

കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനങ്ങളുടെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ തുടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അടിച്ചമര്‍ത്താന്‍ സൈന്യത്തിന് പൂര്‍ണ അധികാരമാണ് ലഭിക്കുക.

പൊതുക്രമം ഉറപ്പാക്കുന്നതിനാണ് അടിയന്തരാവസ്ഥയെന്നാണ് പ്രസിഡന്റിന്റെ വക്താവ് അറിയിച്ചത്. അഞ്ചാഴ്ചയ്ക്കിടെയാണ് രണ്ടാം തവണ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച തൊഴിലാളി യൂണിയനുകള്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ലങ്കന്‍ പാര്‍ലമെന്റിനു സമീപം പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വൈദ്യുതി, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയ്ക്കെല്ലാം രാജ്യത്തു കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. പാര്‍ലമെന്റിലേക്കുള്ള പാതയില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികളാണു പ്രതിഷേധവുമായി തുടരുന്നത്.
