
കൊച്ചി: ദേശീയ പുരസ്‌ക്കാര ജേതാവായ മലയാള ചലച്ചിത്ര താരം സലിം കുമാര്‍ അന്തരിച്ചു. 56 വയസ്സായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹാസ്യനടനായി സിനിമയിലെത്തിയ സലിംകുമാര്‍ പിന്നീട് ഗൗരവമേറിയ കഥാപാത്രങ്ങളിലേക്കും മാറുകയായിരുന്നു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് 2010ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ 2005ല്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരവും അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ 2013ല്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. കറുത്ത ജൂതന്‍ എന്ന ചിത്രത്തിന്റെ കഥയ്ക്ക് 2016ലെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

1969 ഒക്ടോബര്‍ 10ന് എറണാകുളം പറവൂര്‍ ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായാണ് സലിംകുമാര്‍ ജനിച്ചത്. മാല്യങ്കര എസ് എന്‍ എം കോളജിലും പിന്നീട് മഹാരാജാസ് കോളജിലുമായി പഠനം. മിമിക്രി വേദികളിലൂടെയാണ് അദ്ദേഹം കലാരംഗത്തേക്ക് എത്തിയത്. എം ജി സര്‍വകലാശാല കലോത്സവത്തില്‍ തുടര്‍ച്ചയായി മൂന്നു തവണ ഒന്നാം സ്ഥാനം നേടിയ അദ്ദേഹം കൊച്ചിന്‍ കലാഭവന്‍ ഉള്‍പ്പെടെയുള്ള ട്രൂപ്പുകളിലൂടെ ശ്രദ്ധേയനായി.
1996 സെപ്റ്റംബര്‍ 14ന് സുനിതയെ വിവാഹം കഴിച്ച സലിംകുമാറിന് വിവാഹത്തിന്റെ പിറ്റേന്നാണ് സിനിമയിലേക്കുള്ള ആദ്യ അവസരം ലഭിച്ചത്. ഇഷ്ടമാണ് നൂറുവട്ടം ആയിരുന്നു ആദ്യ ചിത്രം. തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ വലിയ വഴിത്തിരിവുണ്ടായത്. തുടര്‍ന്ന് കല്യാണരാമന്‍, സി ഐ ഡി മൂസ, മായാവി, മീശ മാധവന്‍, തിളക്കം, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, ചെസ് തുടങ്ങി നൂറുകണക്കിന് ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു.
നടനെന്നതിലുപരി സംവിധായകനായും കഥാകൃത്തായും വ്യക്തിമുദ്ര പതിപ്പിച്ച സലിംകുമാര്‍ കംപാര്‍ട്ട്മെന്റ്, കറുത്ത ജൂതന്‍, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ സുനിതയും മക്കളായ ചന്തുവും ആരോമലും ഉള്‍പ്പെടുന്നതാണ് കുടുംബം. ചന്തു മലയാളത്തിലെ വളര്‍ന്നുവരുന്ന യുവനടനാണ്.

