Connect with us

Special

കോവിഡ് പ്രതിസന്ധിയില്‍ തുണയായി കൂടുമത്സ്യകൃഷി

Published

on


ഒരു മത്സ്യക്കൂടില്‍ നിന്നും 600 കിലോ കരിമീന്‍

കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ മരടിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് തുണയായി കൂടുമത്സ്യകൃഷി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി എം എഫ് ആര്‍ ഐ) നേതൃത്വത്തില്‍ നെട്ടൂര്‍- മരട് കായലില്‍ നടത്തിയ കൂടുകൃഷിയില്‍ ഒരു മത്സ്യക്കൂടില്‍ നിന്ന് മാത്രമായി 600 കിലോ കരിമീന്‍ വിളവെടുത്തു. കിലോയ്ക്ക് 450 രൂപ നിരക്കില്‍ മുഴുവന്‍ മീനും കൃഷിയിടത്തില്‍ തന്നെ വിറ്റഴിച്ചതോടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് 2,73,000 രൂപയുടെ ലാഭം. മഹാമാരിയുടെ വരവോടെ ജീവിതം ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമായി.


സി എം എഫ് ആര്‍ ഐയുടെ ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാന്‍ പദ്ധതിക്ക് കീഴിലായി കഴിഞ്ഞ ഒക്ടോബറിലാണ് നാല് മീറ്റര്‍ വീതം നീളവും വീതിയുമുള്ള മത്സ്യക്കൂടില്‍ 2000 കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൃഷിയാരംഭിച്ചത്. കൃഷി തുടങ്ങുന്നതിന് പ്രദേശത്തെ ‘പുഴയോരം’ സ്വയം സഹായക സംഘത്തിന് മത്സ്യക്കൂട്, മീന്‍കുഞ്ഞുങ്ങള്‍, തീറ്റ മറ്റ് വസ്തുക്കളും സൗജന്യമായാണ് സി എം എഫ് ആര്‍ ഐ നല്‍കിയത്. കൂടാതെ, കൃഷിയുടെ ഓരോ ഘട്ടത്തിലും കര്‍ഷകര്‍ക്ക് സി എം എഫ് ആര്‍ ഐ സാങ്കേതിക സഹായവും നല്‍കി. പത്ത് മാസത്തിന് ശേഷം വിളവെടുപ്പ് നടത്തിയപ്പോള്‍ കരിമീനിന് ശരാശരി 380 ഗ്രാം വരെ വളര്‍ച്ചാനിരക്ക് ലഭിച്ചതായി കണ്ടെത്തി. അതിജീവന നിരക്ക് 95 ശതമാനമായിരുന്നു. വിളവെടുപ്പ് മരട് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. രശ്മി സനില്‍ ഉദ്ഘാടനം ചെയ്തു.

പട്ടികജാതി കുടുംബങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയാടിസ്ഥാനത്തില്‍ സി എം എഫ് ആര്‍ ഐ നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായാണ് മരടിലെ സ്വയം സഹായക സംഘത്തെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്ന് ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇതുവഴി ഇവരെ ഒരു ബദല്‍ വരുമാന മാര്‍ഗം പരിചയപ്പെടുത്തുകയായിരുന്നു സി എം എഫ് ആര്‍ ഐയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡും ലോക്ഡൗണും കാരണം വരുമാനം നിലച്ചപ്പോള്‍ ദൈനംദിന ജീവിതം തന്നെ ബുദ്ധിമുട്ടിലായ പട്ടികജാതി കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ് കൂടുകൃഷിയില്‍ നിന്നുള്ള ലാഭം. ഇതുപോലെയുള്ള പദ്ധതികള്‍, സമൂഹത്തില്‍ ഏറെ അവഗണന നേരിടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് വേണ്ടിയും സി എം എഫ് ആര്‍ ഐ നടത്തിവരുന്നുണ്ട്. കൂടുകൃഷി കൂടാതെ, പെന്‍കള്‍ച്ചര്‍, ബയോഫ്‌ളോക് മത്സ്യകൃഷി എന്നിവയും പട്ടികജാതി കുടുംബങ്ങള്‍ക്ക് വേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി എം എഫ് ആര്‍ ഐയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
സി എം എഫ് ആര്‍ ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ മധുവിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കൂടുകൃഷിക്ക് മേല്‍നോട്ടം വഹിച്ചത്.


error: Content is protected !!