Connect with us

Special

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ മഹത്തായ മുക്കാല്‍ നൂറ്റാണ്ട്

Published

on


  • ദീപക് മിത്തല്‍
    ഇന്ത്യന്‍ അംബാസഡര്‍
    ഖത്തര്‍

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തില്‍ ഖത്തറിലെ എല്ലാ ഇന്ത്യക്കാര്‍ക്കും ആശംസകള്‍.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി എന്നിവരോടും സര്‍ക്കാറിന്റേയും ജനതയുടേയും ഇന്ത്യക്കാരോടുള്ള സ്നേഹത്തിനും തുടര്‍ച്ചയായ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു.
ഇന്ത്യാ മഹാരാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ചരിത്രത്തിലെ നാഴികക്കല്ലാണിത്. ആസാദി കാ അമൃത് മഹോത്സവ് (ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍) ആഘോഷങ്ങള്‍ക്ക് മാര്‍ച്ച് 12ന് ആരംഭിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന 2022 ആഗസ്ത് 15ന് കൃത്യം 75 ആഴ്ചകള്‍ക്ക് മുമ്പാണ് ഇതിന് തുടക്കം കുറിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ സമൂഹം 2021 മാര്‍ച്ച് 26ന് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗ, രക്തദാന ക്യാംപുകള്‍, മരം നടല്‍, കായിക മത്സരങ്ങള്‍, സംവാദ പരിപാടികള്‍ തുടങ്ങിയവയാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളും അതില്‍ പങ്കെടുത്ത നേതാക്കളും വളര്‍ത്തിയെടുത്ത മൂല്യങ്ങള്‍ യുവതലമുറയിലെത്തിക്കാനും നേതൃത്വം വഹിക്കാന്‍ പര്യാപ്തമാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ഖത്തറിലെ ഇന്ത്യന്‍ സമൂഹവും ഖത്തര്‍ സര്‍ക്കാരും അമൃത് മഹോത്സവത്തിന്റെ ഭാഗമാകുകയും പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നതില്‍ സന്തോഷമുണ്ട്.
ഇന്ത്യയുടെ പൂര്‍വ്വികര്‍ വിഭാവനം ചെയ്തതുപോലെ രാജ്യം വിവിധ മേഖലകളില്‍ വലിയ പുരോഗതിയാണ് കൈവരിച്ചത്. കൃഷി, വിവര സാങ്കേതികവിദ്യ, വിദ്യാഭ്യാസം, വ്യോമമേഖല, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രോണിക്സ്, എന്‍ജിനിയറിംഗ്, ക്ലീന്‍ എനര്‍ജി, റോബോട്ടിക്സ്, കൃത്രിമ ബുദ്ധി, നാനോ ടെക്നോളജി തുടങ്ങി നിരവധി മേഖലകളില്‍ ഇന്ത്യ മികവ് പ്രകടിപ്പിക്കുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക വിതരണക്കാര്‍ എന്ന നിലയില്‍ ഖത്തര്‍ ഊര്‍ജ്ജ സുരക്ഷ ഉള്‍പ്പെടെ ഇന്ത്യയുടെ വികസന യാത്രയില്‍ മൂല്യവത്തും മികവുറ്റതുമായ പങ്കാളിത്തം വഹിക്കുന്നത് അഭിമാനകരമാണ്. പുതിയ ഇന്ത്യ കൂടുതല്‍ മുന്നേറ്റങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍, ഇന്ത്യ- ഖത്തര്‍ ബന്ധം ശക്തിയില്‍ നിന്ന് ശക്തിയിലേക്ക് വളരാന്‍ പോകുകയാണ്.
