ഉത്തര്‍പ്രദേശില്‍ സംഘര്‍ഷം തുടരുന്നു; ആറുപേര്‍ കൊല്ലപ്പെട്ടു

Web Desk
1 Min Read

ലഖിംപൂര്‍: കര്‍ഷക പ്രതിഷേധക്കാര്‍ക്കു നേരെ കേന്ദ്രമന്ത്രിയുടെ മകന്‍ വാഹനം ഓടിച്ചു കയറ്റി രണ്ടുപേര്‍ മരിച്ചതിന് പിന്നാലെ സംഘര്‍ഷം കനത്തു. അക്രമത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്കു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു.
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിനു നേരെ ആക്രമണമുണ്ടായത്.

city exchange

കര്‍ഷക പ്രതിഷേധക്കാര്‍ക്കു നേരെ കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെയുള്ളവര്‍ വാഹനം ഓടിച്ചു കയറ്റി രണ്ടു പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കര്‍ഷകര്‍ മൂന്ന് ജീപ്പുകള്‍ കത്തിച്ചു.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കാന്‍ കര്‍ഷക പ്രതിഷേധക്കാര്‍ വിസമ്മതിച്ചു. നേതാക്കളുമായി തീരുമാനിച്ചതിന് ശേഷം മാത്രം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു.

- Advertisement -
Ad image

പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂരിലെ പരിപാടി വെട്ടിച്ചുരുക്കി തലസ്ഥാനത്തേക്ക് മടങ്ങി. സ്ഥിതിഗതികള്‍ വിലയിരുത്താനും ക്രമസമാധാനനില തിരികെ കൊണ്ടുവരാനും പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാറിനെ ലഖിംപൂര്‍ ഖേരിയിലേക്ക് അയച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.

ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.

സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് സംഭവത്തെ ശക്തമായി അപലപിച്ചു. കര്‍ഷകര്‍ക്കു നേരെ വാഹനം ഓടിച്ചു കയറ്റിയതിന് കേന്ദ്രമന്ത്രിയുടെ മകനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ പ്രതിനിധഇ സംഘം ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കും.

Share This Article
Leave a Comment
error: Content is protected !!