

ഗാസ: 2024ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് തന്നെ നാമനിര്‍ദ്ദേശം ചെയ്തതായി ഫലസ്തീന്‍ ഫോട്ടോഗ്രാഫര്‍ മൊതാസ് അസൈസ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു.

‘ഗാസയിലെ അതിക്രമങ്ങളെക്കുറിച്ച് ലോകത്തിന് ഒരു ഉള്‍ക്കാഴ്ച നല്‍കുന്നതിന്’ തന്നെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നു എന്ന കുറിപ്പോടെയാണ് 25കാരന്‍ നോമിനികളില്‍ തന്റെ പേര് കാണിക്കുന്ന സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.

ഗാസയെക്കുറിച്ചുള്ള തന്റെ വീഡിയോകള്‍ ഇംഗ്ലീഷില്‍ പങ്കിടുന്നതിന് പേരുകേട്ട അസൈസ തന്റെ രാജ്യത്തിന്റെ സൗന്ദര്യവും അതിന്റെ പാരമ്പര്യങ്ങളും ഫലസ്തീനികളുടെ ദൈനംദിന ജീവിതവും ഉയര്‍ത്തിക്കാട്ടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാല്‍ 2023 ഒക്ടോബര്‍ 7-ന് ശേഷം ഗാസയ്ക്കെതിരായ ഇസ്രായേല്‍ ആക്രമണങ്ങളും അവിടത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളും രേഖപ്പെടുത്തുന്നതിലേക്ക് അദ്ദേഹം മാറി.
അസൈസയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പലര്‍ക്കും ഗാസയിലെ യഥാര്‍ഥ അവസ്ഥയെക്കുറിച്ച് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ണായക പ്ലാറ്റ്ഫോമായി മാറിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ 17.8 ദശലക്ഷവും എക്സില്‍ ഒരു ദശലക്ഷവും ഫേസ്ബുക്കില്‍ 500,000-ത്തിലധികം ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്.
ഗാസ മുനമ്പിലെ ദേര്‍ അല്‍-ബാലയില്‍ ജനിച്ച അസൈസ 2021ല്‍ അല്‍-അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. പിന്നീട് എബിസി ന്യൂസിന്റെ ക്യാമറാമാനായി പ്രവര്‍ത്തിച്ച അദ്ദേഹം ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയില്‍ സന്നദ്ധസേവനം നടത്തി. ഗാസയിലെ സംഭവങ്ങള്‍ രേഖപ്പെടുത്താന്‍ യു എന്‍ ആര്‍ ഡബ്ല്യു എയും അദ്ദേഹത്തെ നിയോഗിച്ചിരുന്നു.
2023 ഒക്ടോബറില്‍ ഗാസ സിറ്റിയിലെ ദേര്‍ അല്‍-ബലാഹ് അഭയാര്‍ഥി ക്യാമ്പിലെ കുടുംബത്തിന്റെ വീടിന് നേരെ ഇസ്രായേല്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ അസൈസയുടെ കുടുംബത്തിലെ 15 അംഗങ്ങളാണ് കൊല്ലപ്പെട്ടത്.
പലസ്തീന്‍ വാര്‍ത്താ ഏജന്‍സി (വഫ) പറയുന്നതനുസരിച്ച് നഗരത്തിലും പരിസരങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന തീവ്രമായ ഇസ്രായേല്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അസൈസയുടെ ജന്മനാടായ കിഴക്കന്‍ ദേര്‍ അല്‍-ബലാഹില്‍ നിന്ന് ഏകദേശം ഒരുലക്ഷം ഫലസ്തീനികളാണ് പലായനം ചെയ്തത്.