ഇന്ത്യയും ഖത്തര്‍ തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഊഷ്മളവും സൗഹാര്‍ദ്ദപരവുമായ ബന്ധമാണുള്ളത്. അഭൂതപൂര്‍വ്വമായ കോവിഡ് പകര്‍ച്ചവ്യാധി സാഹചര്യങ്ങള്‍ക്കിടയിലും ഇരു രാജ്യങ്ങളും തമ്മില്‍ ഉയര്‍ന്ന തലത്തിലുള്ള കൈമാറ്റങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യയുടെ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ ഈ വര്‍ഷം രണ്ടുതവണ ദോഹ സന്ദര്‍ശിക്കുകയും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ മിസ്നദ് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഖത്തറിന്റെ നേതൃത്വും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ വളര്‍ച്ചയെ സജീവമായി പിന്തുണച്ചിട്ടുണ്ട്. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി 2021 ഏപ്രില്‍ 13ന് നടന്ന റയ്സീന ചര്‍ച്ചയില്‍ പങ്കെടുത്തു. ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ജാസിം സൈഫ് അഹമ്മദ് അല്‍ സുലൈത്തി 2021 മാര്‍ച്ച് രണ്ടിന് നടന്ന മാരിടൈം ഇന്ത്യ സമ്മിറ്റ് രണ്ടാം എഡിഷനില്‍ പങ്കെടുത്തിരുന്നു. 2021 ഫെബ്രുവരി ഒന്നിന് ഇന്ത്യയും ഖത്തരും നാലാംവട്ട ഫോറിന്‍ ഓഫിസ് കണ്‍സള്‍ട്ടേഷന്‍ നടത്തി.
കഴിഞ്ഞ മാസങ്ങളിലെ ഉന്നതതല കൈമാറ്റങ്ങളും ചര്‍ച്ചകളും ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, വിദ്യാഭ്യാസം, സംസ്‌ക്കാരം, ആരോഗ്യം, സാങ്കേതികവിദ്യ, സംസ്‌ക്കാരം തുടങ്ങിയവയിലെ ബഹുമുഖ ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കുകയും പരസ്പരം പ്രയോജനകരമായ സഹകരണത്തിനുള്ള അവസരങ്ങളുടെ പുതിയ ജാലകങ്ങള്‍ തുറക്കുകയും ചെയ്തു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര- നിക്ഷേപ പങ്കാളിത്തം അനുകൂലമായ പാതയിലൂടെയാണ് വളരുന്നത്. ഖത്തറിന്റെ മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് ഇന്ത്യ. 2020- 21 കാലയളവില്‍ മൊത്തം ഉഭയകക്ഷി വ്യാപാരം 9.21 ബില്യന്‍ യു എസ് ഡോളറിലെത്തി. ശുദ്ധമായ ഊര്‍ജ്ജം, നിക്ഷേപങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം തുടങ്ങിയവ ഉള്‍പ്പെടെയുള്ളവ സമഗ്ര പങ്കാളിത്തത്തില്‍ വികസിപ്പിക്കാന്‍ ഇരുപക്ഷവും ഉത്സുകരാണ്. കൃഷി, ഫാര്‍മസ്യൂട്ടിക്കല്‍സ്, രത്നങ്ങള്‍, ആഭരണങ്ങള്‍ എന്നീ മേഖലകളില്‍ വെബിനാര്‍, ബയേഴ്സ്- സെല്ലര്‍ മീറ്റ് എന്നിവ സംഘടിപ്പ് ഉഭയകക്ഷി വ്യാപാരം വൈവിധ്യവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഖത്തറിലെ ഇന്ത്യന്‍ കമ്പനികള്‍ അടിസ്ഥാന സൗകര്യങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ടെക്നോളജി, ഊര്‍ജ്ജം, 2022ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച സംഭാവനകളാണ് നല്കുന്നത്. 