകാത്ത് വിതരണം നടത്തിയിരുന്നത്. അതിന്റെ ഗുണഫലങ്ങള്‍ ആ സമൂഹത്തില്‍ ദൃശ്യമായതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.

വ്യക്തികള്‍ വ്യക്തികള്‍ക്ക് നല്‍കുന്നതിലൂടെ സകാത്തിന്റെ അന്തസ്സത്തയും പ്രായോഗികതയും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഇസ്ലാമിന്റെ മാനവികതയും സാമൂഹ്യ ബോധവും ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന ആരാധനയാണ് സകാത്ത്. ഒരു പ്രദേശത്തെ പാവപ്പെട്ടവരെ പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ പര്യാപ്തമായ ഒരു മഹത്സംരംഭത്തെ സാങ്കേതികതകള്‍ പറഞ്ഞ് തടസ്സപ്പെടുത്തുന്ന രീതി നടപടി ശരിയല്ല. മുസ്ലിം സമുദായത്തിന്റെ പുരോഗതിക്കും നവോത്ഥാനത്തിനും തടസ്സം നിന്നവരാണ് സംഘടിത സകാത്തിനെയും വിമര്‍ശിക്കുന്നത്. അതോടൊപ്പം സകാത്ത് ശേഖരണവും വിതരണവും നടത്തുന്നവര്‍ ഈ രംഗത്ത് മതനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കെ ജെ യു ആവശ്യപ്പെട്ടു.
ആര്‍ക്കൊക്കെയാണ് സകാത്ത് നല്‍കേണ്ടതെന്ന് ഇസ്ലാം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. ആ രൂപത്തില്‍ തന്നെ അത് വിതരണം ചെയ്യാനും മറ്റു ലക്ഷ്യങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും സകാത്ത് ഉപയോഗിക്കാതിരിക്കാനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും കെ ജെ യു അഭ്യര്‍ഥിച്ചു.
നിര്‍വാഹക സമിതി യോഗത്തില്‍ ടി പി അബ്ദുല്ലക്കോയ മദനി, പി മുഹ്യിദ്ദീന്‍ മദനി, പി പി മുഹമ്മദ് മദനി, ഈസ മദനി, മായിന്‍ കുട്ടി സുല്ലമി, അബ്ദുസ്സമദ് സുല്ലമി, സലീം സുല്ലമി, പ്രൊഫ. എന്‍ വി സകരിയ്യ, ഡോ. മുഹമ്മദലി അന്‍സാരി, എം എം നദ്വി, അബ്ദുറഹ്മാന്‍ മദീനി, അബ്ദുറസാഖ് ബാഖവി എന്നിവര്‍ പ്രസംഗിച്ചു.

