

റിയാദ്: നിരവധി മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്ന റസ്റ്റോറന്റ്, കാറ്ററിങ്, സൂപ്പര്‍ മാര്‍ക്കറ്റ് മേഖലകളില്‍ സൗദി അറേബ്യയില്‍ സ്വദേശിവത്കരണം നടപ്പായി. കഫേകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, ഫുഡ് ട്രക്കുകള്‍ എന്നിങ്ങനെയുള്ള വിവിധ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സ്വദേശിവത്കരണത്തിന്റെ പരിധിയില്‍ വന്നു. ഓരോ വിഭാഗത്തിലുമുള്ള സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനമാണ് സ്വദേശികളെ നിയമിക്കേണ്ടത്. അതേ സമയം ഫുഡ് ട്രക്കുകളിലെ ജോലികള്‍ പൂര്‍ണമായും സ്വദേശിവത്കരിച്ചു.

മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി എന്‍ജി. അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹിയാണ് നേരത്തെ റസ്റ്റോറന്റ്, സൂപ്പര്‍ മാര്‍ക്കറ്റ് മേഖലയിലെ സ്വദേശിവത്കരണ തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇത് നടപ്പാക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് സമയം അനുവദിച്ചിരുന്നു. ഈ സമയ പരിധി അവസാനിച്ചതോടെ ഒക്ടോബര്‍ രണ്ട് മുതല്‍ നിയമം പ്രാബല്യത്തിലായി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ ഏറ്റവുമധികം പേര് ജോലി ചെയ്യുന്ന മേഖലകളില്‍ ഉള്‍പ്പെടുന്നവയാണ് ഇപ്പോള്‍ സ്വദേശിവത്കരണം നടപ്പാക്കിയ തൊഴിലുകള്‍.

ഇത് പ്രവാസി സമൂഹത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റസ്റ്റോറന്റുകള്‍, മത്ബഖുകള്, ഫാസ്റ്റ് ഫുഡ് കടകള്‍, ജ്യൂസ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ 20 ശതമാനം സ്വദേശികളെ നിയമിക്കണം. ഈ സ്ഥാപനങ്ങള്‍ ഷോപ്പിങ് മാളുകളിലോ മറ്റ് വാണിജ്യ കേന്ദ്രങ്ങളുടെ അകത്തോ ആണെങ്കില്‍ സ്വദേശിവത്കരണ തോത് 40 ശതമാനമായിരിക്കും. ഒരു ഷിഫ്റ്റില്‍ നാലില്‍ കൂടുതല്‍ തൊഴിലാളികളുണ്ടെങ്കില്‍ നിശ്ചിത ശതമാനം സ്വദേശികളുണ്ടായിരിക്കണമെന്നതാണ് വ്യവസ്ഥ.

