
വയനാട്: പനമരം ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ഇറങ്ങിയോടി എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച നെല്ലിയമ്പം കുറുമ കോളനി നിവാസി അര്‍ജുനാണ് ഇരട്ടക്കൊല നടത്തിയത്. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ അയല്‍വാസിയാണ് യുവാവ്. കഴിഞ്ഞ ജൂണ്‍ 10-നാണ് പനമരത്ത് വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

താഴെ നെല്ലിയമ്പത്ത് പത്മാലയത്തില്‍ കേശവന്, ഭാര്യ പത്മാവതി എന്നിവരാണ് മരിച്ചത്. കൊലപാതകം നടന്ന 100 ദിവസം പിന്നിട്ടിട്ടും പോലീസിന് പ്രതിയെ കണ്ടെത്താന്‍ കഴിയാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. എണ്‍പതിനായിരത്തോളം ഫോണ്‍ കോളുകളും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും തുമ്പ് ലഭിച്ചിരുന്നില്ല. പിന്നീട് ദമ്പതികള്‍ താമസിച്ചിരുന്ന വീടിന്റെ പരിസത്ത് നിന്നും ലഭിച്ച വിരലടയാളമാണ് യുവാവിലേക്ക് അന്വേഷണം തിരിച്ചതെന്നാണ് വിവരം. ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം യുവാവിനെ മാനന്തവാടി ഡിവൈ.എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടിയത്. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ വ്യാഴാഴ്ച പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞത്.