2021 ജൂലൈയില്‍ ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ ശക്തമായ ഇന്ത്യന്‍ പങ്കാളിത്തമാണുണ്ടായത്. ഡോ. എസ് ജയ്ശങ്കറിനെ കൂടാതെ ടാറ്റ, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ബിര്‍ള എന്നിവ ഉള്‍പ്പെടെ ഇന്ത്യന്‍ ബിസിനസ് രംഗത്തെ വന്‍കിട കമ്പനികളുടെ സി ഇ ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രിതല കൂടിക്കാഴ്ചകളുടെ ഭാഗമായി ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രിയും ധനകാര്യ മന്ത്രിയുമായ അലി ബിന്‍ അഹമ്മദ് അല്‍ കുവാരിയുമായും ഇന്ത്യന്‍ പെട്രോള്‍- പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ ഖത്തര്‍ ഊര്‍ജ്ജകാര്യ സഹമന്ത്രി സഅദ് ശരീദ അല്‍ കഅബിയുമായും കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സുരക്ഷാ സഹകരണം അര്‍ഥവത്തായ രീതിയിലാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ആഴ്ച സൈര്‍ അല്‍ ബഹറില്‍ നാവിക പരിശീലനത്തിന്റെ രണ്ടാം പതിപ്പ് അരങ്ങേറി. ഐ എന്‍ എസ് തര്‍കാഷ് 2021 ഏപ്രിലില്‍ ഹമദ് തുറമുഖത്ത് എത്തിയിരുന്നു. ഖത്തറില്‍ നിന്നുള്ള കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി ഐ എന്‍ എസ് കൊല്‍ക്കത്ത, ഐ എന്‍ എസ് തര്‍കാഷ്, ഐ എന്‍ എസ് ത്രികണ്ഡ്, ഐ എന്‍ എസ് ശര്‍ദുല്‍ എന്നിവ മെയ്, ജൂണ്‍ മാസങ്ങളില്‍ ഹമദ് തുറമുഖത്ത് എത്തിയിരുന്നു. 2021 ഫെബ്രുവരിയില്‍ ഖത്തര്‍ എമിരി എയര്‍ഫോഴ്സ് മേധാവി എയ്റോ ഇന്ത്യ ഷോയില്‍ പങ്കെടുത്തിരുന്നു.
ഇന്ത്യ- ഖത്തര്‍ ഉഭയകക്ഷി ബന്ധത്തിന്റെ അടിത്തറ എപ്പോഴും ജനങ്ങളുടെ പരസ്പര സമ്പര്‍ക്കമാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രകൃതിയില്‍ വീശിയടിച്ച കാറ്റാണ് ഇരുകരകളേയും തമ്മില്‍ ബന്ധിപ്പിച്ചതെങ്കില്‍ സാംസ്‌ക്കാരികമായി വീശിയടിക്കുന്ന കാറ്റാണ് ഇപ്പോള്‍ ബന്ധം ശക്തിപ്പെടുത്തുന്നത്. ഖത്തറിലെ വൈവിധ്യവും ഊര്‍ജ്ജസ്വലവും ബഹു-വംശീയ ബഹുഭാഷാ ഇന്ത്യന്‍ സമൂഹം ഇന്ത്യയുടെ വൈവിധ്യത്തിന്റെ പ്രതിഫലനമാണ്. സാംസ്‌ക്കാരിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കത്താറ, ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍, ഖത്തര്‍ മ്യൂസിയംസ് തുടങ്ങിയ നിരവധി സംഘടനകളുമായി ഇന്ത്യന്‍ എംബസി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ടോക്യോ ഒളിംപിക്സില്‍ ഇന്ത്യയുടെ നീരജ് ചോപ്രയും ഖത്തറിന്റെ ഫരീസ് ഇബ്രാഹിമും മുതാസ് ബര്‍ഷിമും ഉജജ്വല പ്രകടനങ്ങളാണ് നടത്തിയത്. ഏപ്രിലില്‍ എ എഫ് സി ചാമ്പ്യന്‍സ് ലീഗിനായി ഖത്തറിന്റെ അല്‍ റയ്യാന്‍ ടീം ഇന്ത്യയിലും ഈ വര്‍ഷം മെയ് മാസം ഫിഫ യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ത്യന്‍ ദേശീയ ഫുട്ബാള്‍ ടീം ദോഹയിലുമായപ്പോള്‍ ഇന്ത്യ- ഖത്തര്‍ ടീമുകള്‍ പരസ്പരം മികച്ച സ്പോര്‍ട്സ്മാന്‍ഷിപ്പാണ് പങ്കുവെച്ചത്. ഫിഫ 2022നെ ആകാംക്ഷയോടെ കാത്തിരിക്കുന്നതോടൊപ്പം ഏഷ്യന്‍ ഗെയിംസ് 2030 ഖത്തറിലേക്കെത്തുന്നതിനെ സ്വാഗതവും ചെയ്യുന്നു.
