Connect with us

Special

മൂര്‍ദ്ധാവില്‍ കൈവെച്ച് പി കെ വാര്യര്‍ സാര്‍ അനുഗ്രഹിച്ചു

Published

on



കഴിഞ്ഞ ദിവസം അന്തരിച്ച ആയുര്‍വേദാചാര്യന്‍ പി കെ വാര്യരെ തെന്നിന്ത്യന്‍ ചലച്ചിത്രതാരം സ്വരൂപ് അനുസ്മരിക്കുന്നു

കഴിഞ്ഞ ഒരു വര്‍ഷമായി അയര്‍ലണ്ടിലെ എന്റെ വീട്ടിലാണ്
ഞാനുള്ളത്. ഷൂട്ടിംഗ് നിര്‍ത്തിവെച്ചതും തിയേറ്ററുകള്‍ അടച്ചിട്ടതുമെല്ലാം കാരണം തല്‍ക്കാലം അയര്‍ലണ്ടില്‍ തന്നെ
തുടരാമെന്ന് വെച്ചു. നാട്ടില്‍ വന്നശേഷം മുക്കാല്‍ഭാഗം പൂര്‍ത്തിയായ ‘ധര്‍മപത്തിനി’ എന്ന ചിത്രം പൂര്‍ത്തിയാക്കണം. അയര്‍ലണ്ട് ഏറെക്കുറെ കോവിഡ് മുക്തമായി സാധാരണ ജീവിതം ആരംഭിച്ചു തുടങ്ങി. ഫൈസര്‍ വാക്‌സിന്‍ രണ്ടു ഡോസും
ഞാനെടുത്തു. നാട്ടിലെ വിവരങ്ങള്‍ അറിയുമ്പോള്‍ വളരെ
വിഷമം തോന്നാറുണ്ട്. ഞാന്‍ അയര്‍ലണ്ടില്‍ വന്ന ഈ ഒരു
വര്‍ഷത്തിനുള്ളില്‍ എത്രയെത്ര വലിയ ആളുകള്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു. ഒടുവില്‍ പി കെ വാര്യര്‍ സാറും പോയി.

എന്റെ ഓര്‍മ്മകള്‍ കുറെ വര്‍ഷങ്ങള്‍ പിറകിലേക്ക് പോയി എനിക്ക് കേവലം പതിനാലര വയസുള്ളപ്പോള്‍ ആണ് എന്റെ അച്ഛന്‍ കെ പി ഗോപാലകൃഷ്ണന് കാലിനു വേദന വരുന്നത്. ചെറിയമ്മ വാസന്തി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്നതിനാല്‍ അവിടെയുള്ള ഡോക്ടറെ കാണിക്കുകയും എന്നാല്‍ കാലുവേദന ലങ്‌സ് കാന്‍സറിന്റെ ലക്ഷണമായത് ഏവരെയും വിഷമത്തിലാഴ്ത്തി. അച്ഛന് വേറെ രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരുന്നതും അത്ഭുതമായിരുന്നു. എന്നാല്‍ അച്ഛന്റെ സ്ഥിതി വളരെ നിര്‍ണായകമാണെന്നും രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ലെന്നും ചെറിയമ്മയെ ഡോക്ടര്‍അറിയിച്ചു. ചെറിയമ്മ അമ്മയെയോ എന്നെയോ ആ വിവരം
