Connect with us

Latest News

3500 കോടിയുടെ ആസ്ഥി കിറ്റക്‌സ് എങ്ങിനെ ഉണ്ടാക്കി?കേരളത്തെ അടച്ചാക്ഷേപിക്കരുതെന്ന് ഷിബു ബേബി ജോണ്‍

Published

on


തൃശൂര്‍: നാടിനെ എങ്ങിനെ അടച്ചാക്ഷേപിക്കാന്‍ കഴിയുന്നുവെന്ന് കിറ്റക്‌സ് വിഷയത്തില്‍ മുന്‍ തൊഴില്‍ മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബി ജോണിന്റെ ചോദ്യം. 3500 കോടിയുടെ വന്‍കിട പ്രോജക്ട് നടപ്പിലാക്കാന്‍ ആവശ്യമായ ആസ്തി കിറ്റക്‌സ് ഗ്രൂപ്പിന് ഉണ്ടായതെങ്ങനെയാണെന്നാണ് കിറ്റക്‌സിനോട് ഷിബു ബേബി ജോണ്‍ ചോദിച്ചത്. കിറ്റക്‌സിലെ പരിശോധനകളുടെ പശ്ചാത്തലത്തില്‍ കിറ്റക്‌സ് എം.ഡി. സാബു ജേക്കബിന്റെ പ്രതികരണങ്ങള്‍ കണ്ടു. ആ വിഷയത്തെ കുറിച്ച് തല്‍ക്കാലം ഒന്നും പ്രതികരിക്കുന്നില്ല. എന്നാല്‍ കേരളം വ്യവസായികളുടെ ശവപ്പറമ്പാണെന്നും ഇവിടെ ബിസിനസ് ചെയ്യാന്‍ അധികാരികള്‍ അനുവദിക്കുന്നില്ലെന്നുമൊക്കെ പ്രതികരണങ്ങളില്‍ പലപ്പോഴും സാബു ജേക്കബ് പറയുന്നത് കേട്ടു. അതുകൊണ്ടാണ് കേരളത്തില്‍ ആരംഭിക്കാനിരുന്ന 3500 കോടി മുതല്‍മുടക്കുള്ള പ്രോജക്ടില്‍ നിന്നും പിന്‍മാറുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.കേരളത്തെയാകെ അടച്ചാക്ഷേപിക്കുമ്പോള്‍ ഒരു മലയാളി എന്ന നിലയില്‍ ഒന്ന് ചോദിക്കാതെ വയ്യ. 3500 കോടിയുടെ വന്‍കിട പ്രോജക്ട് നടപ്പിലാക്കാന്‍ ആവശ്യമായ ആസ്തി കിറ്റക്‌സ് ഗ്രൂപ്പിന് ഉണ്ടായതെങ്ങനെയാണ്? നിങ്ങള്‍ ഈ കുറ്റം പറയുന്ന കേരളത്തില്‍ ബിസിനസ് ചെയ്തിട്ട് തന്നെയല്ലേ? ഇപ്രകാരാണ് ഷിബു തന്റെ ഫേസ് ബുക്ക് പേജിലൂടെ ചോദിക്കുന്നത്.
താങ്കളുടെ കാലത്തും താങ്കളുടെ പിതാവിന്റെ കാലത്തും കിറ്റക്‌സ് ഗ്രൂപ്പ് രാജ്യമറിയുന്ന വലിയ ബ്രാന്‍ഡായി വളര്‍ന്നത് താങ്കള്‍ ഇപ്പോള്‍ കുറ്റം പറയുന്ന കേരളത്തിന്റെ മണ്ണില്‍ ചവിട്ടി നിന്ന് തന്നെയല്ലേ? ഒരു സാധാരണ ചെറുകിട സ്ഥാപനത്തില്‍ നിന്നാരംഭിച്ച് ഇന്ന് സഹസ്രകോടികളുടെ പ്രോജക്ടുകളെ പറ്റി സംസാരിക്കുന്ന നിലയിലേക്ക് നിങ്ങളെ വളര്‍ത്തിയതില്‍ ഈ നാടിനും ഇവിടത്തെ ജനങ്ങള്‍ക്കും യാതൊരു പങ്കും ഇല്ലെന്നാണോ? അങ്ങനെ നിങ്ങള്‍ പറഞ്ഞാല്‍ അത്, എന്നും നിങ്ങളോട് ചേര്‍ന്നുനിന്ന, നിങ്ങളുടെ സഹസ്രകോടി സാമ്രാജ്യത്തിലേക്ക് ഓരോ കല്ലും പാകിയ ഇവിടത്തെ ജനങ്ങളോടുള്ള നന്ദികേടായിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നു കൂടി ഷിബു പറയുന്നുണ്ട്.
അതിനിടെ കിറ്റെക്‌സ് കമ്പനി കേരളം വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നതായി വ്യവസായി എം. എ. യൂസഫലി പറഞ്ഞു. 3500 കോടിയുടെ നിക്ഷേപമായാലും ഒരു കോടിയുടെ നിക്ഷേപം ആയാലും അത് കേരളത്തിന് വലുതാണ്. വ്യവസായ സംരംഭങ്ങള്‍ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നല്‍കും. കിറ്റെക്‌സ് എം.ഡി. സാബു ജേക്കബുമായി താന്‍ സംസാരിക്കുമെന്നും എം. എ. യൂസഫലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!