വിദ്യാഭ്യാസ രംഗത്ത് ഇന്ത്യാ- ഖത്തര്‍ സഹകരണം ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന 18 ഇന്ത്യന്‍ സ്‌കൂളുകളിലൂടെ കാണാനാവും. ഇന്ത്യയിലെ സാവിത്രിഭായ് ഫുലെ സര്‍വ്വകലാശാല ഉടന്‍ ഖത്തറില്‍ ഓഫ് കാംപസ് ആരംഭിക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് ഇടപഴകാനുള്ള അവസരമാണ് ലഭ്യമാകുക.
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഉയര്‍ത്തിയ കനത്ത വെല്ലുവിളി വിജയകരമായി മറികടക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും സമയോജിതമായ പിന്തുണയും നല്കിയ ഖത്തര്‍ അമീറിനോടും സര്‍ക്കാരിനോടും നന്ദി അറിയിക്കുന്നു. ഓക്സിജന്‍ പ്ലാന്റുകളും മറ്റ് മെഡിക്കല്‍ സഹായങ്ങളും ഖത്തര്‍ ഇന്ത്യയിലേക്ക് അയച്ചു. ലോകമെമ്പാടുമുള്ള മെഡിക്കല്‍ സാധനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ ലോജിസ്റ്റിക്സ്, ഗതാഗത പിന്തുണ ഖത്തര്‍ എയര്‍വെയ്സ് നല്കി. ഖത്തര്‍ പെട്രോളിയം ക്രയോജനിക് ടാങ്കറുകളില്‍ ദ്രാവക മെഡിക്കല്‍ ഓക്സിജന്‍ നിറച്ച് വിവിധ ഇന്ത്യന്‍ നാവിക കപ്പലുകളിലൂടെ ഇന്ത്യയിലേക്ക് അയച്ചു. അതേസമയം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമവും ഐശ്വര്യവും ഉറപ്പാക്കുകയും ചെയ്തു.
ആധുനിക മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധിയേറിയ ഘട്ടത്തില്‍ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി മുന്നേറാന്‍ നടത്തിയ ശ്രമങ്ങള്‍ ദൃഢതയും കഴിവുമാണ് പ്രകടിപ്പിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയിലും വിപണി വീണ്ടെടുക്കലിലും അത് കാണുന്നുണ്ട്. 2022 മാര്‍ച്ച് 31ന് അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 9.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
ലോകം ഒരു കുടുംബമാണെന്ന സങ്കല്‍പ്പമുള്ള വസുധൈവ കുടുംബകം എന്ന ഇന്ത്യന്‍ ധാര്‍മികതയ്ക്ക് അതിന്റെ വികസന ഫലങ്ങള്‍ അയല്‍ രാജ്യങ്ങളുമായി ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായും പങ്കിടാനാവും. തീവ്രവാദത്തിനെതിരായ ആഗോള പ്രശ്നങ്ങള്‍, സമാധാനം തുടങ്ങിയ വിഷയങ്ങളില്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള പങ്കാളിത്ത രാജ്യങ്ങളുമായി ഇന്ത്യ പ്രവര്‍ത്തനം തുടരുന്നുണ്ട്. 2022ലെ ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്.
