

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന നിരാഹാര സമരം അനുപമ അവസാനിപ്പിച്ചു. സ്റ്റേറ്റ് അഡോപ്ഷന്‍ ഏജന്‍സി മുഖാന്തിരം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ നിയമപരമായ സങ്കീര്‍ണ്ണത ഇല്ലാതാക്കാനാണ് കോടതിയെ സമീപിച്ചതെന്നും വീണാ ജോര്‍ജ്ജ് അറിയിച്ചു.

കുഞ്ഞിനെ ദത്തെടുത്ത് നല്‍കിയതില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കുമെന്നും അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വീണാ ജോര്‍ജ്ജ് അറിയിച്ചു. പ്രതിബന്ധങ്ങള്‍ എന്തൊക്കെ ഉണ്ടായാലും അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു.

കുഞ്ഞിനെ തിരികെ കിട്ടുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളതെന്നും കൂടെ നിന്നവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നതായും അനുപമ പറഞ്ഞു. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുന്ന കാര്യം അഭിഭാഷകനുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അനുപമ വ്യക്തമാക്കി.
എന്നാല്‍ ആറുമാസമായി അനുപമ സ്വന്തം കുഞ്ഞിനായി സര്‍ക്കാര്‍ ഓഫിസുകളില്‍ കയറി ഇറങ്ങിയിട്ടും വനിതാ ശിശുക്ഷേമ മന്ത്രി എവിടെയായിരുന്നുവെന്ന ചോദ്യമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളെ അട്ടിമറിച്ചു പാര്‍ട്ടി പ്രവര്‍ത്തിച്ചതാണ് കുഞ്ഞിനെ അമ്മയുടെ താത്പര്യത്തിന് വിരുദ്ധമായി ദത്തു പോകുന്ന അവസ്ഥയുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