അറിയിച്ചിരുന്നില്ല. പക്ഷെ അച്ഛന്റെ ഏതോ ബന്ധു നാട്ടുകാരില്‍ ചിലരെ ഈ വിവരം അറിയിച്ചു. അതോടെ ജനം ഒന്നൊന്നായി വീട്ടിലേക്കൊഴുകാന്‍ തുടങ്ങി. അച്ഛനാണെകില്‍ ആരെയും വെറുപ്പിച്ചു സംസാരിക്കില്ലായിരുന്നു. അച്ഛന് ആരോടെങ്കിലും എന്തെങ്കിലും പറയണമെങ്കില്‍ അത് അമ്മയോട് പറയും. അമ്മയാണെങ്കില്‍ അത് അമ്മയുടെ അഭിപ്രായമായി ഏറ്റെടുത്ത് ബാക്കിയുള്ളവരുടെ പഴി വാങ്ങുകയും ചെയ്യും. ഇന്ന് ഒരു പെണ്‍കുട്ടികളും അവരുടെ ഇമേജ് താഴ്ന്നാലും ഭര്‍ത്താവിന്റെ ഇമേജ് നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുകയില്ല. പഴയ തലമുറയുടെ ശീലമായിരുന്നു അത്. അച്ഛനെ കാണാന്‍ എല്ലാവരും വരുന്നത് അച്ഛന് ദേഷ്യമായിരുന്നെങ്കിലും അത് അമ്മയോട് മാത്രം പറഞ്ഞു. അമ്മയാണെങ്കിലോ ആളുകളോട് നിങ്ങള്‍ എല്ലാവരും ഒരു ചെറിയ അസുഖം വന്നതിന് ഇങ്ങനെ വരണോ എന്ന് മുഖത്ത് നോക്കി ചോദിക്കാനും തുടങ്ങി. അതിനാല്‍ ആളുകള്‍ അടക്കം പറയാന്‍ തുടങ്ങി അച്ഛന് എല്ലാവരെയും കാണണമെന്നും ‘അമ്മ അതിനനുവദിക്കുന്നില്ല’ എന്നും. സത്യത്തില്‍ ‘അമ്മ പഴയ കാലത്തു പ്രീഡിഗ്രി വരെ പഠിച്ച ആളും സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമായിരുന്നെങ്കിലും അച്ഛന് ഇത്രയും വലിയ ഒരു രോഗമാണെന്ന് അമ്മയ്ക്ക് അറിയുമായിരുന്നില്ല. അച്ഛന് പ്രത്യേകിച്ച് ഒരു ചികിത്സയും ചെയ്യാനില്ല എന്നാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഒടുവില്‍ വാസന്തി ചെറിയമ്മ ചിലരുമായി കൂടിയാലോചിച്ച് കോട്ടക്കല്‍ ആര്യവൈദ്യശാല നഴ്‌സിംഗ് ഹോമില്‍ അച്ഛനെ അഡ്മിറ്റ് ചെയ്തു. അച്ഛന്റെ ചേച്ചിയുടെ കുട്ടികളെ അച്ഛനായിരുന്നു കുറേകാലം സംരക്ഷിച്ചിരുന്നത്. അവരെല്ലാം വലുതായി ഉദ്യോഗസ്ഥരെല്ലാം ആയിരുന്ന സമയമായതിനാല്‍ അവരും ചില ദിവസങ്ങളില്‍ വാസന്തി ചെറിയമ്മയും അച്ഛന്റെ സഹോദരിമാരും അച്ഛനെ ശുശ്രൂഷിച്ചു.

