

വാഷിംഗ്ടണ്‍: യുക്രൈനിലെ യുദ്ധ ഭീഷണി എണ്ണ വില ബാരലിന് 100 ഡോളര്‍ കടത്തി. 2014ന് ശേഷം ആദ്യമായാണ് എണ്ണ വില 100 ഡോളര്‍ കടക്കുന്നത്. യൂറോപ്പിലെ യുദ്ധ സാധ്യതകള്‍ ആഗോള ഊര്‍ജ്ജ വിതരണത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.

2014 സെപ്തംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ബ്രെന്റ് ക്രൂഡോയിലിന് രേഖപ്പെടുത്തുന്നത്- ബാരലിന് 101.34 ഡോളര്‍. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യു ടി ഐ) ക്രൂഡ് ഫ്യൂച്ചറിന് 4.22 ഡോളര്‍ അഥവാ 4.6 ശതമാനം ഉയര്‍ന്ന് ബാരലിന് 96.32 ഡോളറായി. ഇത് 2014 ആഗസ്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 2014 ആഗസ്തില്‍ 96.51 ഡോളറായിരുന്നു വില.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉത്പാദക രാജ്യമാണ് റഷ്യ. യൂറോപ്യന്‍ റിഫൈനറികള്‍ക്കാണ് റഷ്യ പ്രധാനമായും ക്രൂഡ് വില്‍പ്പന നടത്തുന്നത്. യൂറോപ്പിലേക്കുള്ള പ്രകൃതി വാതകത്തിന്റെ 35 ശതമാനവും വിതരണം ചെയ്യുന്നതു റഷ്യയാണ്. എന്നാല്‍ പുതിയ സംഭവ വികാസങ്ങള്‍ പ്രകാരം റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ എണ്ണ വിപണിയെ കാര്യമായി സ്വാധീനിക്കും.
യുക്രൈനിലെ സംഭവ വികാസങ്ങള്‍ ആഗോള എണ്ണ വിതരണത്തെ ബാധിക്കുകയാണെങ്കില്‍ മറ്റ് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സികളുമായി ചേര്‍ന്ന് തങ്ങളുടെ എണ്ണ ശേഖരം ഉപയോഗപ്പെടുത്താന്‍ തയ്യാറാണെന്ന് ജപ്പാനും ആസ്‌ത്രേലിയയും അറിയിച്ചിട്ടുണ്ട്.
ഇറാന്‍ ആണവ കരാറാണ് എണ്ണ വിലയിയെ താത്ക്കാലികമായെങ്കിലും പിടിച്ചു നിര്‍ത്തുന്ന ഘടകമെന്നും പുതിയ കരാറുകള്‍ ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങളുണ്ടെന്നും മുതിര്‍ന്ന മാര്‍ക്കറ്റ് അനലിസ്റ്റ് ജെഫ്രി ഹാലി പറഞ്ഞു. എങ്കിലും യുക്രൈന്‍ സംഭവ വികാസങ്ങള്‍ ആശങ്കയായി നിലനില്‍ക്കുന്നുണ്ട്.

