Connect with us

Featured

പള്ളി ആക്രമിച്ചാണ് താലിബാന്‍ ഡാനിഷ് സിദ്ദീഖിയെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്

Published

on


വാഷിംഗ്ടണ്‍: ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ മനഃപൂര്‍വം കൊലപ്പെടുത്തിയതാണെന്ന് അമേരിക്കന്‍ മാധ്യമം വാഷിംഗ്ടണ്‍ എക്‌സാമിനര്‍. താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ നടന്ന വെടിവെപ്പിലല്ല ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക് പ്രവിശ്യയില്‍ ജൂലൈ 16നാണ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത്. അഫ്ഗാന്‍ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് നേരത്തെ പുറത്തുവന്ന വിവരം.
സ്പിന്‍ ബോള്‍ഡാകിലേക്ക് പോകുന്നതിനിടെ ഡാനിഷ് സഞ്ചരിച്ച സേനാവ്യൂഹത്തിന് നേരെ ആക്രമണമുണ്ടാവുകയും ടീമിന്റെ കമാന്‍ഡറും കുറച്ച് ട്രൂപ്പുകളും സേനാവ്യൂഹത്തില്‍ നിന്നും വഴി പിരിഞ്ഞുപോയെന്നുമാണ് വാഷിംഗ്ടണ്‍ എക്സാമിനര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആക്രമണത്തില്‍ പരിക്കേറ്റ ഡാനിഷ് സിദ്ദിഖിയെ അടുത്തുള്ള മസ്ജിദില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ അവിടെയെത്തിയിട്ടുണ്ടെന്ന് അറിഞ്ഞ താലിബാന്‍ മടങ്ങിയെത്തി പള്ളിക്കു നേരെ ആക്രമണം നടത്തുകയായിരുന്നുവത്രെ.ന്‍
സിദ്ദിഖി ഉണ്ടെന്ന് അറിഞ്ഞതുകൊണ്ട് മാത്രമാണ് താലിബാന്‍ പള്ളിയില്‍ ആക്രമണം നടത്തിയതെന്ന് വാഷിംഗ്ട്ണ്‍ എക്സാമിനര്‍ പറയുന്നു. പിന്നീട് ആരാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
സിദ്ദിഖിയുടെ ഏറ്റവുമൊടുവില്‍ പുറുത്തുവന്ന ചിത്രങ്ങളില്‍ അദ്ദേഹത്തെ വ്യക്തമായി തിരിച്ചറിയാനാകുമെന്നും ഇന്ത്യന്‍ സര്‍ക്കാരിലെ ചിലര്‍ വഴി തനിക്ക് സിദ്ദിഖിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ലഭിച്ചുവെന്നും അതില്‍ നിന്നും താലിബാന്‍ സിദ്ദിഖിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും വെടിവെച്ച് മുഖവും ശരീരവും വികൃതമാക്കിയെന്നതും വ്യക്തമാണെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയ മൈക്കിള്‍ റൂബിന്‍ പറയുന്നു.
ഡാനിഷ് സിദ്ദിഖിയെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത നടപടി യുദ്ധനിയമങ്ങളെ താലിബാന്‍ പരിഗണിക്കുന്നില്ലായെന്നാണ് വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡാനിഷിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കമാന്‍ഡറും മറ്റു സൈനികരും കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.
സിദ്ദിഖിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം താലിബാന്‍ മൃതദേഹത്തോട് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തല്‍ നേരത്തെ അഫ്ഗാന്‍ കമാന്‍ഡര്‍ ബിലാല്‍ അഹമ്മദ് ഇന്ത്യാ ടുഡേക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഡാനിഷിനെ കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തോട് യാതൊരു ആദരവും കാണിക്കാതിരുന്ന താലിബാന്‍ അദ്ദേഹത്തിന്റെ ദേഹത്ത് വീണ്ടും മുറിവുകളുണ്ടാക്കിയെന്ന ആരോപണവും ബിലാല്‍ നടത്തിയിട്ടുണ്ട്. താലിബാന് ഇന്ത്യക്കാരെ വെറുപ്പാണെന്നും അതുകൊണ്ടാണ് അവര്‍ മൃതദേഹത്തെ വീണ്ടും ഉപദ്രവിച്ചതെന്നും ബിലാല്‍ പറഞ്ഞു. ഡാനിഷ് ഇന്ത്യക്കാരനാണെന്ന് അറിഞ്ഞതോടെ തലയ്ക്ക് മുകളിലൂടെ അവര്‍ വണ്ടിയോടിച്ച് കയറ്റിയെന്നും വെടിവെപ്പില്‍ തന്നെ ഡാനിഷിന് മരണം സംഭവിച്ചിരുന്നെന്ന് അവര്‍ക്കറിയാമായിരുന്നെന്നും ബിലാല്‍ പറഞ്ഞിരുന്നു.
റെഡ്‌ക്രോസിന് താലിബാന്‍ കൈമാറിയ ഡാനിഷിന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ച് അദ്ദേഹം പഠിച്ച ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ജൂലൈ 18നാണ് ഖബറടക്കിയത്.


error: Content is protected !!