ഞങ്ങള്‍ കുട്ടികള്‍ ആയതിനാലും അമ്മയെ അച്ഛന്റെ അസുഖവിവരം അധികമായി അറിയിക്കരുത് എന്നും വാസന്തി ചെറിയമ്മ അച്ഛന്റെ അന്തിരവന്മാരോട് പറഞ്ഞിരുന്നു. മാത്രമല്ല അച്ഛന്റെ ചികിത്സക്ക് പണം ആവശ്യമായതിനാല്‍ ‘അമ്മ കൃത്യമായി ജോലിക്കു പോകുമായിരുന്നു. പലരും അച്ഛനെ കാണാന്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ നഴ്‌സിംഗ് ഹോമില്‍ എത്താന്‍ തുടങ്ങി അവിടെ ചെല്ലുമ്പോള്‍ അമ്മ ജോലിക്കു പോയത് ആളുകള്‍ പറയാന്‍ തുടങ്ങി. ഭര്‍ത്താവിന് ഇത്ര വലിയ രോഗം വന്നപ്പോള്‍ ഇവര്‍ ഓഫീസില്‍ പോകുന്നു. പറയുന്നവര്‍ക്ക് പറഞ്ഞങ്ങു പോയാല്‍ മതി. യാഥാര്‍ഥ്യം ഈശ്വരനും ഞങ്ങള്‍ക്കും മാത്രമേ അറിയുമായിരുന്നുള്ളൂ. എന്നാല്‍ എല്ലാ ശനിയും
ഞായറും അച്ഛനും അമ്മയും എല്ലാ കാര്യങ്ങളും സംസാരിക്കുകയും അമ്മ അച്ഛന്റെ കൂടെ ചെലവഴിക്കുകയും
ചെയ്തു. അച്ഛന്റെ അന്തിരവന്മാര്‍ അച്ഛനെ ശുശ്രൂഷിക്കുന്നത്
അമ്മയ്ക്ക് മഹാത്യാഗമായൊന്നും തോന്നിയിട്ടുണ്ടായിരുന്നില്ല. കാരണം അച്ഛന്‍ കാരണമാണ് അവരെല്ലാം നല്ല നിലയില്‍ എത്തിയത്. അതിനാല്‍ അവര്‍ തിരിച്ച് അവരുടെ കടമ ചെയ്തു അത്രയേ അമ്മ വിചാരിച്ചിരുന്നുള്ളൂ. പക്ഷെ ഇന്നും അച്ഛന്റെ അനന്തിരവന്മാര്‍ അമ്മ ഒരു ആവശ്യം പറഞ്ഞു ഫോണ്‍ ചെയ്താല്‍ അമ്മയുടെ അടുത്തുവരുമെന്നത് എടുത്തു പറയേണ്ട സംഗതി തന്നെയാണ്.
പി കെ വാര്യര്‍ സാര്‍ ദിവസവും അച്ഛനെ
പ്രവേശിപ്പിച്ച 18-ാം നമ്പര്‍ റൂമില്‍ വരുമായിരുന്നു. അച്ഛന് അമിതമായ വേദനയില്ലാതെ ഇരിക്കാന്‍ കഴിഞ്ഞത് പി കെ വാര്യര്‍ സാറിന്റെ ചികിത്സ ഒന്നുകൊണ്ടുതന്നെയായിരുന്നു.
അച്ഛന് കോട്ടക്കല്‍ ആര്യവൈദ്യശാല നഴ്‌സിംഗ് ഹോമിലെ ചികിത്സ കാരണം അസുഖം ഭേദമാകുമെന്ന വിശ്വാസം നല്ലപോലെ ഉണ്ടായിരുന്നു. അമ്മയോട് അച്ഛന്‍ പറഞ്ഞു ഞാന്‍ രോഗം മാറി ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ നമുക്ക് രണ്ടുപേര്‍ക്കും പി കെ വാര്യര്‍ സാറിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിക്കണം എനിക്ക് ജീവിതം തിരിച്ചുതരാന്‍ പോകുന്ന ആളാണദ്ദേഹം. എന്നാല്‍ അമിതമായ കഷ്ടപ്പാടുകള്‍ ഇല്ലാതെ ഒരു വിഷുനാളില്‍
അമ്മയ്ക്കും ഞങ്ങള്‍ കുട്ടികള്‍ക്കും അച്ഛന്റെ അനന്തരവന്മാര്‍ക്കും വിഷുക്കൈനീട്ടം നല്‍കി തലയില്‍ കൈവെച്ചനുഗ്രഹിച്ച ശേഷം അമ്മയുടെ കൈ പിടിച്ച് ‘പ്രേമാ ഞാന്‍ പോവുകയാണ്’ എന്ന് പറഞ് അച്ഛന്‍ 48-ാം വയസ്സില്‍ എന്നെന്നേക്കുമായി കണ്ണടച്ചു. അമ്മയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ആളുകള്‍ ഓടിവന്നു. ആരോ അപ്പോഴേക്കും പി കെ വാര്യര്‍ സാറെ വിവരമറിയിച്ചു. അദ്ദേഹം വന്നു പരിശോധിച്ച ശേഷം മരണം ഉറപ്പുവരുത്തി. മരിച്ചയാളിന്റെ കേവലം 42 വയസ്സുള്ള പത്‌നിയെയും 19ഉം 15ഉം 12ഉം വയസ്സുള്ള ആണ്‍കുട്ടികളെയും കണ്ടപ്പോള്‍ പി കെ വാര്യര്‍ സാറിന് വളരെ വിഷമം തോന്നി.