ഇന്ത്യന്‍ പ്രവാസികള്‍ എല്ലായ്പ്പോഴും ഇന്ത്യയുടെ വികസനത്തിന്റെ ഭാഗമാണ്. ഖത്തറിലെ ഇന്ത്യന്‍ സമൂഹം ഖത്തറിന്റെ വികസനത്തിലും ഒരു പ്രധാന പങ്കാണ് വഹിക്കുന്നതെന്ന കാര്യം അഭിമാനകരമാണ്. ഇവിടെ താമസിക്കുന്ന ഇന്ത്യക്കാര്‍ ഖത്തറിനെ അവരുടെ രണ്ടാമത്തെ വീടായാണ് പരിഗണിക്കുന്നത്. മികച്ച ജോലി, ആത്മാര്‍ഥത, വൈദഗ്ധ്യം, മറ്റു കഴിവുകള്‍, നിയമങ്ങള്‍ പാലിക്കുന്ന സ്വഭാവം എന്നിവയിലൂടെ ഖത്തറിലെ ഇന്ത്യന്‍ സമൂഹം എല്ലാവരുടേുയം ബഹുമാനം നേടുന്നുണ്ട്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ എന്ന നിലയില്‍ ഖത്തറിന്റെ വളര്‍ച്ചയ്ക്കും വികാസനത്തിനുമായി ഇന്ത്യന്‍ സമൂഹം നല്കിയ വിലപ്പെട്ട സംഭാവനകളെ കുറിച്ച് വിവിധ ഖത്തര്‍ പ്രമുഖരില്‍ നിന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു. രണ്ടാം തരംഗത്തില്‍ ഹില്‍ ഇന്ത്യ പദ്ധതിക്കു കീഴില്‍ സ്വന്തം പൗരന്മാരെ പരിപാലിക്കാന്‍ സമൂഹം നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമാണ്. പകര്‍ച്ചവ്യാധി സമയത്ത് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ മികച്ച രീതിയില്‍ പരിപാലിച്ചതിന് അമീറിനും ഖത്തര്‍ സര്‍ക്കാറിനും നന്ദി അറിയിക്കുകയാണ്. യാത്രാ നിയന്ത്രണങ്ങള്‍ ചെറുതായി ലഘൂകരിച്ചതിനും ഫാമിലി വിസകള്‍ അനുവദിച്ചു തുടങ്ങിയതിനും ഇന്ത്യന്‍ സമൂഹത്തിന്റെ പേരില്‍ അധികാരികളോട് ഞാന്‍ നന്ദി പറയുന്നു.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ താത്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യന്‍ എംബസി പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമവും ഐശ്വര്യവും തുടരുന്നതിനായി ഇന്ത്യന്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഖത്തറിലെ ബന്ധപ്പെട്ട അധികാരികളുമായി അടുത്ത ബന്ധം നിലനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ തുടരും. സമൂഹവുമായുള്ള എംബസിയുടെ ബന്ധം, പ്രത്യേകിച്ച് നീലക്കോളര്‍ തൊഴിലാളികളുമായുള്ള ഇടപെടല്‍ തുടര്‍ച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാതലത്തില്‍ പാസ്പോര്‍ട്ട്, കോണ്‍സുലാര്‍, തൊഴില്‍ കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ ബീറ്റ പതിപ്പ് എംബസി പുറത്തിറക്കി. പുതുതായി ആരംഭിച്ച പ്രവാസി റിഷ്ത പോര്‍ട്ടല്‍ വഴി ഇന്ത്യന്‍ പ്രവാസികള്‍ക്ക് എംബസിയുമായി ബന്ധപ്പെടാം. എംബസിയില്‍ ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഓപ്ഷന്‍ വെബ്സൈറ്റിലുണ്ട്.
ചരിത്രം ഇന്ത്യയ്ക്കും ഖത്തറിനും വ്യക്തിപരമായും ഒരുമിച്ചുള്ളതിനാല്‍ ആസാദി കാ അമൃത് മഹോത്സവം വലിയ പ്രാധാന്യമുള്ള അപൂര്‍വ്വ നിമിഷമാണ്. ഇത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഓര്‍മിക്കാനും അവലോകനം ചെയ്യാനും ആത്മപരിശോധന നടത്താനും ഭാവിയിലേക്ക് ആസൂത്രണം ചെയ്യാനും അവസരമൊരുക്കുന്നു. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ നിന്നുള്ള ഇലകള്‍ നുള്ളിയെടുത്ത് നമുക്ക് സന്തോഷിക്കുകയും അവ പുനരുജ്ജീവിപ്പിക്കുകയും ചെയ്യാം.
ഈ 75-ാം സ്വാതന്ത്ര്യ ദിനത്തില്‍ ഖത്തറിലുള്ള എന്റെ സഹ ഇന്ത്യക്കാര്‍ക്ക് ഒരിക്കല്‍ കൂടി സ്നേഹോഷ്മളമായ ആശംസകള്‍ അറിയിക്കുന്നു. ഖത്തറിന്റേയും ഇന്ത്യയുടേയും വളര്‍ച്ചയ്ക്കും വികാസത്തിനും അവര്‍ നല്കിയ വിലയേറിയ സംഭാവനകള്‍ക്കും ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റേയും കൂടുതല്‍ ദൃഢത ഉറപ്പുവരുത്തുന്നതിനും നന്ദി.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!