

ന്യൂഡല്‍ഹി: മനുഷ്യാവകാശ ലംഘനങ്ങളില്‍ ‘മികവു’മായി ഉത്തര്‍പ്രദേശ് ഭരണകൂടം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും നടന്നത് ഉത്തര്‍പ്രദേശിലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത് ബി ജെ പിയുടെ എതിരാളികളല്ല, ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയം തന്നെ. രാജ്യസഭയില്‍ നല്കിയ കണക്കിലാണ് ഇക്കാര്യമുള്ളത്.

ഒക്ടോബര്‍ 31 വരെ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രതിവര്‍ഷം രജിസ്റ്റര്‍ ചെയ്യുന്ന മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മനുഷ്യാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച മൊത്തം അവകാശ ലംഘന കേസുകളുടെ എണ്ണം 2018-19ല്‍ 89,584 ആയിരുന്നത് 2019-20ല്‍ 76,628 ആയും 2020-21ല്‍ 74,968 ആയും കുറഞ്ഞു. 2021-22ല്‍ ഒക്ടോബര്‍ 31 വരെ 64,170 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉത്തര്‍പ്രദേശില്‍ 2018-19ല്‍ 41,947 കേസുകളും 2019-20ല്‍ 32,693 കേസുകളും 2020-21ല്‍ 30,164 കേസുകളും 2021-22ല്‍ 24,242 കേസുകളും ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്തു.