അഞ്ചു വര്‍ഷം മുന്‍പ് കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോള്‍
ചങ്കുവെട്ടി എത്തിയപ്പോള്‍ എനിക്ക് ഒരാഗ്രഹം, പി കെ വാര്യര്‍ സാറിനെ കാണണം. ഉടനെ കാര്‍ കൈലാസ മന്ദിരത്തിലേക്ക് വീട്ടു. പി കെ വാര്യര്‍ സാറിന്റെ സഹായികളോട് കാര്യം പറഞ്ഞു. അവര്‍ പി കെ വാര്യര്‍ സാറിനെ വിവരം അറിയിച്ചു.

അച്ഛന്റെ വിയോഗത്തിന്റെ വേദനയില്‍ നില്‍ക്കുമ്പോഴും അമ്മയ്ക്ക് അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ വന്നു. ഉടനെ അമ്മ പി കെ വാര്യര്‍ സാറിന്റെ കാല്‍ക്കല്‍ വീണു ആ പാദം തൊട്ട് അനുഗ്രഹം വാങ്ങി. പി കെ വാര്യര്‍ സാര്‍ അമ്മയുടെ മൂര്‍ദ്ധാവില്‍ കൈവെച്ച് അനുഗ്രഹിച്ചു. അച്ഛന്റെ മൃതശരീരം വീട്ടിലേക്കു കൊണ്ടുപോകുമ്പോള്‍ അമ്മയുടെ കൂടെ ചെല്ലാന്‍ പി കെ വാര്യര്‍ സാര്‍ ഒരു പരിചാരികയെ അയച്ചു. ആ സ്ത്രീ അമ്മയെ ഞങ്ങളുടെ വീട്ടില്‍ എത്തിച്ച് അമ്മയുടെ സഹോദരിമാരെ ഏല്പിച്ച ശേഷമാണ് തിരിച്ചുപോയത്. പില്‍ക്കാലത്തു ഞങ്ങള്‍ അച്ഛന്റെ വിയോഗം മറികടന്ന് സ്വയംപര്യാപ്തരായപ്പോള്‍ അമ്മ പലപ്പോഴും പറയുമായിരുന്നു ഞാന്‍ പി കെ വാര്യര്‍സാറിന്റെ അനുഗ്രഹം കിട്ടിയ ആളാണ്. ആ ഗുരുത്വം മാത്രം മതി എനിക്ക്. വര്‍ഷങ്ങള്‍ കഴിഞ്ഞു അച്ഛന്റെ വിയോഗം ഞാന്‍ മറന്നു. കാരണം മറവി പലപ്പോഴും അനുഗ്രഹമാണ്. അമ്മയുടെ മൂത്ത ജ്യേഷ്ഠന്‍ കേന്ദ്ര ഗവണ്മെന്റില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായി വിരമിച്ച പി വി പിള്ള ഞങ്ങളുടെ എല്ലാം വിവാഹങ്ങള്‍ അച്ഛന്റെ സ്ഥാനത്ത് മുന്നില്‍ നിന്ന് നടത്തിത്തന്നു. അഞ്ചു വര്‍ഷം മുന്‍പ് കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോള്‍
ചങ്കുവെട്ടി എത്തിയപ്പോള്‍ എനിക്ക് ഒരാഗ്രഹം, പി കെ വാര്യര്‍ സാറിനെ കാണണം. ഉടനെ കാര്‍ കൈലാസ മന്ദിരത്തിലേക്ക് വീട്ടു. പി കെ വാര്യര്‍ സാറിന്റെ സഹായികളോട് കാര്യം പറഞ്ഞു. അവര്‍ പി കെ വാര്യര്‍ സാറിനെ വിവരം അറിയിച്ചു. നേരിട്ട് കണ്ടപ്പോള്‍ തന്നെ കാല്‍ക്കല്‍ നമസ്‌ക്കരിച്ചു. എന്റെ തലയില്‍
അദ്ദേഹം കൈവെച്ചനുഗ്രഹിച്ചു. അതിനുശേഷം ഞാന്‍ അച്ഛന്റെ കാര്യമെല്ലാം പറഞ്ഞു. അദ്ദേഹത്തിന് മുഖമൊന്നും ഓര്‍മയില്ലെങ്കിലും ആ സംഭവങ്ങള്‍ എല്ലാം ഓര്‍മ്മയുണ്ടായിരുന്നു. അദ്ദേഹം വളരെ സന്തോഷവാനായി 20 മിനുട്ട് പി കെ വാര്യര്‍ സാറിന്റെ കൂടെ ചെലവഴിച്ച് അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ തിരിച്ചു പോരുമ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എന്റെ മനസ്സില്‍. അദ്ദേഹം ഞാന്‍ അയര്‍ലണ്ടില്‍ ആയപ്പോഴാണ് ഈ ഭൂമി വിട്ടുപോയതെങ്കിലും എന്റെ ശിരസ്സില്‍ പണ്ട് ശ്രീരാമന്‍ അണ്ണാറക്കണ്ണനെ ഉഴിഞ്ഞ വരകള്‍ പോലെ പി കെ വാര്യര്‍സാറിന്റെ കാഞ്ചന വിരലുകളാല്‍ തൊട്ടത് ഇപ്പോഴും ഒരു ബഹുമതിയായി കൊണ്ടുനടക്കുന്നു. ഇനി പി കെ വാര്യര്‍ സാറിനെ പോലെ ചിട്ടയായി ജീവിച്ച ഒരു മഹത്വ്യക്തി ഉണ്ടാവാന്‍ വഴിയില്ല. പി കെ വാര്യര്‍ സാര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ പിറന്നത് തന്നെ മഹാഭാഗ്യം. ലക്ഷകണക്കിന് ജനങ്ങള്‍ ആണ് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിച്ചത്. അതില്‍ നാനാജാതി മതസ്ഥരും ഉള്ളത് അദ്ദേഹത്തിന്റെ മുജ്ജന്മ സുകൃതം. പി കെ വാര്യര്‍ സാറിന് ശതകോടിപ്രണാമം.


error: Content is protected !!