
തിരുവനന്തപുരം: സംവിധായിക ഐഷ സുല്‍ത്താനയുടെ വീട്ടില്‍ ലക്ഷദ്വീപ് പൊലീസ് നടത്തിയ പരിശോധനയില്‍ ആശങ്കയെന്ന് എളമരം കരീം എം പി. ഐഷയുടെ സഹോദരന്റെ ലാപ്ടോപ് പിടിച്ചെടുത്തത് കൃത്രിമം നടത്താനാണോ എന്ന് സംശയമുണ്ടെന്നും എളമരം കരീം പറഞ്ഞു.
ഭീമ കൊറേഗാവ് കേസിലെ കുറ്റാരോപിതര്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ കൃത്രിമ തെളിവുണ്ടാക്കിയിരുന്നു. ഐഷയ്ക്കെതിരെയും ഇത്തരത്തില്‍ കൃത്രിമമായി തെളിവുണ്ടാക്കല്‍ നടക്കുമോ എന്നു ആശങ്കപ്പെടുന്നതായും എളമരം കരീം പറഞ്ഞു.
പൊലീസ് നടത്തിയ പരിശോധന ബോധപൂര്‍വ്വമായ നടപടിയാണെന്ന സംശയിക്കുന്നതായും കോടതിയും സര്‍ക്കാരും ഇടപെടണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.
ഐഷയുടെ വീട്ടില്‍ നടന്ന പരിശോധന ദുരുദ്ദേശത്തോടെയാണെന്ന് ആരിഫ് എം പിയും പറഞ്ഞു. തെളിവുകള്‍ സ്ഥാപിച്ച് ഐഷയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കാനാണ് ലക്ഷദ്വീപ് ഭരണകൂടം ശ്രമിക്കുന്നതെന്നും ആരിഫ് എം പി കുറ്റപ്പെടുത്തി.

എന്‍ ഐ എ, യു എ പി എ നിയമനടപടികളുടെ ഫലമായി ലാപ്ടോപില്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ തെളിവുകള്‍ സ്ഥാപിക്കുന്നുവെന്ന് അമേരിക്കന്‍ ഐ ടി ഫോറന്‍സിക് വിദഗ്ധര്‍ കഴിഞ്ഞ രണ്ട് തവണയായി റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുണ്ടെന്നും അത്തരം തെളിവുകള്‍ സ്ഥാപിച്ച് ഇവരെ എന്നെന്നേക്കുമായി തുറുങ്കിലടക്കാനുള്ള നടപടികളാണ് ലക്ഷദ്വീപ് ഭരണകൂടം നടത്തുന്നതെന്നും പൗരബോധമുള്ളവരെല്ലാം ഇതിനെതിരെ രംഗത്തു വരണമെന്നും ആരിഫ് എം പി ഫേസ്ബുക്ക് വീഡിയോയില്‍ ആവശ്യപ്പെട്ടു.
ഭീമ കൊറേഗാവ് കേസില്‍ ആദ്യം അറസ്റ്റിലായ ആക്ടിവിസ്റ്റും മലയാളിയുമായ റോണ വില്‍സന്റെ ലാപ്ടോപിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൃത്രിമ തെളിവുകള്‍ തിരുകിക്കയറ്റിയെന്ന് യു എസ് ഫോറന്‍സിക് ലാബ് കണ്ടെത്തിയത്.
മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയാണ് ലക്ഷദ്വീപ് പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തതെന്നതാണ് ഐഷ സുല്‍ത്താന പറയുന്നത്. നേരത്തെ കവരത്തിയില്‍ മൂന്നുതവണ ചോദ്യം ചെയ്ത് വിട്ടയച്ചതിന് ശേഷം വീണ്ടും വിളിച്ചു വരുത്തി മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു.
